സഖികളുടെ സാന്ത്വനം

അരുതേ കരയരുതേ പ്രിയ-
സഖി, നീ കരയരുതേ.
ധരണീതലമതിൽ നിൻ ചൂടു
മിഴിനീർചൊരിയരുതേ.
വിരഹാഗ്നിയിൽ സുഭഗേതവ
ഹൃദയാമലകുസുമം
പൊരിയുന്നതു മെരിയുന്നതു-
മയിതേ വിധിവിഹിതം
1
വിധി, മാനുഷഹിതമെന്നതി-
നൊരു കാലവുമണുവും
വഴിമാറുക വരികില്ലതു-
വെറുതേ കരയരുതേ.
ധരണീപതിതവനാഥനു
ഭവസാഗരതരണം
വരണംസഖി, വിധികല്പിത-
സമയത്തു വരണം
2
തരുണീമണി, തവകണ്മണി
ചെറുകുഞ്ഞിനെ മൃതിവ-
ന്നിരയാക്കിയ കരൾവേദന
കരിയാത്തൊരു വ്രണമായ്.
പിറകേയിതുമതിദാരുണം!
അതിനെന്തൊരു മറുകൈ?
പറയേണ്ടതു പലതില്ലിഹ
ഹൃദിധീരത-സഹനം
3
ജനനം മൃതി കദനങ്ങളു-
മറിയാത്തവനുടയോൻ
ജനലോകമിതനുഭൂതിയി-
ലറിവാൻ തിരുവരുളായ്
അതിനേതുമൊരപവാദവു-
മൊരു വേദവുമമലേ,
ഇതുനാൾവരെയരുളീലയി
വിധുരേ, കരയരുതേ.
4
നരജീവിതമൊരു ശൃംഖല,
ചുടുകണ്ണികൾ തുടരെ
പരിചോടതിലിടചേർന്നതു
പണിതീരണമഴകിൽ
തുണയെന്നിയെയഖിലാണ്ഡവു-
മുരുവാക്കിയ കരതാർ
പണിയുന്നൊരു പണിയാണിതു;
സഖി, നീ കരയരുതേ.
5
അരുതേഹൃദികദനം, പര-
മുപരിപ്രഭയരുളാൻ
കനകം കനലതിലെന്നതു
വിധമീ പണിവിരുതൻ
പരപൂരുഷനൊഴിവെന്നിയെ
സഹനാഗ്നിയിൽ നരനെ
വിരവോടിടുവതിലെന്തിനു വ്യഥ?
നീ കരയരുതേ.
6
ഭവരാഷ്ട്രമിതൊരു ശാശ്വത
നിലയൊന്നിനുമരുളാ
നിരുപാധിക വിധിയാണതി-
നെതിരില്ലിതുവരെയും.
ഒരുസംഭവ,മൊരു സംസ്ഥിതി,
യഥനാശവുമതുതാ-
നഖിലാണ്ഡവുമണുജീവിയു
മറിയുന്നൊരു നിയമം
7
ഒരുനാൾ പരിമളധോരണി
ചൊരിയുന്നൊരു കുസുമം
മൃദുവല്ലിയിൽ വിലസും നവ-
ശുഭസുന്ദരതനുവായ്
ഉദയം പുനരണയുമ്പൊഴു –
തതു കാണ്മതു തറയിൽ,
പ്രഭയും പരിമളവും നഹി
ശരണം പൊടിപടലം
8
ശശിലേഖയെ മുടിയായണി
വതിനെന്നൊരു വിധമാ
ചെറുതെന്നലിലിളകിപ്പര
മഭിമാനമൊടുയരും
തരുവീരനുമൊരുനാൾ പരി-
സരധൂളിയിലടിയും
പദചാരികളുടെ കാലിണ
മുടിയാകിന നിലയിൽ.
9
അലയാർന്നൊരു കുളിർകാന്തിയി-
ലവനീതലമഖിലം
പുതുപാല്ക്കടൽ സമമാക്കിന
വിധു നിഷ്പ്രഭമുഖനായ്
ഇരുളാംയവനികയിൽ മറ-
യുകയെന്നതു പതിവാ-
ണൊരു രാത്രിയിലൊരുതിങ്കളി-
ലറിയുന്നിതു സഖി നാം.
10
ഒരു കുന്നിനു ബതലായൊരു
കുഴിയുണ്ടതു കണിശം
തെളിവേറിന പകലിൻ മറു-
വശമുണ്ടിരുൾ നിശയും.
എരിയുന്നൊരു മണിദീപിക-
യതിനുണ്ടൊരു നിഴലെൻ
പ്രിയസ്വാമിനി, പ്രിയസോദരി
യിനിനീ കരയരുതേ
11
ഹൃദിവായ്കൊരു പരിപാവന-
ദൃഢസൌഹൃദമതുതാൻ
നിലനില്പതു, മൃതിമൂലവു-
മതിനില്ലൊരു ലയവും
അഖിലേശനിലതു ഭക്തിയു-
മതിദീനരിലലിവും
പ്രിയനിൽ പ്രണയവുമായ് ബത
പകരും പലതരമായ്.
12
ചിതയിൽ പതിയുടെ ഗാത്രമ-
തെരിയുന്നൊരു സമയം
സതിതൻ കരൾ പ്രണയാനല
ശിഖതന്നിലുമെരിയും
ഒരുവാരിനുവക ചാമ്പലു തരുമാ
ജഡമൊടുവിൽ പ്രണയം
പ്രഭവിതറി സ്ഥിര-
നിലയാർന്നിടുമനിശം.
13
എഴുനേല്ക്കുക സഖി,യെന്തിനു
കരയുന്നിനി? ഹൃദയ-
പ്രണയങ്ങളിലൊരുമിക്കുക
വരികില്ലൊരു വിരഹം.
ചിരകാലവുമൊരുമിച്ചൊരു
സുഖജീവിതമയിതേ
പരമണ്ഡലമതിലുണ്ടതു
വരശാന്തിദമതുലം
14.
തവധീരത പുരുഷോചിത-
മതിനിന്നൊരു കുറവും
വരികെന്നതു ശരിയല്ലതു
കരുതീടണമകമേ
അബലാജനസഹജം നില-
യിതിൽനിന്നുണരുക നീ
വളരെകരയുകിലും സഖി,
ഫലമില്ലൊരു ചെറുതും.
15
സഖിമാരുടെ മൃദുസാന്ത്വന
വചനാമൃതമിതുപോൽ
സുഖശീതളനവധാരയൊ-
ടെതിരായൊഴുകിടവേ
നനവാർന്നൊരു നയനങ്ങളി-
ലൊരുചേതനയുളവായ്
വിടരും പുടമതിനുള്ളിലെ
മിഴിനീലിമ തെളിവായ്
16
പ്രിയതോഴികളുടെ കൈകളി-
ലമരുന്നൊരുനിലയിൽ
സ്വയമങ്ങനെയവൾ കണ്ടിതു
നെടുവീർപ്പൊടുസഹിതം
ഒരു മാതിരി പരിശാന്തിയൊ-
ടെഴുന്നേല്ക്കിലുമുലകം
വരണവർണ്ണിനിയുടെ ദൃഷ്ടിയി-
ലിരുൾമൂടിയ കടലായ്.
17
നെടുലോചനയുഗളം ബത
ചുടുമുത്തുകളിനിയും
പൊഴിയിപ്പതുകരവെള്ളയി
ലണിയുന്നിതു സഖിമാർ.
നിജദത്തകമകനേയൊരു
മണിമാല്യവുമതിനാ-
ലണിയിച്ചിടുവതിനോ സതി
പുണരുന്നതിനിടയിൽ
18
സുഖദംപരിചരണം പല-
തവർചെയ്തൊരു വിധമാ-
മഹിളാമണിയുടെ ജീവിത-
മിനിയും തുടരുകയായ്.
“സതി’യെന്തിനു? സതിയാണവൾ;
മതിഹീനതയതു ചെ-
യ്യരുതെന്നിതി പതിനല്കിയൊ-
രുപദേശവുമൊടുവിൽ
19
ധരണീപതിയുടെ രാജ്യവു-
മവളും വിധവകളായ്
മതി ശാലിനി സഹധർമ്മിണി
നിനവാർന്നതു ഹൃദയേ.
നിജധർമ്മവുമവളോർത്തിതു
പരിചിൽ പ്രിയഹിതവും
ഭരമേറ്റവൾഭരണം, ജന-
പദസുസ്ഥിതിയതിനായ്.
20
അബലാമണി, നവയൗവന;
മതുമല്ലതിനിടയിൽ
പതിയും പരഗതിചേർന്നവൾ,
ഹതയായൊരു വിധവ.
അവൾ ജാൻസിയിൽ മുടിചൂടിയ-
തഭിമാനമൊടനിശം
മഹിളാജനഹൃദയങ്ങളി-
ലുണരേണ്ടൊരു വിഷയം
21
