പുല്ക്കൂട്ടിലേ താരാട്ട്

ആരിരം രാരിരോ രാരോ രാരി
രാരിരം രാരിരോ രാരോ
ഉണ്ണീ! മകനേ! യുറങ്ങു! – കുഞ്ഞു
കണ്ണുകൾ മന്ദമടയ്ക്കു!
ആലോലകോമളവല്ലി – അമ്മ
താലോലം പാടാം ഉറങ്ങു!
ഏറുന്നശീതം തടുക്കാൻ – അമ്മ
മാറോടു ചേർത്തു തഴുകാം.
ആരോമലുണ്ണീ! യുറങ്ങു! – അമ്മ
താരാട്ടുപാടിയുറക്കാം.
സ്വർല്ലോകനാഥനെന്നാലും – എന്റെ
ചൊല്ലിനുകീഴ്പ്പെട്ട കുഞ്ഞേ!
അല്ലലകന്നെന്റെ മാറിൽ – അണ –
ഞ്ഞുല്ലാസ പൂർവ്വമുറങ്ങു!
വാനവർ നിന്നെ സ്തുതിച്ചു- പാടും
ഗാനം നീ കേൾക്കുന്നതില്ലേ?
ഖിന്നതവേണ്ട മകനേ! – എന്റെ
പൊന്നിൻകുടമേ! യുറങ്ങു!
ലോകാന്ധകാരത്തെ നീക്കിക്കൊൾവാൻ
നാകത്തിൽ നിന്നിങ്ങുവന്ന
കാന്തിയേറുന്ന വിളക്കേ! – പുതു
പൂന്തേൻകുഴമ്പേ! യുറങ്ങു.
നിൻ ചാരു പൂവൽ മെയ്യല്ലോ – എന്റെ
നെഞ്ചിനുരപ്പതക്കം
ഉണ്ണീ! നിൻ പുഞ്ചിരിയല്ലോ – എന്റെ
കണ്ണിനു പീയൂഷധാര.
ലില്ലിപ്പൂപോൽ മൃദുവായ – നിന്റെ
ചെല്ലക്കരചരണങ്ങൾ
മെല്ലെയനക്കുന്ന കാഴ്ച – എനി
ക്കുല്ലാസമേകുന്നുവല്ലൊ.
പാരിടമാകവേ പോറ്റീ – ടുന്ന
കാരുണ്യവാരിധിയായ
ആരോമൽ കണ്ണുകൾ ചെമ്മേ – യട
ച്ചാരോമൽ പൈതലുറങ്ങു.
ഉണ്ണീ! നിൻപൊന്നു മുഖത്തിൽ – എന്റെ
കണ്ണുപതിയുന്നനേരം
സ്വർല്ലോകാനന്ദക്കടലിൽ – തുഴ
ഞ്ഞുല്ലസിക്കുന്നെന്റെ ചിത്തം.
തങ്കമേ! നിന്നെയെടുത്തു – ഞാനെൻ
നെഞ്ചോടണയ്ക്കുന്ന നേരം
ശങ്കയെനിക്കില്ലതെല്ലും – സ്വർഗ്ഗം
എൻകരയുഗ്മത്തിലല്ലോ.
കോമളമീമുഖത്തൊന്നു – ചുംബി
ച്ചോമനിക്കാനുള്ള ഭാഗ്യം
ഓമനേ! ആർക്കു ലഭിക്കും – എന്റെ
പ്രേമക്കുഴമ്പേ! യുറങ്ങു.
ശ്രീലോകനാഥനേ മാറിൽ – ചേർത്തു
പാലൂട്ടി താരാട്ടു പാടി
താലോലിച്ചീടുമെൻ ഭാഗ്യം – ഓർത്താൽ
മാലാഖമാരും കൊതിക്കും.
തേഞ്ചൊരിയുന്ന പൂച്ചെണ്ട – നല്ല
പഞ്ചാമൃതത്തിൽ കുഴമ്പേ!
മിഞ്ചുന്ന സൗന്ദര്യക്കാമ്പേ! – ചെമ്മേ
ചാഞ്ചാടിയാടിയുറങ്ങു!
സന്താനശാഖിതൻ നാമ്പേ! – എന്റെ
സന്തോഷവല്ലിതൻ കൂമ്പേ!
ചിന്തുന്ന കാന്തിത്തിടമ്പേ – വേഗം
ചിന്തവെടിഞ്ഞൊന്നുറങ്ങു.
എന്നോമൽ പൈതലുറങ്ങു – എന്റെ
പൊന്നോമൽ തങ്കമുറങ്ങു –
മന്നവനുണ്ണി! യുറങ്ങു –
ഖിന്നത കൈവിട്ടുറങ്ങു – വേഗം
തേഞ്ചോരുമീ ചെറുചുണ്ടിൽ – മൃദു
പുഞ്ചിരി തൂകിയുറങ്ങു!
കണ്മണി! നിന്മുഖം നോക്കി – നോക്കി
അമ്മയടുക്കലിരിക്കാം.
(കഥാചന്ദ്രിക, ഡിസംബർ 1926)
