Aathithya Prekshithan

ആദ്യത്തെ പ്രേഷിതൻ


രിലുമാദ്യത്തെ പ്രേഷിതനായിട്ടീ

ഭാരതഭൂമിയിൽ തൃപ്പദങ്ങൾ

ചേർത്തപുണ്യശ്ലോകൻ ക്രിസ്തുവിൻ ശിഷ്യനാം 

മാർത്തോമ്മാശ്ലീഹായെ വാഴ്ത്തുക നാം 

അത്തിരുച്ചേവടി സ്പർശമീ മണ്ണിനെ 

സത്യമായേറ്റം പവിത്രമാക്കി.

ഗുണ്ടഫർ രാജനു തച്ചനായ് കൊട്ടാര- 

മുണ്ടാക്കാൻ വന്നെന്നു കേട്ടിരിപ്പൂ. 

കണ്ണിനു ഗോചരമല്ലാത്ത കൊട്ടാരം 

വിണ്ണിലുണ്ടാക്കിയാ ദിവ്യശില്പി. 

പാർത്ഥിവ കോപത്താൽ ബന്ധിതനായൊരു 

കൽത്തുറുങ്കിനകത്തോ മഹാത്മാ.

പെട്ടെന്നു രോഗിയായ് രാജസഹോദരൻ, 

വിട്ടുപോയ് ദേഹത്തിൽനിന്നു ദേഹി.

വിഷ്ടപദർശനഭാഗധേയത്തൊടേ 

ദൃഷ്ടിയിൽ പെട്ടൊരു രമ്യഹർമ്മ്യം. 

ശില്പിതോമ്മായുടെ ശില്പമാണെന്നറി- 

ഞ്ഞത്ഭുതമുണ്ടായനല്പമായി.

ചിത്യയിലെത്തിയ ദേഹത്തിൽ ദേഹിവ- 

ന്നെത്തി, രണ്ടാമതും ജീവനുണ്ടായ്. 

കണ്ടതും കേട്ടതുമൊക്കെപ്പറഞ്ഞവൻ 

ഗുണ്ടഫർ ഭൂമിപൻ വിശ്വസിച്ചു. 

സോദരന്മാരുടൻ കൽത്തുറുങ്കിൽ ചെന്നു 

സാദരം തോമ്മായെ മുക്തനാക്കി. 

വന്ദിച്ചു മാപ്പുമപേക്ഷിച്ചു സിദ്ധനെ- 

യൊന്നിച്ചു രാജാവു തേരിലേറ്റി. 

കൂട്ടമായ്ക്കൂട്ടമായാളുകൾ വന്നെത്തി, 

പട്ടണം ചുറ്റിപ്രദക്ഷിണമായ്

കൊണ്ടുപോയ് പാർപ്പിച്ചുകൊട്ടാരസൗധത്തിൽ

രണ്ടാമതല്ലാത്തൊരാചാര്യനായ്.

രാട്ടിനാചാര്യനായ് നാട്ടിനാചാര്യനായ് 

ശിഷ്ടൻ പഠിപ്പിച്ചു ക്രിസ്തുധർമ്മം. 

ജ്ഞാനസ്നാനപ്പെട്ടു രാജാവും രാജ്ഞിയു-

മാ നല്ല രാജ്യത്തനേകം പേരും.

പാരം കൃതാർത്ഥൻ തുടർന്നു തന്റെ ജോലിയീ 

ഭാരതസീമയി, ലപ്പുറത്തും.

കേരളം നല്ലകേദാരമാക്കിശ്ലീഹാ

കേരളീയർക്കുമുത്തപ്പനായി.

സ്ഥാപിച്ചു പള്ളികളേഴരയീ നാട്ടിൽ

വ്യാപിച്ചു ക്രിസ്തു സന്ദേശമെങ്ങും.

ധന്യമായ് കേരളം മറ്റുരാജ്യങ്ങളെ-

പിന്നിട്ടു ദിവ്യന്റെ സാന്നിദ്ധ്യത്തിൽ.

സാഗരം താണ്ടിയീനാട്ടിലെത്തിച്ചേർന്നോ

രാഗുരുദേവൻ മയിൽപ്പുരിയിൽ

സത്യവേദത്തിനു സാക്ഷിയായ്ത്തീർന്നിട്ടു

പത്തൊൻപതായി ശതാബ്ദമിപ്പോൾ.

ഉത്സവതുല്യമായ് ജൂബിലിനാടെങ്ങും 

മത്സരമെന്നപോൽ ഘോഷിക്കുന്നു.

കൈത്തിരി മാർത്തോമ്മാ മുത്തപ്പൻ തന്നതു 

കത്തുന്ന പന്തമായിന്നു കാൺകിൽ 

അർത്ഥവത്താകുമീ ജൂബിലിഘോഷങ്ങൾ, 

മിഥ്യയാണെങ്കി,ലോർക്കണം നാം

(പ്രേഷിതകേരളം, ജനുവരി, 1973)