ആ പുഞ്ചിരി

മുകളിൽ നിന്നിതാ പുഞ്ചിരിതൂകുന്നു
നവയുഗത്തിലേയാരാധ്യപൂരുഷൻ
പിതൃസമാനനാം യോഹന്നാൻ മാർപ്പാപ്പാ
പുതിയ പൗർണ്ണമി കാണുന്നു ഭൂതലം.
1
സഹജമായൊരു പുഞ്ചിരിയാലങ്ങു
ഭുവനവാസികൾക്കാകവേ താതനായ്
ഹൃദയം തിങ്ങിവരുന്നൊരാപ്പുഞ്ചിരി!
സുഖദപൈതൃകമായൊരാപ്പുഞ്ചിരി!
2
വിമതരാകിലും പൈതൃക സാന്നിദ്ധ്യ-
മനുഭവപ്പെടുമാറുള്ള പുഞ്ചിരി
ഹൃദയമാകെക്കവർന്നെടുത്തീടുവാ-
നധിക ചാതുരിയേറുന്ന പുഞ്ചിരി
3
മധുരവാക്കുകൾ ചേർന്നുള്ള പുഞ്ചിരി
ധരയിൽ ശാന്തിയെത്തൂകുന്ന പുഞ്ചിരി
ഇനിയുമങ്ങുന്നു സ്വർഗ്ഗലോകത്തിൽ നി-
ന്നിവരെ നോക്കിയുതിർത്തുന്ന പുഞ്ചിരി
4
സമരമെന്നിയേ സ്നേഹത്താൽ നേടുന്ന
വിപുലസാമ്രാജ്യം – പഞ്ചഭൂഖണ്ഡവും-
നിപുണമായി ഭരിച്ചീടുന്ന പുഞ്ചിരി
സകലരും നമിച്ചീടുന്ന പുഞ്ചിരി
5
ശിഥില ക്രൈസ്തവ ശാഖകളേ സത്യ-
സഭയിലേക്കു നയിക്കുന്ന പുഞ്ചിരി
സകല വൈദികാദ്ധ്യക്ഷരേയും നിത്യ-
പുരിയിലേയ്ക്കു വിളിക്കുന്ന പുഞ്ചിരി
6
മരണശയ്യയിൽ മാറാത്ത പുഞ്ചിരി
മരണശേഷവുമോലുന്ന പുഞ്ചിരി
അതു മറക്കുവാനെങ്ങനെ സാധിക്കും?
അതു ധരിത്രിയിലെന്നുമേ ശോഭിക്കും.
7
(1963)
