Marthoma Vijayam 004

നാലാം സർഗ്ഗം


പരാധികളെത്തുറുങ്കിലി-

ട്ടതിനാൽ രാട്ടു കൃതാർത്ഥനെങ്കിലും

അറിവില്ലൊരു ഹേതു, മാനസേ

പരമസ്വസ്ഥതയേതുനേരവും.                                                                       

1

സചിവന്റെ സമാഗമത്തിലും

സുഖമില്ലാത്തൊരുമട്ടു പാർത്ഥിവൻ 

വിരളം വചനങ്ങൾകൊണ്ടു തീർ- 

ത്തിടുമേതുന്നതരാജ്യകാര്യവും.

2

 

രുചിയില്ലമൃതേത്തിലല്പവും, 

പ്രിയദാരങ്ങളടുത്തിടുമ്പോഴും 

ഒരു പുഞ്ചിരിയില്ല, മാനസം

കുളിരും ഭാഷണമില്ല പൂർവ്വവൽ.

3

സഹജൻ രുജയാൽ വലഞ്ഞിടു-

ന്നതിനാലീ വ്യഥയെന്ന ചിന്തയും

ചിലരിൽ ക്കുടികൊണ്ടിടുന്നതു- 

ണ്ടതിലും കാണുമൊരല്‌പവാസ്തവം.

4

ഒരുവന്റെയകക്കുരുന്നിലെ

സ്ഥിതി കാണ്മാനപരന്നു സാദ്ധ്യമോ? 

പലരും പലതും പറഞ്ഞിടും 

കഥയില്ലാത്ത വൃഥാവചസ്സുകൾ.

5

സുഖനിദ്രയുമില്ല രാത്രിയിൽ 

വിഷമിച്ചന്നൊരുനാൾ ധരാധിപൻ 

മൃദുശയ്യ വെടിഞ്ഞുലാത്തിയാ 

വിതതാഗാരമതിന്റെയുള്ളിലായ്.

6

കുളിർകാറ്റു കടന്നു വീശിടു-

ന്നതുമദ്ദേഹമറിഞ്ഞതില്ലപോൽ

ഒരു ശാന്തിയുമെന്നിയേകനാ-

യുഴലുന്നിങ്ങനെ ഭൂപനെന്തിനോ?

7

എരിയും മണിദീപമൊന്നതിൻ 

ശിഖയാൽക്കാട്ടുമിളക്കമൊക്കെയും 

അധിരാട്ടിനെ ധീരധീരമായ് 

കളിയാക്കും കളിയെന്നു തോന്നിടും.

8

പതിവിൽക്കവിയുന്നമട്ടു തൻ 

പതിയസ്വസ്ഥതയാർന്നു കാൺകയാൽ

സതി റാണി വിചാരമഗ്നയായ്

നിജമഞ്ചത്തിലെണീറ്റിരിക്കയാം.

9

അളിയൊന്നു വിളക്കിനന്തികേ 

കളിയാടുന്നതു കണ്ടിരുന്നവൾ 

ഒളി കാഞ്ചനതുല്യമാണതിൻ 

കളിയാപൽക്കരമാ ശിഖയ്ക്കുമേൽ.

10

ഒടുവിൽച്ചെറുവണ്ടതിൽ പതി-

ച്ചുടനേതന്നെയണഞ്ഞു ദീപവും 

അണിഭൃംഗമതിന്റെ കാര്യമോ?

ചിറകും ചുട്ടതു ചത്തിരിക്കണം.

11

ഒരു മാത്രയിരുട്ടു കൂത്തടി-

ച്ചൊരു സംഭ്രാന്തി വളർത്തി റാണിയിൽ 

ഉടനത്ഭുതമേ! പതുക്കെയാ 

മണിദീപം തെളിയുന്നു പിന്നെയും.

12

എഴുന്നേറ്റടിവച്ചു നീങ്ങി മാൻ-

മിഴിയഭ്യർണ്ണമണഞ്ഞു നോക്കവേ 

ചിറകൊന്നു കുടഞ്ഞു മന്ദമ- 

ച്ചെറുവണ്ടങ്ങു പറന്നുയർന്നുപോയ്.

13 

നിതരാമിതിലാന്തരാർത്ഥമു-

ണ്ടതു നിസ്സംശയമെന്ന ചിന്തയാൽ 

മതിശാലിനി തത്ര നില്പിൽനി-

ന്നിളകാതങ്ങനെ നിന്നരക്ഷണം.

14

പതി ഭൂപതി കണ്ടു റാണി തൻ

നില, ചോദിച്ചിതി തപ്തമാനസൻ:

“ഭവതിക്കുമുറക്കമില്ലയോ?

സമയം നോക്കണമർദ്ധരാത്രിയായ്.”

15

“അതുതന്നെയെനിക്കുമങ്ങയോ 

ടിഹ ചോദിപ്പതിനുള്ള സംഗതി. 

നടുയാമിനി, നിദ്രയും വെടി- 

ഞ്ഞവിടുന്നെന്തിനുഴന്നിടുന്നിദം?

16

പ്രിയനെപ്പരിരംഭണത്തോടേ-

യവൾ മഞ്ചത്തിനടുത്തുകൊണ്ടുപോയ് 

ഉപശാന്തി വചസ്സുകൾ പറ-

ഞ്ഞകതാരിൽക്കുളിരേകി വേണ്ടപോൽ.

17

സുരസൂന സുഗന്ധവാഹിയെ-

ന്നരുളാവുന്നൊരു പള്ളി മെത്തയെ 

തരുണീമണി തൻ കരങ്ങളാൽ 

പരിചോടൊന്നു തലോടി മന്ദമായ്.

18

“അവിടുന്നു ശയിച്ചുകൊള്ളണം 

സവിധേതന്നെയിരുന്നിടാമിവൾ 

സുഖനിദ്ര വരുത്തുവാനെനി-

ക്കറിയാ’’മെന്നവളോതി സസ്മിതം.

19

ഒരു നാളുമവൾക്കനിഷ്ടമാ-

യൊരു കാര്യം ക്ഷിതിഭൃത്തു ചെയ്തിടാ.

ഹിതമാർന്നു ശയിച്ചു ശയ്യയിൽ 

തിതൻ മെയ്യാടു തൊട്ടിരുന്നവൾ.

20

രതി മാരനോടെന്നവണ്ണമ-

ല്ലതിവിശ്വസ്തനമാതൃപുംഗവൻ 

അധിരാട്ടിനൊടെന്നവണ്ണമാ-

ണവൾ പിന്നീടു തുടർന്ന വർത്തനം.

21

“സഹധർമ്മിണി തന്നെയാണു നീ 

ഹൃദയം വേദനയാൽ ദ്രവിച്ചു ഞാൻ 

വിഷമിപ്പതറിഞ്ഞു ശീഘ്രമെ-

ന്നരികത്തെത്തിയത്ഭുതം പ്രിയേ.’’

22

പതിയോതിയ വാക്കിനുത്തരം

“ശരിതന്നെ,യതു സമ്മതിച്ചു ഞാൻ 

അതിലത്ഭുതമില്ലു” രച്ചവൾ 

“സഹധർമ്മം മമ ധർമ്മമല്ലയോ?”

23

ഒരു ശാന്തിയുമറ്റമട്ടില-

ങ്ങുഴലുമ്പോൾ- ഹൃദിഹൃത്തു ലീനമായ് 

കഴിയുന്നവർ നാം-പരം തപി-

ച്ചെരിയും മാനസമെന്നിലും വിഭോ!

24

ഇതിലെന്തു രഹസ്യമെന്തിനായ് 

തനിയേ ഖേദമകത്തൊതുക്കണം? 

ഒരുമിച്ചു സഹിച്ചിടാം നമു-

ക്കതിലാണെന്റെ മഹാ മനസ്സുഖം.

25

പറയായ്കയിലുമുള്ളതൊക്കെയും 

മറവില്ലാതെയറിഞ്ഞിരിപ്പു ഞാൻ

അവിടുന്നു തുറങ്കലിട്ടട-

ച്ചവരെപ്പറ്റി വിചാരമല്ലയോ?

26

അവർ നല്ലവരെങ്കിൽ വിട്ടയ-

പ്പതിനും തത്ര ഭവാൻ സ്വതന്ത്രനാം 

അതിനിങ്ങനെയാധിയോ? മന-

സ്സുഖമെന്നുള്ളതമൂല്യമല്ലയോ?

27

വ്യഥ വിസ്മൃതിയിൽക്കളഞ്ഞിനി- 

സ്സുഖമായൊന്നു കിടന്നുറങ്ങണം 

അഥ കാര്യവിചാരമൊക്കെയും

തുടരാം നാളെയുഷസ്സിൽ വേണ്ടപോൽ.

28

നൃപനങ്ങനെ ശാന്തനായ്ക്കിട-

ന്നുരിയാടാതെ വിചാരമഗ്നനായ് 

ഉരുകും ഹൃദയത്തിൽ നിന്നുയർ-

ന്നൊടുവിൽ ക്ഷീണതയാർന്ന വാക്കുകൾ:

29

“അനുജൻ പ്രിയ ‘ഗാദി’നും പ്രിയേ, 

സുഖമില്ലെന്നതറിഞ്ഞിടുന്നു നീ

തരുണൻ ദൃഢഗാത്രനായവൻ 

രുജയാൽ പീഡിതനായ് പൊടുന്നനേ.

30

അതുമോർക്കുകിൽ ദേവകോപമെ-

ന്നകമേ ചിന്തയെനിക്കനല്പമാം. 

പ്രതികൂലത ചുറ്റിനില്ക്കുകിൽ 

വരുമാസ്വസ്ഥതയേതു ധീരനും.”

31

“വഴിപാടുകൾകൊണ്ടു തീർത്തിടാ-

മവയെല്ലാം; വ്യഥകൊണ്ടു കിം ഫലം? 

ഒരു ചിന്തയുമെന്നി നിദ്രചെ-

യ്തിടേണം.” ധീമതിയോതി പിന്നെയും.                                                       

32

നൃപനുത്തരമോതിയില്ലതി-

ന്നിടയിൽച്ചേർന്നൊരനിഷ്ടസംഭവം

ഒരു ദൂതനതാ വിളക്കുമാ-

യവിടേക്കോടിവരുന്നു സത്വരം.                                                                    

33

വിരിമാറ്റിയ ജാലകം വഴി-

ക്കവളാരാഞ്ഞു വിശേഷമക്ഷണം

“എഴുന്നള്ളുക രണ്ടുപേരു”മെ-

ന്നവനോതീട്ടു കിതച്ചു നിന്നുപോയ്.                                                         

34

“എഴുന്നള്ളുക, കൊച്ചുതമ്പുരാ-

നുടെയാലസ്യമറിഞ്ഞതില്ലയോ? 

വിഷമസ്ഥിതി; നമ്രശീർഷരായ്

നിലകൊള്ളുന്നിതു വൈദ്യപുംഗവർ.’’                                                    

35

നിജശയ്യയിലഗ്നിബാധയാർ-

ന്നതുപോൽ ചാടിയെണീറ്റു ഭൂധവൻ

സഹജന്റെ സമീപമെത്തുവാൻ 

ചിറകില്ലാതെ പറന്നിരിക്കണം.                                                                   

36

അവിചാരിതദൃശ്യമേ! വെറും

തറയിൽത്തന്നെ വിരിച്ച ദർഭയിൽ 

മൃതിദേവതതൻ കരങ്ങളിൽ 

സഹജൻ പള്ളിയുറക്കമായിതോ?                                                            

37

മതിശാലി, മഹാമനസ്കനാം 

യുവരാജാവു പരം പ്രിയംകരൻ 

നൃപനും ജനതയ്ക്കുമൊന്നുപോൽ; 

മൃതിയും വന്നവനെപ്പുണർന്നുവോ?                                                        

38

അനുജന്റെ സമീപമെത്തി നി-

ന്നതിവിഭ്രാന്തിയോടേ ധരാധിപൻ 

ചലനം ചെറുതില്ല, ചുണ്ടിലു-

ണ്ടൊരു പാൽപ്പുഞ്ചിരി മാറ്റമെന്നിയേ.                                                  

39

“അയി വത്സല സോദരാ!’ വിളി-

ക്കൊരു നിശ്ശബ്ദത മാത്രമുത്തരം

“ഇനിയെന്നോടു മിണ്ടുകില്ല നീ-

യറിയുന്നേനിതു സങ്കടം പരം.                                                              

40

ശിവനേ, യിവനിത്ര പാപിയോ? 

ഭഗവാനേ,യിനിയെന്തു ചെയ്തു ഞാൻ?

വിധിയേ വിജയിക്ക സാദ്ധ്യമോ? 

തുണയും താങ്ങുമെനിക്കു നഷ്ടമായ്.                                                        

41

മരണം കനിവറ്റ ദേവിയോ?       

കരണീയം നെടുവീർപ്പുതന്നെയോ?

അവിചാരിതദിഷ്ടദോഷമേ,-

യരുതേ ബാക്കിയുരച്ചുകൊള്ളുവാൻ.

42

പ്രിയസോദര, വല്ലതും നിന-

ക്കഹിതം ഞാനറിയാതെ ചെയ്തുവോ? 

ഒരു വാക്കുരിയാടിടാതെ വേർ-

പിരിയാൻ കാരണമെന്തിതേവിധം?

43

പൊളിയോതുകയല്ല, തമ്മിൽ നാം

കളിവാക്കെങ്കിലുമപ്രിയംകരം 

പറയാനിടയായതോർമ്മയി

ല്ലൊരു കാലത്തുമബോധപൂർവ്വവും.

44

സുഭഗൻ, മതിശാലി, നാടിനി-

ന്നഭിമാനത്തെ വളർത്തിടുന്നവൻ 

സഹജൻ യുവരാട്ടിനെപ്പിരി-

ഞ്ഞിനി ഞാനെന്തിനു നാടു വാഴണം?

45

ധനമെന്തിനു രാജ്യമെന്തിനാ-

ണിവയെല്ലാം തരിശാണെനിക്കിനി 

പ്രിയമുള്ളവരെപ്പിരിഞ്ഞവൻ 

വനവാസത്തിനു പോവതുത്തമം.”

46

സുമസുന്ദരമാം കവിൾത്തടം

മിഴിനീരാൽക്കഴുകുന്നു റാണിയും 

അവൾ പെൺകൊടിയല്ലയോ? കുറ-

ച്ചലതല്ലാതെയടങ്ങുമോ വ്യഥ?

47

അതുമല്ലൊരുനോക്കു കാണുവാൻ,

മൃതദേഹത്തിനടുത്തു പോകുവാൻ, 

സമുദായതടസ്സ,മാ സുമം-

ഗലിയാൾക്കുണ്ടതുമേറെ ദുസ്സഹം.

48

മണിമാളിക ശോകമൂകമായ് 

നിലകൊള്ളുന്നു, വിശാലമങ്കണം 

നിറയുന്നു മഹാജനങ്ങളാ-

ലുദിതം വൈദ്യുതി പോൽ പരക്കയാൽ.

49

ഹൃദയങ്ങൾ തപിച്ചു നീറിയും 

ചിതകൂട്ടാൻ ചിലർ ജോലി ചെയ്കയാം

മൃതി ദുസ്സഹമാകിലും യഥാ-

വിധി ശേഷക്രിയ ചെയ്തിടേണ്ടയോ?

50

പകലോൻ പ്രഭ വീശിവീശി വ-

ന്നുയരുന്നുണ്ടൊരു കൂസലെന്നിയേ 

പരദുഃഖമഗണ്യമാക്കുവോൻ

പരിചോടോർക്കുകിൽ ലോകബന്ധുവോ?

51

മൃതനാം സഹജന്റെ പൗരുഷം 

വഴിയും സുന്ദരമായൊരാ മുഖം

മതിയെന്നിയെ നോക്കിനില്ക്കയാ-

ണവനീശൻ പ്രിയമേറുമഗ്രജൻ.

52

പരമത്ഭുതമേ! തെളിഞ്ഞ പു-

ഞ്ചിരിതന്നേയധരങ്ങളിൽ തദാ 

വിരിയുന്നു; കിനാവു കാൺകയെ-

ന്നരചൻ തെല്ലൊരു വിഭ്രമത്തിലായ്.

53

നയനങ്ങൾ തുടച്ചുനോക്കി; സു-

സ്മിതമത്രേ,യിളകുന്നു ചുണ്ടുകൾ. 

വെളിയിൽ സ്വരമില്ല, വാക്കുകൾ 

കളിയാടുന്നധരങ്ങളിൽ സ്ഫുടം.

54

“മണിസൗധമഹോ വിശേഷ’മെ

ന്നൊടുവിൽക്കേട്ടു, തുറന്നു കണ്ണുകൾ 

ഒരു ചുറ്റൊരു നോട്ട,മപ്പൊഴേ-

യ്ക്കവിടുന്നാളുകളോടി ഭീതിയാൽ.

55

മൃതനിങ്ങനെ ലോചനം തുറ-

ന്നിടുമോ? വല്ലതുമുച്ചരിക്കുമോ?

ബത! കണ്ടവരൊക്കെയോർത്തുപോ-

യിതു പൈശാചികജാലമെന്നുതാൻ.

56

ഉടനേയെഴുനേറ്റിരുന്നവൻ

“മണിസൗധം മമ സൗധ’’മെന്നഹോ!

ഉരുവിട്ടുതുടങ്ങി “ജ്യേഷ്ഠനും 

തരികില്ല’’ ന്നിതി ശാഠ്യപൂർവ്വമായ്.

57

“ഒരു മൂർച്ഛ കഴിഞ്ഞു, സന്നിയാ-

ണിനിയും വേണ്ടതു ചെയ്തുനോക്കിടാം” 

ഇതി ചൊന്ന ചികിത്സകന്റെ നേർ-

ക്കൊരുനോട്ടം തലതാഴ്ത്തി നിന്നവൻ.

58

“മണിസൗധമതൊന്നു കാണുകിൽ 

കവിയും വാക്കുകൾ തപ്പി നിന്നുപോം.

കഴിവില്ലൊരു ചിത്രകാരനും

മിഴിവോടപ്പണി ചിത്രമാക്കുവാൻ.

59

അതു കണ്ടു കുളിർത്ത കണ്ണുകൾ-

ക്കിനി വേറിട്ടൊരു കാഴ്ചകാണുവാൻ 

വരികില്ലഭിലാഷ, മഗ്രജ-

ന്നതു ഞാൻ തന്നിടുകില്ല നിശ്ചയം.

60

അതുപോലൊരു സൗധമാരു ക-

ണ്ടിഹ ലോകത്തി,ലതെന്തു ശില്പമോ!

കൃതി തോമ്മയെയിക്ഷണത്തിൽ നാം 

ജയിലിൽച്ചെന്നു വിമുക്തനാക്കണം.

61

അവനിപ്പണി ചെയ്തതാരറി-

ഞ്ഞവനെപ്പോലൊരു ശില്പിയാരഹോ! 

അതുമല്ലൊരു ദിവ്യനാണവൻ 

ക്ഷമ യാചിച്ചു പദങ്ങൾ കൂപ്പണം.”

62

മൃതിയേ വിജയിച്ച സോദരൻ 

പറയും കാര്യമവിശ്വസിക്കയോ? 

മതിവിഭ്രമമായിരിക്കുമോ?

നൃപനും തെല്ലു കുഴങ്ങിനിന്നുപോയ്.

63

നിജ ശയ്യ വെടിഞ്ഞെണീറ്റവൻ

രുജയേശാത്തവിധം പ്രഗല്ഭനായ് 

പ്രസരിപ്പൊടുകൂടിയ ഗ്രജ-

ന്നരികിൽച്ചെന്നു പുണർന്നു സത്വരം.

64

പുണരുന്നു പരസ്പരം, ഭയാ-

ന്നകലെപ്പോയവരെത്തിയന്തികേ. 

ഒരു വാക്കുരിയാടുവാൻ പരം 

വിഷമിച്ചങ്ങനെ നിന്നു ഭൂധവൻ.

65

 

അതിരറ്റൊരു വിസ്മയം, മനോ-

വ്യഥ, സർവ്വോപരി ശാന്തി,യൊക്കെയും 

ഇടതിങ്ങിയ മാനസത്തിൽ നി-

ന്നൊരു നിശ്വാസമുയർന്നു ശക്തിയായ്.

66

പിറകേ പദസഞ്ചയം, സമം 

മിഴിനീർത്തുള്ളികളും വരുന്നിതാ 

“മറവെന്നി നടന്ന സംഭവം

പറയൂ സോദര, സത്യമായി നീ.                                                                       

67

അനുഭൂതി യഥാർത്ഥ മൃത്യുവായ്-

ക്കരുതുന്നോ? പുനരീ ജഡത്തോടേ.

ഇതുപോലെ സജീവനായി നീ- 

യെഴുനേല്ക്കാനിടയായതെങ്ങനെ?

68

ഒരു സിദ്ധനുമീദിനംവരേ 

മരണത്തെ വിജയിച്ച സംഭവം 

അറിവില്ല, ചരിത്രപംക്തികൾ 

പറയുന്നില്ലൊരിടത്തുമങ്ങനെ.

69

മടിവിട്ടുരചെയ്യണം, ക്ഷമി- 

ച്ചിടുകെന്നുള്ളതു സാദ്ധ്യമല്ലിനി.”

ഒരു പുഞ്ചിരിതൂകി വീണ്ടുമാ 

യുവരാജാവു തുടർന്നിതേ വിധം:

70

“ജനകന്നു സമാനനങ്ങനി- 

ക്കവിടുന്നത്ര നടന്ന സംഭവം 

ശരിയായ് വിവരിച്ചു കേൾക്കുവാ- 

നതിജിജ്ഞാസുവറിഞ്ഞിടുന്നു ഞാൻ.

71

മമ ദേഹി പറന്നുതന്നെ പോയ് 

ജഡബന്ധത്തെ വെടിഞ്ഞു സത്യമായ് 

പലമാതിരി കാഴ്ച കണ്ടു ഞാ- 

നവ വർണ്ണിപ്പതിനില്ല വാക്കുകൾ.

72

ചിറകുള്ള യുവാക്കൾ രണ്ടുപേ- 

രവരേ വർണ്ണന ചെയതെങ്ങനെ? 

പനിനീർക്കുസുമങ്ങൾ കൊണ്ടു തീർ-

ത്തതുപോൽ സുന്ദരരൂപമുള്ളവർ.

73

മധുരപ്രിയതാപ്രവാഹമാ- 

ണവരെന്നോതുക തീർത്തു സത്യമാം 

അവരെന്നെയെടുത്തുകൊണ്ടുപോയ് 

ജഡമില്ലാത്ത മദീയ ദേഹിയേ

74

അഴകിന്റെ തിരമാലപോലെയോ 

മിഴിവേറും മഴവില്ലുപോലെയോ 

ഒരിടത്തൊരു കോട്ട് കണ്ടു ഞാ- 

നളവും സീമയുമേതുമെന്നിയേ.

75

അതിനുന്നതഗോപുരങ്ങളു- 

ണ്ടവയെല്ലാം നവരത്നനിർമ്മിതം 

കനകധ്വജമുണ്ടുയർച്ചയാൽ 

ദ്യുമണിക്കത്തലണച്ചിടുംപടി.

76

അകമേ വളരെസ്സരസ്സുകൾ 

കളിയാടും നളിനങ്ങളുള്ളതായ് 

വിലസുന്നു, വിശുദ്ധമാം ജലം 

സ്ഥടികത്തെ വിജയിച്ചിടുന്നതായ്.

77

അടിയോളമിറങ്ങി മുങ്ങിടു- 

ന്നവയിൽത്താപസരെണ്ണമെന്നിയേ 

പുളകം കവികൾക്കു ചേർത്തിടും 

സലിലക്രീഡകളില്ലൊരേടവും.

78

രജത്രപ്രഭയുള്ള കുന്നുകൾ 

പലതും പൂർണ്ണവസന്തമോടിയിൽ 

നിലകൊള്ളുകയാണു സജ്ജനാ- 

വലിയാരോഹണമത്സരത്തിനും.

79

മധുമാസവിലാസപൂർണ്ണമായ് 

പല പൂവാടികൾ തത്ര കണ്ടു ഞാൻ 

അവയൊക്കെ നനച്ചിടും സരി- 

അരികിൽക്കണ്ടതു ‘ജീവനിർഝരി’.

80

തടിനീതടസീമ കല്പകാ-

വലിയാൽ തിങ്ങിനിറഞ്ഞനാരതം

കുളിർകാറ്റിലുതിർത്ത പൂക്കളാൽ

സലിലത്തിന്നരുളുന്നു സൗരഭം.

81

ഇഹ സംഗതി സംഗ്രഹിച്ചു ഞാ- 

നുരചെയ്യുന്നിനി വിസ്തരിച്ചിടാം 

ഇതിനൊക്കെ നടുക്കു മേന്മയിൽ 

നിലകൊള്ളുന്നൊരു സൗധതല്ലജം.

82

അതു സൗധ, മതാണു സൗധ, മെ- 

ന്തൊരു സൗധം! കവികോകിലങ്ങളേ 

അതിലേക്കു നയിക്കണം, കുതി- 

ച്ചൊഴുകീടും കവിതാമതല്ലികാ.

83

ഒരുചുറ്റു നടന്നു ദൂതരോ- 

ടൊരുമിച്ചാ മണിമേട കണ്ടു ഞാൻ. 

ഹൃദയത്തിലലിഞ്ഞുചേരുമാ-

റകമേ കേട്ടിതു ഗാനമേളകൾ.

84

മണിവീണകൾ മീട്ടി നിന്നുകൊ- 

ണ്ടിതി പാടുന്നൊരുകൂട്ടരെപ്പോഴും: 

‘പരിശുദ്ധനഹോ വിശുദ്ധന-

ങ്ങെതിരില്ലാത്ത വിശുദ്ധനുന്നതൻ.’

85

അധിരാട്ടിനെ വാഴ്ത്തിയാലപി-

ക്കുകയാണായവരെന്നറിഞ്ഞു ഞാൻ. 

തിരുമേനിയെയൊന്നു കാണുവാൻ 

ഹൃദി ജിജ്ഞാസ വളർന്നു ശക്തിയായ്.

86

ഉടനേ തിരുമുമ്പിലെന്നെയാ 

പ്രിയരാം ദൂതർ നിറുത്തി ഭാഗ്യമേ!

നവരത്നനൃപാസനങ്ങളിൽ

ബത! ഞാൻ കണ്ടൊരുപോലെ മൂവരേ

87

യുവസുന്ദരർ, രാജലക്ഷണ-

ത്തികവുള്ളോർ, മണിമൗലി ചാർത്തിയോർ,

വിലയേറിയ പട്ടുടുപ്പുകൾ

ചിതമായ് മെയ്യിലണിഞ്ഞിരിപ്പവർ (യുഗ്മകം)

88

‘ഒരു മർത്ത്യനെ* മൂന്നു വേദിമേ-

ലൊരുനേരത്തൊരുപോലെ കാൺകയോ?’ 

പരമത്ഭുതചിന്തയേവമാർ-

ന്നുടനേ വേറൊരിടത്തിലായി ഞാൻ.

89

ഗണിതത്തിനു കീഴ്പ്പെടാത്തപോ- 

ലവിടെക്കണ്ടു വിശാലശാലകൾ, 

രജതത്തറ, രുക്മഭിത്തികൾ, 

നവരത്നപ്പണിവാതി,ലിങ്ങനെ.

90

പരകോടിമണിപ്രകാണ്ഡമൊ- 

ത്തവിടെച്ചിന്നി വരുന്ന ദീപ്തിയാൽ 

പകൽ തന്നെ സദാപി, സൂര്യനി- 

ല്ലൊരു താരാവലിയില്ല ചന്ദ്രനും.

91

“ഇതു നൂതനരാജധാനിയാ- 

ണിതു തോമ്മായുടെ ശില്പവേലതാൻ. 

ധനമെത്ര കൊടുക്കിലും പണി-

ത്തരമീരീതിയിലാരു ചെയ്തിടും.”

92

അവരോതി തുടർന്നു ‘കാൺക നീ

യൊരു സിംഹാസന,മെത്ര മേത്തരം! 

ധരണീപതിമാരിലാരുമി-

ല്ലിതുപോലൊന്നിലിരുന്നിടുന്നവൻ.

93

അതിനർഹതയുള്ള പൂരുഷൻ 

ക്ഷിതിഭൃത്തല്ലവധൂതസത്തമൻ

തടവിൽക്കഴിയുന്ന തോമ്മയാ-

ണറിയേണം’ പരമമ്പരന്നു ഞാൻ.

94

ഉടനേയൊരു കാഹളം, സ്ഥലം 

വിടുവാനാജ്ഞയുമങ്ങു കേട്ടു ഞാൻ.

‘സമയം വളരെക്കഴിഞ്ഞിനി- 

ത്തിരിയെപ്പോവുക ഭൂവിലേക്കു നീ’.

95

ത്വരിതം മമ ദേഹദേഹികൾ

പുനരൊന്നിച്ചെഴുന്നേറ്റതാണു ഞാൻ 

ഒരു മായയുമല്ല, വിശ്വസി-

ച്ചിടണം ഞാൻ പറയുന്ന വാക്കുകൾ.

96

സുകൃതീന്ദ്രനെയിക്ഷണത്തിൽ നാ-

മവിടെച്ചെന്നു വിമുക്തനാക്കണം

ബഹുമാനിതനാക്കണം “നമു- 

ക്കിരുവർക്കും ത്വരിതം പുറപ്പെടാം.”

97

പരിപൂർണ്ണസുബോധമുള്ളവൻ, 

മരണത്തേ വിജയിച്ചെണീറ്റവൻ, 

പരമത്ഭുതപൂരുഷൻ, സഹോ- 

ദരനെന്നാ ക്ഷിതിപന്നു ബോദ്ധ്യമായ്.

98

അവനോതിയതൊക്കെ വിശ്വസി- 

ച്ചവിടംവിട്ടൊരു ഘോഷയാത്രയായ് 

അരചൻ, യുവരാട്ട, മാത്യനും 

പരിവാരങ്ങളുമൊട്ടനേകരും.

99

പരമുത്സവമെന്നു തോന്നുമാ- 

റൊരുപാടാളുകളെത്തി പിന്നെയും 

മൃതനായ് നവജന്മമാർന്നൊരാ-

യുവരാജാവൊരു കാഴ്ചയല്ലയോ?

100

കാരാഗാരം തുറന്നൂ, ചലനരഹിതനായ്

സൽസ്സമാധിസ്ഥനായി-

ക്കാരുണ്യം കൈവെടിഞ്ഞുള്ളൊരു തറയുടെമേൽ

ജാനുയുഗ്മത്തെയൂന്നി

നേരേ കൂപ്പിക്കരങ്ങൾ പരിചൊടു നിജ വ-

ക്ഷസ്സിലായ് ചേർത്തു സാരാ-

സാരജ്ഞൻ ബന്ദി നില്ക്കുന്നിതു നയനയുഗം

ഭംഗിയായ് ചേർത്തടച്ചും.

101

ഹാബാൻ കണ്ടതുപോലെ ദിവ്യപരിവേ-

ഷത്തോടെയദ്ധന്യനേ

ഭൂപൻ കണ്ടധികം ഭ്രമിച്ചു നിതരാം

പശ്ചാത്തപിച്ചന്തരാ.

താനേയേവരുമച്ചടക്കമവിടെ-

പാലിച്ചു സമ്പൂർണ്ണമായ്, 

വാനോർനാഥനദൃശ്യനായവിടെയു- 

ണ്ടെന്നോർക്കയാലാകണം.

102

വെളിക്കു ശബ്ദമെന്നിയേ ചലിച്ചിരുന്ന ചുണ്ടുകൾ- 

ക്കിടയ്ക്കുനിന്നുതിർന്നൊരീ സുഭാഷിതം ശ്രവിച്ചവർ. 

“അതേ ഗുരോ, ഭവാന്റെയിഷ്ടമെന്റെയിഷ്ട”മക്ഷണം 

തുറന്നു ലോചനങ്ങൾ തോമ്മ കണ്ടു മേദിനീശനെ.

103

“രാജാവല്ലോയിങ്ങെഴുന്നള്ളി നില്പ്പൂ” 

തോമ്മായേറ്റം സംഭ്രമം പൂണ്ടെടുത്തു 

പാദം കൂപ്പാനായ് സമീപിക്കുവോനെ- 

പാരം മാനിച്ചാ നൃപൻ തേരിലേറ്റി.

104

നിർവിഘ്നമായ് ബന്ധനമുക്തനായീ

ഹാബാനുമാമോദമോടേയിറങ്ങി

സ്വാതന്ത്ര്യലാഭം വലുതാണവന്നും

മാനം ധനത്തെ വിജയിച്ച നേട്ടം.

105

നടന്നുടൻ രഥ്യകളിൽ പ്രദക്ഷിണം

മടങ്ങിയെത്തീ ബത രാജധാനിയിൽ

നിഷിദ്ധനെന്നെണ്ണിയ തോമ്മയെപ്പുണർ- 

ന്നിരുത്തിയർദ്ധാസനസീമ്നി പാർത്ഥിവൻ.

106 

അത്രയല്ല നൃപസത്തമൻ, സഹജ-

നൊത്തു തോമ്മയുടെ പാവനം 

ക്രിസ്തുധർമ്മമതി സത്യമെന്നു ഹൃദ- 

യത്തിലോർത്തതു വരിച്ചുടൻ.

പേർത്തുമാ ജനപദത്തിലേയധിക- 

മർത്ത്യരും പരമവിസ്മയം. 

പാർത്തിരുന്നതു നിമിത്തമായവരു-

മെത്തിയാ വഴിയിലാസ്ഥയാ.

107

*പരിശുദ്ധ ത്രിത്വം