Iseenavathy

ഐസീനവതി


.സി.യുന്നതപണ്ഡിതൻ, വിനയവും 

വൈദഗ്ദ്ധ്യവും ചേർന്നവൻ,

ഭാസ്വൽക്കീർത്തി പരത്തി വെള്ളവസനം 

ധാത്രിക്കു ചേർക്കും മഹാൻ.

ക്രിസ്മസ് ലോകഹോത്സവം, ജനന നാ-

ളന്നാണു; ഭാഗ്യോദയം!

സസ്നേഹം സവിധേയണഞ്ഞനവതീ,

സന്മംഗളം! കൂപ്പുകൈ!

1

 ഭാഷാശാസ്ത്രവിശാരദൻ, പ്രകൃതിശാ- 

സ്ത്രജ്ഞൻ, മഹാതാത്വികൻ,

രോഷം വിട്ട വിമർശനത്തിൽ വിരുതൻ, 

പ്രാസംഗികൻ, താർക്കികൻ,

ശേഷം ശേമുഷിയുള്ളവർക്കു പറയാൻ 

യാതൊന്നുമില്ലാത്തപോൽ

ദോഷസ്പർശമെഴാതെ തൂലികചലി-

പ്പിക്കുന്ന നിഷ്ണാതനും.

2

“പ്രദ്യോതം വഴി” “പാണിനി”ക്കു പഥമീ

വിജ്ഞൻ തെളിച്ചെന്നതേ

വിദ്വാന്മാരുടെ കൂപ്പുകൈകളുയരാൻ

പോരും വിതർക്കം വിനാ

പ്രത്യേകം നവ പാണിനീജനനമെ-

ന്നീവന്ദ്യനേയെങ്ങുമേ

കീർത്തിക്കുന്നതു ഭാരതീയരഭിമാ-

നത്തോടുകൂടിസ്സദാ.

3

അന്നീ കൈരളിയിൽ പ്രശസ്തതമമാ- 

യൊന്നാമതാം ഗ്രന്ഥമായ്

കേന്ദ്രം കണ്ടു മതിച്ചതിന്നു പരിതോ-

ഷത്തിന്റെ സമ്മാനവും

വന്ദ്യന്മാരന്നീ ഗ്രന്ഥകാരനു കൊടു-

ത്തെന്നുള്ളതും കാര്യമാ-

ണിന്നും ഭാവിയിലും ലസിച്ചിടുവതാ-

ണാസ്മാരകം മേല്ക്കുമേൽ.

4

ധീമാൻ, കാവ്യരസജ്ഞനാം സഹൃദയൻ, 

സത്കാവ്യകൃത്തും, സ്വയം

സാമാന്യാധിക’ദേവനാഗര’ പരി- 

ജ്ഞാനത്തെയാർജിച്ചവൻ 

ക്ഷേമം മർത്യകുലത്തിനേകിയവനം 

സാധിച്ച ശ്രീയേശുവിൻ 

നാമംകൊണ്ടു’സഹസ്രനാമ’മെഴുതി- 

ത്തീർത്തൊരുഭക്തൻ സുധീ

5

മാർപ്പാപ്പാതിരുമേനിയീവിബുധനേ 

മാനിച്ചു മാടമ്പിയായ്

പ്രഖ്യാപിച്ചു; തികച്ചുമർഹനതിനീ 

ധന്യൻ, മഹാപുരുഷൻ.

പാപ്പാതൻ പരമാധിപത്യസമരം 

വീറോടുമുന്നേറിയി-

ട്ടിപ്രാമാണിക ധന്വിതന്നഹിതനെ-

ത്തോല്പിച്ചു നിശ്ശേഷമായ്.

6

ഭൂഗർഭത്തെയറിഞ്ഞ വിജ്ഞനതുലൻ,

ശാസ്ത്രജ്ഞനാം കർഷകൻ,

പ്രാഗല്ഭ്യത്തികവാർന്ന നല്ല സമുദാ- 

യസ്നേഹി, വേദാന്തിയും 

മേധാശക്തിയിലൊപ്പമില്ലൊരുവനെ- 

ന്നത്യുക്തതിദോഷം വെടി-

ഞ്ഞോതാം, ലക്ഷ്യമനേകമാണതിനു, നാം 

നോക്കീടണം ചുറ്റിലും.

7

നാട്ടിൽ പാഴ്മണലിഷ്ടികയ്ക്കുപകരി-

പ്പിച്ചില്ലയോ? കുണ്ടറെ-

ക്കിട്ടീടും കളിമണ്ണിനുള്ള ഗുണവും

കാണിച്ചു തന്നില്ലയോ?

നേട്ടം നാട്ടിനനല്പയിമതിമാനു- 

ണ്ടാക്കി,യോരോന്നുമീ-

മട്ടാണെന്നു ചുരുക്കിടുന്നു, പറയാ- 

നാളല്ല ഞാൻ, ദീർഘമായ്.

8

ഇക്കാലത്തിനിടയ്ക്കുതന്നെ പുരുഷാ- 

യുസ്സിൽക്കവിഞ്ഞുള്ളതെ-

ന്നാർക്കും സമ്മതമാകുമാറുപലതും 

സാധിച്ചു സമ്പൂർണ്ണമായ്. 

‘ചാക്കോച്ചൻ’ വിജയിക്കനാട്ടിനൊരു ന- 

ല്ലാചാര്യനായ് മേലിലും

ദീർഘായുസ്സുമാരോഗസുസ്ഥിതിയുമു- 

ണ്ടാകട്ടെ; സർവ്വം ശുഭം!

(ദീപിക, 24 ഡിസംബർ, 1966)