Amme Thozhukai

അമ്മേ, തൊഴുകൈ!


നക്കല്ലുഫൊറോനാപ്പള്ളി-

ക്കാനന്ദത്തികവെന്തിതിലധികം

മാനിനിമാർമണിയൽഫോൻസാമ്മയെ

മാനിക്കുന്നു ജനതയശേഷം

നാനാജാതിമതസ്ഥരടങ്ങിയ

തീർത്ഥകസംഘം സുകൃതിനിയുടെയാ-

സ്ഥാനം’ശാന്തിനികേതന’മാരാ

ഞ്ഞെത്തുന്നല്ലൊ പ്രതിദിനമവിടെ.

1

മുപ്പത്താറു വയസ്സേയുള്ളു പരഗതിയടയും നാളിൽ; കാനന-

പുഷ്പംപോലവളതുവരെ ജീവി- 

ച്ചാശ്രമഭിത്തികൾ നാലിന്നകമേ

ആത്മാവാകും മാടപ്രാവാ

കൂടുവെടിഞ്ഞു പറന്നതു മുതലാ- 

പത്മത്തിന്റെ സുഗന്ധമറിഞ്ഞു- 

തുടങ്ങീലോകം സീമകളോളം.

2

ജീവിതകാലത്തവളെക്കാണാ- 

നാരും വന്നില്ലിന്നിപ്പോളൊരു 

ദേവിയിരിക്കും വേദികയെപ്പോൽ-

ക്കരുതുന്നാളുകളാക്കല്ലറയെ 

അവിടെപ്പള്ളിയുറങ്ങുന്നവളൊരു 

സുകൃതിനി,യതിനാൽ പരിപാവനമാ- 

ണവിടത്തെ മാരുതനും പൂഴിയു- 

മെന്നറിയുന്നവരാണെല്ലാരും.

3

സിദ്ധയെ വന്ദിച്ചാത്മാർത്ഥതയോ- 

ടർത്ഥിച്ചാൽ പുരുനന്മകളാർക്കും 

സിദ്ധിക്കും പലരനുഭവ സാക്ഷിക- 

ളുണ്ടവരോടൊത്തെന്നെയുമെണ്ണാം

ശാന്തിലഭിക്കും രോഗികളെങ്കിൽ

മാനസയാതനയെങ്കിലതിന്നുപ- 

ശാന്തിയുമറിയാറാകും കേസിൽ- 

പ്പെട്ടവരെങ്കിൽ നീതി ലഭിക്കും.

4

ദമ്പതിമാർക്കനപത്യതയേറ്റം 

ദുസ്സഹമാണതു നീങ്ങിക്കിട്ടും 

ദാമ്പത്യം സസുഖം കൈവരുവാ- 

നർത്ഥിപ്പവരും വിജയികളാകും

രമ്യതയെന്യേ രാവും പകലും 

കലഹത്തിൽ കഴിയുന്ന കുടുംബം 

നിർമ്മലമൈത്രിയിലാകും സുകൃതിനി- 

യല്ഫോൻസാമ്മ കടാക്ഷമയച്ചാൽ.

5

ക്രൂശിതനെപ്പിൻതുടരേണ്ടതിനായ്- 

ത്തന്നെത്തന്നെയുപേക്ഷിച്ചിട്ടവൾ 

ക്രൂശുമെടുത്തു നടന്നു ലോക- 

മറിഞ്ഞില്ലവളുടെയപദാനങ്ങൾ. 

ആരും കീർത്തിക്കാതെയൊളിഞ്ഞു 

കിടന്ന ചരിത്രം പ്രഖ്യാപിതമായ്- 

ത്തീരട്ടേ സുകൃതിനിയെന്നവളെ-

പ്പേരുവിളിക്കാനിടയാകട്ടെ!

6

വിണ്ടലവസതിയിലവളെത്തീട്ടി-

ന്നാണ്ടുകളിരുപത്തഞ്ചായി ജൂബിലി- 

യാണ്ടാണിഹനാം കൊണ്ടാടുന്നതു

വാഴ്ത്തുക നമ്മുടെ സുകൃതിനിയേ നാം 

കണ്ടു നമിച്ചീവിജയാശംസക-

ളർപ്പിക്കാനാശിക്കുന്നമ്മേ,

കണ്ടാലും തൊഴുകൈകൾ ധന്യേ.

കേട്ടാലും വിജയാശംസകളും.

7

(ദീപിക, ജൂലായ് 28, 1971)