IX
ഗ്വാളിയറിൽ ഭയങ്കരയുദ്ധം
ലക്ഷ്മീറാണി ഭൈരവീസമാനയായീ
സമരം ചെയ്തു വീരമൃത്യു കൈവരിക്കുന്നു.

സുവർണ്ണസുപ്രഭാതമൊ-
ന്നടുത്തുവന്നു ഭൂവിലേ-
യ്ക്കുയർന്നുയർന്നുനോക്കിടുന്നു,
കണ്ടിടേണ്ടതാരയോ!
തമസ്സിനുള്ളിലാണ്ടുകേ-
ണിടുന്ന ഭൂമിദേവിയാൾ-
ക്കമംഗളങ്ങൾ നീക്കുവാ
നുദാരമായ് ശ്രമിക്കയോ?
1
ഭയംകലർന്നു കൂരിരു
ട്ടകന്നു മാറിടുന്നിതാ
തെളിഞ്ഞിടുന്നുവെങ്കിലും
ചുവന്നിടുന്നു ഭൂമുഖം
പതത്രികൾ പലേതരം
സ്വരങ്ങളാൽ നവീനമാ-
മഹസ്സിനുള്ള ജാതകം
പരസ്യമാക്കിടുന്നുവോ?
2
കുളിച്ചു ദേവപുജചെയ്തു
തോഴിമാരുമൊത്തുവ
ന്നകത്തുകേറി റാണി ലക്ഷ്മി
ഭായി പൂരുഷാംഗന.
പടയ്ക്കൊരുക്കമായി, നല്ല
ലോഹകഞ്ചുകങ്ങളേ
ധരിച്ചുകൊണ്ടുവയ്ക്കുമേ
ലണിഞ്ഞു പട്ടുവസ്ത്രവും
3
അഴിഞ്ഞു പാദതാരിനെ
ത്തടഞ്ഞിടുന്ന കൂന്തല-
ങ്ങൊതുക്കിയുച്ചിയിൽ ശരിക്കു
കെട്ടിവച്ചു തോഴിമാർ.
വിലപ്പെടുന്ന വീരവാളി
വേണിയേമറയ്ക്കുമാ-
റെടുത്തുചുറ്റിശീർഷരക്ഷ-
യുണ്ടതിന്റെയുള്ളിലും.
4
നിവർന്നു നിന്നു ദർപ്പണത്തി-
ലൊന്നുനോക്കി, യൗവനം
തികഞ്ഞു രാജസപ്രഭാവ-
മാർന്നനല്ല സൈനികൻ.
വഴിഞ്ഞിടുന്നു സൗകുമാര്യ-
മാമുഖത്തു, ഗൗരവം
കുറഞ്ഞിടാത്ത മട്ടിലൊന്നു
പുഞ്ചിരിച്ചു പോയവൾ
5
അടുത്തുനിന്നൊരംഗരക്ഷ-
കാഗ്രഗണ്യമോത്തിഭായ്
എടുത്തുകൊണ്ടുവന്നരയ്ക്ക
തൂക്കി തോക്കു ഖഡ്ഗവും
വിളിച്ചു സുന്ദർകൊണ്ടുവന്ന
ദത്തുപത്രനേയഹോ
പുണർന്ന കാഴ്ചകാൺകിലേതു
ധീരനും കരഞ്ഞുപോം.
6
പൊടുന്നനേവിലോചനങ്ങൾ
രണ്ടിലും ജലംനിറ-
ഞ്ഞടർന്നുവീണ മുത്തുകൾ
കുമാരകന്നു മാല്യമായ്.
തുടുത്തൊരാകവിൾത്തടത്തി-
ലുമ്മവച്ചുകൊണ്ടവൾ
തുടച്ചു തന്റെ കണ്ണുമ-
കുമാരകന്റെ കന്നവും.
7
“നിനക്കു ജന്മമേകിടാതെ
ഞാൻ നിനക്കൊരമ്മയായ്,
എനിക്കു പുത്രനായി നീ
കുറച്ചുകാലമോമനേ,
പറഞ്ഞിടേണ്ടതെന്തു ഞാൻ?
പരാപരന്റെയിഷ്ടമാ
ണിതൊക്കെയെന്നു മാത്രമോ-
ർത്തടങ്ങിടുന്നതുത്തമം.
8
ഇതഃപരംനിനക്കു സുന്ദ
റമ്മയായിരിക്കു”മെ-
ന്നുരച്ചുകൊണ്ടു കൊച്ചുകൈകൾ
രണ്ടിലും പിടിച്ചുടൻ
കൊടുത്തു സുന്ദറിന്റെകൈയി,
ലേങ്ങലോടെ ബാലനേ
യടുത്തണച്ചവൾക്കു നാവിൽ
വന്നതില്ലൊരക്ഷരം.
9
തുറിച്ചുനോക്കി രാജ്ഞിയെ-
പ്പരിഭ്രമിച്ചു ബാലകൻ
ഗ്രഹിപ്പതെന്തുകൊച്ചുകുട്ടി
ഭാവികാര്യഗൌരവം?
പ്രിയംനിറഞ്ഞ തോഴിയെ-
ക്കുമാരനോടുമൊത്തവൾ
പുണർന്നുവീണ്ടുമോതി രണ്ടു
വാക്കുകൂടിയീവിധം
10.
“ഇറങ്ങിടുന്നു സുന്ദർഞാൻ,
തിരിച്ചുവന്നു കാണുമെ-
ന്നുറച്ചിടേണ്ട, വീരമൃത്യു
വെന്നെയാദരിച്ചിടും.
രിപുക്കളെൻകളേബരം
തൊടാതെമാനമായി നീ
ചിതയ്ക്കുചേർത്തിടേണമെന്നു-
മാത്രമെന്റെയാഗ്രഹം.
11
സപത്നിയാകിലും സഹോ-
ദരിയ്ക്കുതുല്യയായൊരാ
നടീപ്രവീര, യുദ്ധവീര,
മോത്തിയോതിശാന്തയായ്
എനിയ്ക്കുമാചിതയ്ക്കുമേ
ലിടം തരാനപേക്ഷ,
നാം മരിക്കിലും പുലർത്തിടാം
സഹോദരത്വമെപ്പൊഴും.
12
പറഞ്ഞു നില്പതിന്നിടയ്ക്കു
യുദ്ധകാഹളം ശ്രവി
ച്ചിറങ്ങികൈയ്ക്കു കൈപിടിച്ചു
രണ്ടുപേരുമക്ഷണം.
തിരഞ്ഞെടുത്തവാജികൾ
വഹിച്ചുകൊണ്ടുപാഞ്ഞുപോ-
യരാതിവർഗ്ഗമമ്പരക്കു
മാറു രണ്ടുപേരെയും.
13
തൊടുത്തുചേർത്തു തൽക്ഷണം
പ്രവർത്തനം തുടങ്ങുവാൻ
തിടുക്കമാർന്നയന്ത്രമൊന്നിൽ
സത്വരപ്രവാഹമായ്
അണഞ്ഞവൈദ്യുതിക്കുതുല്യ-
മായി റാണിതന്റെയാ
സമാഗമം രണാങ്കണത്തി-
ലെന്നുതന്നെ ചൊല്ലിടാം
14.
ഇടഞ്ഞു രണ്ടുസൈന്യവും,
തുടങ്ങി ഭീകരം രണം,
പൊടിച്ചുതള്ളിയശ്വസൈന്യ-
മങ്കഭൂമിയാകവേ.
നടുങ്ങിഭൂമുഖം, പര-
സ്പരം പെരുത്തവീറൊടേ
തുടർന്നിരുന്നൊരഗ്നിഗോള-
വർഷണം നിമിത്തമായ്.
15
രണപ്രവീരർ ശക്തിയോടു
വീശിടുന്ന വാളുകൾ
ക്ഷണപ്രഭാസമാനമായ്
തിളങ്ങിടുന്നിതെങ്ങുമേ.
തടഞ്ഞിടഞ്ഞുകൂട്ടിമു-
ട്ടിടുന്ന ശബ്ദഘോഷമോ
പടയ്ക്കു ഭീകരത്വമേ-
റ്റിടുന്നതീവ ശക്തിയായ്.
16
അരിഞ്ഞുവീണകൈ, പിടിച്ച-
വാൾ വിടാതുയർന്നിടു-
ന്നരിക്കുനാശമക്ഷണം
വരുത്തുമെന്നവാശിയാൽ
കബന്ധവും പിടഞ്ഞെണീ-
റ്റിടുന്നു പോർതുടർന്നിടാൻ
ശിരസ്സുപോകിലും കൃത-
പ്രതിജ്ഞയാൽ സുശക്തമായ്.
17
അടർക്കളം തകർത്തുകൊണ്ടു
കക്ഷിരണ്ടുമൊന്നുപോൽ
ചൊടിച്ചുനിന്നു ചെയ്തു യുദ്ധ-
മക്ഷയപ്രവീണരായ്
ഒടുക്കമെന്തുചൊന്നിടേണ്ടു!
കർമ്മസാക്ഷി സാക്ഷിയാ-
ണിടയ്ക്കു ചേർന്നവഞ്ചനയ്ക്കു;
സിന്ധ്യ ചെയ്തപാതകം!
18
ജിയാജിറാവുസിന്ധ്യ, പേഷ്വ-
യോടുതോറ്റ ഗ്വാളിയോർ
നരാധിപൻ, കനിഞ്ഞു പേഷ്വ
വിട്ടയയ്ക്കമൂലമായ്
സ്വതന്ത്രനായി, ബ്രിട്ടനോടു
ചേർന്നുകൊണ്ടിതാ ചതി-
ക്കൊരുങ്ങിയാകൃതഘ്നനിന്നു;
ദുർദ്ദശാവിപാകമേ!
19
ലഭിച്ചിടുംതനിക്കു പോയ
രാജ്യമെന്നുമാനസേ
ധരിച്ചുകൊണ്ടു കമ്പനി-
പടക്കുതാങ്ങുനിന്നവൻ.
അവന്റെ പൂർവ്വസൈന്യവും
തിരഞ്ഞുനിന്നു കഷ്ടമേ
യനീതിയെന്ന മൂൾപ്പടർപ്പൂ-
കൊണ്ടുമൂടി ഭൂതലം.
20
വരുന്നു വഞ്ചനയ്ക്കു കൈ-
കൊടുത്തഹോ പരാജയം
വിരഞ്ഞിടുന്നുതന്നെയെ
ന്നറിഞ്ഞു പൂരുഷാംഗന,
“മരിക്കിൽവീരമൃത്യുവാണു,
ശത്രുവിന്റെ മുമ്പിൽഞാ-
നൊരിക്കലും നമിക്കയില്ല
ശീർഷ’മെന്നുറച്ചവൾ.
21
പുകഞ്ഞുപൊട്ടുവാനൊരുങ്ങു
മഗ്നിപർവ്വതംകണ-
ക്കകംനിറഞ്ഞ ശൗര്യമാ-
മുഖത്തുവന്നു തൽക്ഷണം
എരിഞ്ഞുപാഞ്ഞിരുന്നു കൊള്ളി
മീൻപരാജയപ്പെടും
തരത്തിലത്രവേഗമാർന്നു
പോർക്കളത്തിലെങ്ങുമേ.
22
പിടിച്ചുവീശികൈകൾരണ്ടി
ലൊന്നുപോലെവാളുകൾ,
കടിച്ചുവൽഗ വേണ്ടമട്ടു-
വാജിയെ നയിക്കയും,
എടുത്തുപാഞ്ഞു ഘോടകത്തിൽ
ഭൈരവീസമാനയായ്
അടർക്കളത്തതിൽ വിശ്വരൂപ-
യായിറാണി ദൃശ്യയായ്.
23
അടുത്തുതന്നെ മോത്തിഭായി-
യെങ്ങുമുണ്ടു പിന്തുണ-
യ്ക്കമിത്രകക്ഷിയേതുമേ
യറിഞ്ഞതില്ല റാണിയേ.
പ്രഗത്ഭരാം യുവാക്കളായ്
ഗണിച്ചു രണ്ടുപേരെയും
തികഞ്ഞ പൗരുഷത്തിനൊത്ത
വേഷവും ധരിക്കയാൽ.
24
ഉയർന്നുനിന്ന കർമ്മസാക്ഷി
താണുതാണുപോകയാ-
ണനിഷ്ടസംഭവങ്ങൾക-
ണ്ടകം തപിക്കമൂലമോ?
അനല്പസങ്കടത്തിലാണ-
ടുത്തിടുന്ന രംഗമെ-
ന്നറിഞ്ഞിരിക്കമൂലമോ?
പറഞ്ഞുകൊൾവതെങ്ങനെ?
25
മരിച്ചുവീണുസൈനിക-
പ്രവീണരൊട്ടനേകരും
വിശിഷ്യതന്റെനാരിസേന,
യോർക്കുകിൽസഹിപ്പതോ?
എരിഞ്ഞുതീയിലെണ്ണപോ-
ലസഹ്യവാർത്തകൾ ശ്രവി
ച്ചെരിഞ്ഞവൾക്കു ജന്മസിദ്ധ
മായതൻ പരാക്രമം.
26
അണഞ്ഞിടേണ്ടനേരമായി
ദീപമേ മനോഹരേ,
തെളിഞ്ഞുദീപികാട്ടിടേണ്ട-
താണു നീയിതേവിധം
അണഞ്ഞിടാത്തതാരമായി
ഭാരതത്തിനെന്നുമേ-
യൊളിപ്രവാഹമേകുവാൻ
വിയത്തിൽവന്നുദിക്ക നീ.
27
കടന്നു പട്ടണത്തിലേക്കു
ശത്രുസേന ശക്തിയായ്
തടഞ്ഞുനിന്നെതിർക്കുവാ
നസാദ്ധ്യമെന്നുകാൺകയാൽ
പരിഭ്രമിച്ചപേഷ്വറാവു-
സാഹെബിന്റെ സേനകൾ
തിരിഞ്ഞു നാലുപാടുമോടി
ജീവരക്ഷണാർത്ഥമായ്.
28
“മരിക്കിലെന്തു? വീരമൃത്യു;
ശത്രുവിന്റെ കീഴിൽഞാ
നിരിക്കുകില്ല ജീവനോടു
കൂടിയെന്നു പിന്നെയും
കൃതപ്രതിജ്ഞയായ് തകർത്തു-
പാഞ്ഞു വൈരിസേനയെ-
സ്സമർത്ഥമായരിഞ്ഞുകൊണ്ടു
നീങ്ങിറാണിധീരയായ്
29
മരിച്ചുവീണു സുന്ദർപോർ-
ക്കളത്തിൽ, മോത്തിഭായിയും
കരൾക്കരുത്തനല്പമാണു
കൂസലെന്നി പിന്നെയും
തുടർന്നിരുന്നറാണിതൻ
പരാക്രമങ്ങൾ-ഹാ! ചതി-
ച്ചിടത്തുകാലിലാഞ്ഞുകേറി
യുണ്ടയൊന്നു നിർദ്ദയം.
30
പിടിച്ചവാളുയർത്തിവീശി-
യാഭടന്റെ നേർക്കുപാ
ഞ്ഞെടുത്തുധീരതാഴെയി
ട്ടവന്റെ ശീർഷമക്ഷണം
തടുത്തുനില്ക്കുവാൻ കഴി-
ഞ്ഞിടുന്നതിന്നുമുമ്പൊരാൾ
നടത്തിവാൾ പ്രയോഗമൊന്നു
റാണിതൻ ശിരസ്സിലായ്.
31
കഴിഞ്ഞുകാര്യമീശ്വരാ!
മികച്ചതന്ത്രമൊക്കെയും
നിറഞ്ഞിരുന്നൊരുത്തമാംഗ-
മാദരാർഹമെങ്കിലും
പിളർന്നുപോയി! ശത്രുവിന്റെ
കണാവും പിളർന്നുകൊ-
ണ്ടഹോവരിച്ചു വീരമൃത്യു
റാണിലക്ഷ്മിധന്യയായ്.
32
ഉദിച്ച സൂര്യനസ്തമിച്ചു
യുദ്ധവും സമാപ്തമായ്;
അടർക്കളത്തിൽനിന്നു സുന്ദർ
കൊണ്ടുപോയ് മഹാനിധി.
അടുത്തിരുന്നു കണ്ണുനീർ
കണങ്ങൾ വീഴ്തിയാമുഖം
തുടച്ചവൾ കൃതാർത്ഥയായ്;
നടത്തിയന്ത്യകർമ്മവും
33
സ്വതന്ത്രഭാരതാംബികേ,
കൃതാർഥയായ്ക്കഴിഞ്ഞുനീ
വിതച്ചവിത്തുകൊയ്തെടുത്തു
നൂറുമേനിമേന്മയിൽ.
ഇതിൽക്കവിഞ്ഞൊരാശനിന്റെ
ഹൃത്തിൽ വന്നിരിക്കുമോ?
ജയിക്ക നീ ജയിക്ക നീ!
ചിരംജയിക്ക നീ ശുഭേ!!
34
