അമ്മേ, വിദ്യാലയമേ

അമ്മേ, വിദ്യാലയമേ,യർദ്ധശതാബ്ദാഘോഷത്താൽ
സമ്മോദിച്ചഭിമാനിച്ചാലും, വിജയാശംസകൾ തേ !
ജന്മം മർത്യനുനല്കുന്നവളെക്കാളും സാർത്ഥകമായ്
“അമ്മേ” എന്നു വിളിച്ചീടേണം വിദ്യാനിലയത്തെ.
1
അജ്ഞതയിൽ പ്രസവിച്ചീടുന്നു മക്കളെ മാതാക്കൾ
വിജ്ഞതയിൽ നീയവരേ വീണ്ടും ജനിപ്പിച്ചീടുന്നു.
നിന്നിൽ വീണ്ടും ജനിക്കാത്തവനീ ജീവിതയാത്രയിലേ-
യുന്നതിയെന്താണോർത്താലവനൊരു മാനുഷമൃഗമല്ലൊ.
2
വിശ്വമഹാന്മാരെല്ലാം വിദ്യാശാലകളിൽക്കയറി
വിശ്വോത്തര വിജയത്തിനു കഴിവുകളാർജ്ജിച്ചവരത്രേ.
ശൂന്യാകാശവിജേതാക്കളെയും കവികേസരികളെയും
ധന്യ സവിത്രീ, മന്നിനുസമ്മാനിക്കുന്നവൾ നീയേ.
3
കെന്നഡി, ഗാന്ധിജി, ഡാന്റോ മുതലായ് മാനവതാരങ്ങൾ
ചിന്നുംപുകളൊളിയാലേയോരോ വിദ്യാസാഗരങ്ങൾ
എന്നെന്നും പരമഭിമാനത്തേ വച്ചുപുലർത്തുന്നു
വന്നീടും സ്ഥിതിമേന്മേലെന്ന പ്രതീക്ഷവളർത്തുന്നു.
4
ജൂബിലികൊണ്ടാടീടും സുഭഗേ, പൂർവ്വചരിത്രങ്ങൾ
നീയും പരിശോധിക്കുക, പലതും കാണ്മാനുണ്ടാകും.
ഓരോസരണിയിലുന്നതനിലയിൽ ശോഭിക്കും ചിലരേ-
യോരോകാലത്തങ്കതലത്തിൽ താലോലിച്ചില്ലേ?
5
അജ്ഞാതകളായ് നല്ല കുടുംബിനിമാരായും, ചിലരേ
വിജ്ഞാനത്തിലുയർന്നഭിനന്ദനമർഹിപ്പവരായും,
സന്ന്യാസത്തിൽ സർവ്വേശ്വരനെ സേവിപ്പവരായും
ധന്യേ, താവകസുതരെക്കാണുന്നില്ലേ പലെടത്തും?
6
വിദ്യാലയമാതാവിനുനിത്യംനവയൗവനമല്ലോ
വാർദ്ധക്യം വരികില്ല മഹേളാജനനികളെപ്പോലെ
നിത്യം സന്തതിവർദ്ധിക്കട്ടെ,യങ്ങനെ നാൾതോറും
പ്രത്യാശാവഹഭാസുരഭാവിയുമെത്തിപ്പുണരട്ടെ!
7
(ആരക്കുഴ കോൺവെന്റ് എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി സ്മരണിക, 1965)
