കവിത പിന്നാലേ

എരിയുന്ന വേനലിൽ പൊരിയുന്ന ഭൂദേവി-
യൊരു തെല്ലുനീർത്തുള്ളിക്കായ് കേഴുമ്പോൾ,
മരമെല്ലാം തലതാഴ്ത്തിയിലവീഴ്ത്തി നില്ക്കുമ്പോൾ
ഹരിതാഭ ധരണിയെപ്പുണരാത്തപ്പോൾ,
അനിലന്റെ സാന്നിദ്ധ്യമരുളും സന്താപത്താ-
ലനലന്റെയാശ്ലേഷമായ് തോന്നുമ്പോൾ
വാപികൂപാദികൾ വറകലം പോലെന്തോ
ശാപപ്രതീതി വളർത്തിടുമ്പോൾ,
കളിയാടും വെള്ളത്താൽ കരമൂടും നദിയെല്ലാം
പുളിനങ്ങൾ കാട്ടിക്കിടന്നിടുമ്പോൾ,
എവിടെയിക്കാലത്തു പത്രാധിപർ സാറേ,
കവിതാപ്രചോദനം വിളയാടുന്നു?
ഒരു കൊച്ചുകിളിപോലും പാടുന്നില്ലൊരിടത്തു-
മൊരു മേഘനിർഘോഷം കേൾപ്പാനില്ല.
വരളുന്ന ഭൂദേവി കരയുന്ന കാഴ്ചയാ –
ലുരുകുന്ന ഹൃദയത്തിൽ കവിതയുണ്ടോ?
ഋതുവൊന്നു മാറട്ടെ, മഴയൊന്നു പെയ്യട്ടെ
ഹൃദയങ്ങൾ കുളിരട്ടെ കവികൾക്കെല്ലാം,
മേലോട്ടു നോക്കിയാൽ, കീഴോട്ടു നോക്കിയാൽ,
നാലു ദിഗന്തങ്ങൾ വീക്ഷിച്ചാലും
എഴുതാത്ത കവിതയുണ്ടവിടെയുമക്കാല-
ത്തെഴുതാത്ത കവികളെക്കാണുകില്ല.
അന്നു കാണാം നമുക്കന്നുസംസാരിക്കാ-
മന്നൊരു കവിതയും തന്നുകൊള്ളാം.
(പ്രോഗ്രസ് വാരിക – വാർഷികപ്പതിപ്പ്, 1976)
