പോകല്ലേ കുഞ്ഞച്ചാ

പരിശുദ്ധാരൂപിയെ ഹൃദയത്തിനാഴത്തി-
ലൊരുമാത്ര ചിന്തിച്ചിട്ടിതു വായിക്കൂ.
പോകല്ലേ കുഞ്ഞച്ചാ, നന്നായിച്ചിന്തിച്ചി-
ട്ടാകട്ടെ മുമ്പോട്ടു കാലുവയ്ക്കാൻ.
സാഹസസംരംഭം നന്നല്ല, പരിശുദ്ധ
റൂഹായോടാദ്യമായ് പ്രാർത്ഥിക്കേണം
മുതലാളിക്കൊട്ടേറെ വിളഭൂമി കൊയ്യാനു –
ണ്ടതിനില്ല വേലക്കാർ വേണ്ടുവോളം.
കതിരെല്ലാം ചായുന്നു കൊഴിയുന്നു ധാന്യങ്ങ-
ളതിനെക്കുറിച്ചല്പം ചിന്തവേണ്ടേ?
നവപൂജയർപ്പിച്ചൊരാ സുപ്രഭാതത്തെ
യിവിടെയങ്ങോർക്കണമല്പനേരം.
അന്നത്തെ തീക്ഷ്ണത, യാത്മരക്ഷയ്ക്കായി-
ട്ടന്നുജ്യംഭിച്ച മനോരഥങ്ങൾ.
എന്നല്ല “കൈവന്ന ഭാഗ്യം പൗരോഹിത്യ-
മെന്നകതാരിലെച്ചാരിതാർത്ഥ്യം,
എല്ലാമൊന്നാവർത്തിച്ചീടുക, ചിന്തക-
ളെല്ലാമിന്നത്തേതു ദൂരെപ്പോകും.
“വ്യർത്ഥാഭിമാനത്താൽ ബലഹീനനായ ഞാ-
നോർത്തതെല്ലാം മൗഢ്യമെന്നു തോന്നും.
ഉള്ളിൽ പറന്നെത്തും പരിശുദ്ധാരൂപിയെ –
നുള്ളിക്കളയാതെ സ്വീകരിക്കൂ.
വൈദികപട്ടമേറ്റൊരു നവവൈദികൻ
ബലിപീഠത്തിൻ മുമ്പിലെത്തിടുമ്പോൾ
തിരുസ്സഭാമാതാവിന്നകതാരിലേഹർഷ-
ത്തിരയടിയെത്രയെന്നാരുകണ്ടു?
വാനവസംഹതി മാനുഷർ കേൾക്കാത്ത
ഗാനവിശേഷങ്ങൾ പാടുമപ്പോൾ.
പരിശുദ്ധന്മാരെല്ലാമഞ്ജലീബദ്ധരായ്
പരമപിതാവിനെ വാഴ്ത്തിപ്പാടും
ആശ്വാസം പാപികൾക്കാസന്നമരണർക്കോ
ശാശ്വതാനന്ദത്തിൻ സുപ്രതീക്ഷ,
പരിശുദ്ധപൂജയാൽ ശുദ്ധീകരാത്മാക്കൾ
ക്കരികത്തു ചേരുന്നു സ്വർഗ്ഗരാജ്യം
അരുളുന്നു താങ്ങും തണലും പുരോഹിതൻ
മരണത്തോളം മനുഷ്യാത്മാക്കൾക്കായ്
വൈദികരില്ലെങ്കിലീ വകസേവന-
മാദത്തിൻ മക്കൾക്കായാരു ചെയ്യും?
പോകല്ലേ കുഞ്ഞച്ചാ, നന്നായിച്ചിന്തിച്ചി-
ട്ടാകട്ടെ മുമ്പോട്ടു കാലുവയ്ക്കാൻ.
ഇന്നോളമർപ്പിച്ച ബലികളോരോന്നിലും
വന്നല്ലോ കൈകളിൽ മർത്യദൈവം
ഇന്നിനിയഭിഷിക്ത കരതലയുഗമതിൽ
വന്നിടാനാശിപ്പതെന്തോന്നാവാം!
നന്നായിച്ചിന്തിക്ക, നന്നായി ധ്യാനിക്ക,
തന്നീടും ദാനങ്ങൾ ശുദ്ധാരൂപി.
പോയാലും പോകുവാൻ സാധിക്കില്ലങ്ങേയ്ക്കു
മായാവലയം ഞാനൊന്നുതീർക്കും.
പ്രാർത്ഥനകൊണ്ടൊരു വേലി ഞാൻ കേട്ടീടു-
മച്ചനുസാദ്ധ്യമല്ലതുതകർക്കാൻ
ഉള്ളിന്റെയുള്ളിൽ നിന്നുയരുന്ന പ്രാർത്ഥന
തള്ളാൻ സർവ്വേശനും സാദ്ധ്യമല്ല.
വീണ്ടും ഞാൻ ചോദിക്കുന്നൊരു ചോദ്യം കുഞ്ഞച്ചാ
ചുണ്ടെലിയെത്തോല്പിച്ചിട്ടില്ലം ചുട്ടാൽ
ഉണ്ടാകും നഷ്ടം നിശ്ശേഷം നമുക്കല്ലേ?
ചുണ്ടെലി ചാടിപ്പോം വീടുകത്തും,
പിന്നീടു ഖേദിച്ചാൽ ഫലമേതുമുണ്ടാകി-
ല്ല,ന്നിപ്പോളാഴത്തിൽ ചിന്തിക്കേണം.
അണിമണിമേടമേലധിവാസമാർത്തവൻ
കണികണ്ടേക്കാം പക്ഷേ മണ്ണിൻ കൂന
അതുതന്നെ മെച്ചമെന്നോർത്തിട്ടു താഴേയ്ക്കു
കുതികൊണ്ടാൽ പിന്നത്തേതറിയാമല്ലോ?
ഇവിടംകൊണ്ടുപശാന്തി സാദ്ധ്യമല്ലെങ്കിൽ മ –
റ്റെവിടെയും പോകാമീ ഭൂതലത്തിൽ
സ്വാഗതം വന്ദ്യരാം വൈദികർക്കെവിടെയും
ആഗോളവ്യാപകം മിഷൻ രംഗം
വിട്ടുപേക്ഷിക്കൊലാ ദൈവത്തിൻ ദാനമായ്
കിട്ടിയ പരിശുദ്ധ പൗരോഹിത്യം.
വിരമിക്കുന്നിവിടെ ഞാൻ; തുടരുന്നെൻ പ്രാർത്ഥന
പരിശുദ്ധാരൂപിയോടങ്ങേയ്ക്കായി.
(1978)
