Attathirunnalmangalam

ആട്ടത്തിരുനാൾ മംഗളം


തിങ്ങീടട്ടെ മംഗളങ്ങൾ പൊങ്ങീടട്ടെ ജയഘോഷം!

ഭംഗമെന്യേ ചിത്രരാജൻ ഭരിച്ചീടട്ടെ!

ഭാരതമാതാവിൻ നെറ്റിത്തിലകമാം വഞ്ചിരാജ്യം 

പാരിലെങ്ങും പേരുയർത്തിലസിച്ചീടട്ടെ! 

ധർമ്മഭൂമീ! കർമ്മഭൂമി! ജയ! തവ പതി രാമ- 

വർമ്മ തിരുമേനിയിൽ നീയഭിമാനിക്ക

സ്വപ്രജാസഞ്ചയമെല്ലാമുൾപ്രമോദം പൂണ്ടിടുന്നു 

മുപ്പതായി വയസ്സിന്നു തിരുമേനിക്ക്

പരിപക്വമായ ബുദ്ധി, ഭരണത്തിൽ നിപുണത

ഭരണീയജനങ്ങളിലതിവാത്സല്യം,

പൗരാണിക പ്രകീർത്തിത രാജാക്കന്മാർ തലതാഴ്ത്തും

പൗരുഷമെന്നിത്യാദിയാൽ ഭൂഷിതനായ

മഹാശയൻ തിരുമേനി മഹാത്മാക്കൾക്കാരാധ്യനായ് 

മഹീതലനതാംഗിക്കു വിഭൂഷണമായ്

ജരാനരയൊന്നുംതന്നെയണയാതെ ദീർഘകാല- 

മരോഗഗാത്രനായ് നമ്മെ ഭരിച്ചീടട്ടെ!

പാരാകുന്ന പാരാവാരം കോളുകൊണ്ടുമറിഞ്ഞാലു- 

മീരാജ്യത്തിൽ പാരം ശാന്തി പുലർന്നീടട്ടെ!

പെണ്മണിമാണിക്യങ്ങളാം മഹാറാണിമാരും സാക്ഷാൽ

കണ്മണികളായുള്ളൊരു സോദരിമാരും

ഇളയരാജാവും പാരം സീമാതീതവാത്സല്യത്തിൻ

വിളഭൂമികളാം കൊച്ചു മരുമക്കളും,

ഉത്തമനാം സചിവനുമൊത്തുചേർന്നു ഭൂരിശ്രീമാൻ 

ചിത്രരാജൻ രാമവർമ്മ വിജയിക്കട്ടെ!

(വനിതാരാമം, ഒക്ടോബർ, 1942)