മരിച്ചിട്ടില്ലദ്ദേഹം

ആംഗ്ലേയാക്ഷരമാലയ്ക്കേഴാമക്ഷരം പോയി,
മങ്ങലായ് മലയാളസാഹിത്യാന്തരീക്ഷത്തിൽ
ഇങ്ങിനിവരാതെങ്ങു പോയെന്നോ മഹാകവി?
ഞങ്ങളോ സമപ്രായം; മരിച്ചിട്ടില്ലദ്ദേഹം.
പിന്നെയെന്തിനാണെന്റെയകമേ വല്ലാത്തൊരു
ഖിന്നിത, യെന്തോ തീരാനഷ്ടമുണ്ടായമട്ടിൽ ?
അന്തരംഗമേ വൃഥാ ചഞ്ചലിക്കാതെ, “കവി –
യന്തരിച്ചാലും മരിക്കില്ലെന്നു മഹദ്വാക്യം
എന്തിനായ് ഖേദിക്കണമഥവാ, നഭസ്സിലാ
ശാന്തിദ”മോടക്കുഴൽ നാദമുണ്ടല്ലോ കേൾപ്പാൻ
നാമതിൽ ലയിക്കുമ്പോൾ “വിശ്വദർശനം’ നിത്യ
ക്ഷേമ സാകല്യം നമുക്കനുഭൂതിയായ് വരും.
അതിനെക്കവിഞ്ഞൊന്നും നമുക്കില്ലാശിക്കുവാ-
നതിനാൽ നിത്യശാന്തികവിക്കും നേരുന്നു ഞാൻ.
ഹേ, മഹാകവേ, നിത്യശാന്തിയുണ്ടാകട്ടങ്ങേ –
യീമഹീതലം നല്കീല്ലാർക്കു മാ മഹാഭാഗ്യം.
(ഭാഷാപോഷിണി, ജൂലായ്, 1978)
