ഹോശാന

ഒരു കാഹളമൊരു മോഹന കാഹള-
മൊരു പ്രക്ഷേപിണികൊണ്ടു ദിഗന്തം
മുഖരിതമാണതു ഭാരതജനനി-
ക്കഭിമാനത്തിൻ തിരയടിയല്ലോ.
വിജയമഹോത്സവഗീതം സുഭഗേ,
ഭവതിയുമിങ്ങനെ പാടിക്കൊള്ളുക
“ഹോശാനാ, ഹോശാനാ ഈശോ-
നാഥനു ഹോശാനാ സന്തതവും”
1
ഭൂഖണ്ഡങ്ങളിലഞ്ചിലുമുള്ള
ജനാവലിബോംബേനഗരയിലെത്തി
സ്വീകരണം നരകുലരക്ഷകനാ-
മീശോനാഥനു നല്കുന്നല്ലൊ.
ഫരിസേയരെവിട്ടൊരുജരുശലമായ്
കുരിശില്ലാത്തൊരു കാൽവരിയായി-
പ്പരിശോഭിപ്പൂബോംബേനഗരം
യൂദാസില്ലാത്തൊരു സെഹിയോനായ്.
2
ലോകപിതാവാം പാപ്പാപൗലോ-
സാറാമൻ തിരുവടിയുടെ പാദുക-
ഭാരതമാതാവുള്ളംകൈയിൽ
താങ്ങാൻ പുഞ്ചിരി തൂകിയിരിപ്പൂ.
പാരിച്ചുള്ളൊരുഭാഗ്യോദയമേ!
ഭാരതമിതിനാൽ ശുദ്ധീകൃതയായ്-
ത്തീരും;പശ്ചാത്താപം പള്ളിതു-
രപ്പന്മാർക്കും വരികില്ലെന്നോ?
3
അപ്പത്തിൽ സ്ഥിതിചെയ്യും ദേവനെ-,
യപ്പംവർദ്ധിപ്പിക്കും നാഥനെ-
യെപ്പൊഴുമാരാധിക്കാം നമ്മുടെ
പട്ടിണിനീങ്ങാൻ കേരളനാടേ;
ഭാരതമേ, നിന്നുത്സംഗത്തിൽ
മാലാഖാമാരുടെ മേളത്തിൽ,
പാരത്രികകാരുണ്യമഹാസഭ
വിജയിക്കട്ടെ! വിജയിക്കട്ടെ!!
(തൊഴിലാളി വാർഷികപ്പതിപ്പ്, 1964)
