Kristhurajante Jaithrayathra

 ക്രിസ്തുരാജന്റെ ജൈത്രയാത


ബോംബേ പുഞ്ചിരിതൂകിടുന്നു, ഹൃദയം 

തിങ്ങുന്നെനിക്കൊപ്പമായ്

ബോംബേ പാരമണിഞ്ഞൊരുങ്ങി നിലകൊ- 

ണ്ടീടുന്നതുണ്ടെന്തിനോ!

ബോംബേ പാല്ക്കടലിൽ തരംഗനിരയാൽ

ചൂഴപ്പെടുന്നത്ഭുതം!

ബോംബേപ്പട്ടണമേ, നിനക്കു തൊഴുകൈ!

  ദൂരത്തുനിന്നാകിലും.

 

മംഗല്യത്തിനഹോ നിനക്കു നഗരീ,

കാലം സമീപിച്ചുവോ?

തുംഗപ്രൗഢിയിൽ നീ മണാട്ടികളെയും

 വെല്ലുന്നതായി കാണ്മു ഞാൻ.

മുങ്ങിപ്പത്മിനിയിൽ കുളിച്ചു വിലയേ-

റീടുന്ന പട്ടും ധരി-

ച്ചംഗം തോറുമലങ്കരിച്ച സുഭഗേ, 

നേരുന്നു ഞാൻ മംഗളം!

 

കൊള്ളാം; ഭാരതമാർഷഭൂമി, സുകൃതം

  പെറ്റുള്ളാരാമാതൃവിൻ 

നല്ലോരാനനമായതെളിഞ്ഞഴകിൽ നീ

 യാറാടി മോദിക്കയാം.

അല്ലേ, വിശ്വമഹാപുരങ്ങളിൽ നിന-

ക്കൊന്നാമതാം സ്ഥാനമാ-

ണല്ലോ ഭാഗ്യവശാൽ കിടച്ച, തതിനാൽ 

ചിന്തുന്നു മന്ദസ്മിതം.

അമ്മേ, ഭാരതമേ,തെളിച്ചു വഴി നീ

കർത്താവിനാ,യങ്ങയെ-

ക്കാണാനക്ഷമയായി നിന്നിടുകയോ

സൗവർണ്ണദീപത്തോടേ?

എന്നാലങ്ങുവരുന്ന വാർത്തയറിയി-

ച്ചീടാൻ പറന്നെത്തുമീ 

വന്ദ്യന്മാരെ നമസ്കരിച്ചിടുക നീ

  യാരാധ്യരാം ദിവ്യരെ. 

 

ഭൂഖണ്ഡങ്ങളിലഞ്ചിൽ നിന്നുമൊരുപോ-

  ലെത്തുന്നിതാസജ്ജനം

വേഗംകൂടിയ വാഹനങ്ങളിലിടം 

കിട്ടാൻ തിടുക്കം പരം.

ആകാശത്തിൽ വിമാന,മജ്ജലധിയിൽ-

ക്കപ്പൽ സമൂഹം, കര-

യ്ക്കാകും മട്ടിലനേകജാതി ശകടം,

സർവ്വത്ര കോലാഹലം.

 

കല്ലോലം കളിയാടിടും ജനമഹാ-

രത്നാകരം തന്നെയാ-

ണല്ലോ ദിവ്യമഹോത്സവത്തിനിടയിൽ

ബോംബേമഹാപട്ടണം

എല്ലാത്താളുകളും മറിക്കപുറകോ-

ട്ടിന്ത്യാചരിത്രത്തിലെ-

ച്ചൊല്ലേറുന്നൊരു സംഭവത്തെയിതിനോ-

ടൊപ്പിക്കുവാൻ കിട്ടുമോ?

 

അദ്ധ്യായം നവമായ്തുറന്നുതരുമി-

സ്സംപൂജ്യസമ്മേളനം

വ്യത്യാസം ചെറുതില്ല പുണ്യധരണീ,

കൈവന്ന സൗഭാഗ്യമാം

നിത്യം താവക പൊന്മുഖത്തിനഴകേ-

 റ്റീടുന്നൊരാരോമന-

കസ്തൂരിക്കുറിയായ് ലസിക്കുമാമലേ,

 മായാതെയീ സംഭവം.

 

വത്തിക്കാനിലിരുന്നുകൊണ്ടു സതതം 

ഭൂചക്രവാളത്തെയും

മെത്തും ദൈവികമാം മഹാജനപദം 

നന്നായ് ഭരിക്കും മഹാൻ

എത്തുന്നുണ്ടിഹ പോപ്പുരാജനവിടു-

ന്നിന്നേവരേ മറ്റൊരേ-

ടത്തും തൃപ്പാദതാരണച്ചൊരറിവി-

ല്ലേതോരു രാഷ്ട്രത്തിലും.

 

മഞ്ഞിൻ മാമലതാഴ്ത്തണം സവിനയം

ശീർഷം നമസ്കാരമായ്

ഗംഗാ തൊട്ട മഹാസരിത്തുകൾ മുദാ

 പാദ്യം സമർപ്പിക്കണം

തിങ്ങും ചന്ദനവന്മരങ്ങളവയിൽ

ച്ചേർന്നുല്ലസിച്ചീടുമാ

കുഞ്ഞിക്കാറ്റിനെ വിട്ടയച്ചുതിരുമെയ് 

വീശിത്തണുപ്പിക്കണം.

 

ഇൻഡ്യക്കിന്നു മഹാമഹം! കരൾ കുളിർ-

 ത്തിക്കാഴ്ചകണ്ടീടുവാൻ

പണ്ടുള്ളോർക്കിടയായതില്ല സുകൃതം

 ചെയ്തീടിലും വേണ്ടപോൽ

കണ്ടീടുന്നവർ ഭാഗ്യശാലികളിനി-

സ്വർല്ലോകമല്ലാതെയൊ-

ന്നുണ്ടാകാനിടയില്ലിതിന്നുപരിയായ് 

നിസ്സംശയം ചൊന്നിടാം.

 

ഈശോ നാഥനു ജൈത്രയാത്രയിഹമു-

ന്നേറുന്നു, പണ്ടേപ്പടി-

ക്കോർശ്ലേമല്ലതിനായൊരുങ്ങിയിടമേ-

കീടുന്നതീ ഭാരതം.

“ഹോശാനാ” ഗഗനത്തിലാവിജയസം-

ഗീതം മുഴങ്ങുന്നിതാ!

“ഹോശാനാ”ഭുവിയേറ്റു പാടിടുക

 

വാനരൂപികൾ വാദ്യഘോഷസഹിതം

 പാടുന്നു, പാർത്തട്ടിലേ

നാനാജീവികളും തുടർന്നു നടനം

ചെയ്യുന്നു സന്തുഷ്ടരായ്

ചേണാ’ർത്തോവലി’ലെതൃണാവലികളും

കുഞ്ഞോമനക്കൂമ്പേുകൾ

കാണാമഞ്ജലിയാക്കി നിന്നിടുവതും

ഭക്തിപ്രഹർഷത്തൊടേ.

 

മാടപ്രാവുകളോവലിന്റെ മുകളിൽ

ചുറ്റിക്കറങ്ങിപ്പറ-

നാടോപത്തോടതാക്ഷണിച്ചിടുകയോ

വെൺമേഘജാലത്തെയും?

 നാടൊന്നാകെയണിഞ്ഞൊരുങ്ങിയെതിരേ-

 റ്റിടുന്ന രാജാവിനായ്

 കൂടിച്ചേർന്നൊരുവാനനൃത്തമവരും 

ചെയ്യാനൊരുങ്ങുന്നുവോ?

 

“എല്ലാക്കുന്നുകളും നിരന്നിടയിലേ

ഗർത്തങ്ങളെല്ലാംനിക”

 ന്നെല്ലാടത്തുമൊരേനിരപ്പുവരണം

നാഥന്റെ കാൽവയ്ക്കുവാൻ.

 വെള്ളപ്പട്ടു വിരിക്കണം വഴികളിൽ,

 സൗരഭ്യമോലുന്നതാ-

യുള്ളോരാസുമജാലവും വിതറണം

 ധാരാളമായ് ചന്തമായ്.

 

വത്തിക്കാൻ തിരി, ഭദ്രദീപ,മവിടെ-

 സ്സമ്മേളനത്തിൽ സദാ

കത്തിചുറ്റുമയച്ചിടുന്ന കിരണം 

നിശ്ശബ്ദസന്ദേശമായ്

ഭക്തന്മാരൊടുരച്ചിടുന്നു “മിശിഹാ,

രാജാധിരാജൻ, സഭാ-

മദ്ധ്യേ സന്നിധിചെയ്തുകൊണ്ടിതഖിലം 

കാണുന്നു” വെന്നീവിധം

 

സന്താക്രൂസു വിമാന വിശ്രമമഹാ-

സങ്കേതമിന്നെത്രയോ

സന്തോഷത്തിരയിൽ കിടന്നുമറിയു-

ന്നെന്തോരലങ്കാരമോ!

പൊന്തിത്തള്ളിയിരമ്പീടുന്നു വിപുലം

മർത്യാർണ്ണവം ചുറ്റിലും.

ചെന്താർ കാന്തിയോടംശുമാലിയെതിരെ

 ഭൂചക്രവാളത്തിലും.

 

എല്ലാ നേത്രവുമംബരാഭിമുഖമായ്

നില്ക്കുന്നു നിശ്ചഷ്ടമാ-

 യെല്ലാക്കൈകളുമൊന്നുപോൽ മുകുളിതം

നിശ്ശബ്ദരംഗം പരം 

മെല്ലെത്താണുവരും വിമാനമതിനേ

യാഹ്‌ളാദശബ്ദത്തോടേ-

യല്ലാതെങ്ങനെ നോക്കിടും? ക്ഷണമഹോ

പൊങ്ങുന്നു മന്ത്രാരവം

 

പുണ്യശ്ലോകനുദാരശീലനമലൻ 

നിസ്സംശയം ഭൂമുഖ-

ത്തെണ്ണപ്പെട്ട മഹാനശേഷജനലോ-

 കത്തിന്റെ പിതാവായവൻ

ധന്യൻ സാത്വികസത്തമൻ ജലധിയെ-

 ത്താണ്ടിപ്പറന്നിങ്ങിതാ

വന്നല്ലോ! ഹൃദയത്തുടിപ്പു നിതരാം

ശക്തിപ്പെടുന്നിന്ത്യയിൽ.

 

ഘണ്ടാനാദമുയർന്നിടുന്നു ഹിമവൽ

  സാനുക്കൾതൊട്ടിൻഡ്യയിൽ

പണ്ടേ കീർത്തിതമായ സേതുവരെയും

 ഗുണ്ടും പടക്കങ്ങളും

ഉണ്ടോ പണ്ടിതുപോലെ സംഭവമറി-

 ഞ്ഞീടുന്നു സർവ്വേശ്വരാ!

കണ്ടിട്ടൊന്നെഴുതാനെനിക്കവസരം

കിട്ടാത്തതേകുണ്ഠിതം.

 

ശാന്തിക്കായ് നിലകൊണ്ടിടുന്ന വിനയ-

ശ്രീയാർന്ന തീർത്ഥാടകർ

സന്തോഷം ജനമാനസങ്ങളിൽ നിറ-

ച്ചീടുന്നൊരാചാര്യനും

സന്തൃപ്തിക്കു സദാപി പദ്ധതി തെളി-

ച്ചീടുന്ന നേതാവുമാ-

ണിന്ത്യാദേശമലങ്കരിപ്പ,തിതിലും 

മേലെന്തു കൈവന്നിടാൻ?

 

പാരാവാരസമാനമങ്ങനെ പര-

ന്നാഹ്ലാദമേളങ്ങളെ-

പ്പാരം വാനിലുയർത്തി നിന്ന ജനത-

യ്ക്കാശിസ്സുകൾ നല്കിയും

ചേരും പുഞ്ചിരി സത്കരിച്ചുമവിടു-

ന്നാസ്ഥാനമെത്തീടവേ

പോരാ വാക്കുകൾ, വർണ്ണനയ്ക്കുപരിയായ്

 ഹർഷ പ്രഘോഷാരവം.

 

പത്രോസിന്റെ വികാരി വാണരുളിടു-

ന്നഗ്രാസനത്തിൽ മുദാ

വാഴ്കാ, മുന്നതകർദ്ദിനാൾനിരയതി-

ന്നഭ്യർണ്ണപീഠങ്ങളിൽ

മെത്രാന്മാരുടെ പട്ടുടുപ്പണികളോ

സമ്മേളനം ചന്തമായ്

ചാർത്തും മാലകണക്കുതന്നെ പരിശോ-

ഭിക്കുന്നനേകം ശതം.

 

ധന്യന്മാർ ബഹുമാന്യവൈദികർ, പലേ

സന്ന്യാസവൃന്ദങ്ങളും

വന്നിട്ടുള്ളതു സംഖ്യയറ്റ വിധമെ-

ന്നല്ലാതെയെന്തോതിടാം?

പിന്നെപ്പട്ടണമാർത്തിരമ്പി നിറയും

സാധാരണക്കാരെയൊ-

ന്നെണ്ണാനെങ്ങനെ സാദ്ധ്യമാകു,മുലകം

കാണാത്ത സമ്മേളനം

 

പൗരസ്വീകരണം ജഗത്തിലിതുപോൽ

രാഷ്ട്രാധിപന്മാർക്കഹോ

കൈവന്നില്ലൊരിടത്തുമിന്നുവരെയെ-

ന്നോതുന്നു വിദ്വജ്ജനം

സ്നേഹംകൊണ്ടു പിടിച്ചടക്കിയ മഹാ

സമ്രാജ്യമല്ലോ കൊടി-

ക്കീഴിൽക്കാണ്മതു, സാർവ്വഭൗമ, വിജയി-

 ച്ചാലും പ്രതാപത്തൊടേ.

 

“ശുദ്ധൻ, ദൈവികമാനുഷൻ, ശരിവരെ-

 സ്നേഹത്തെയർഹിപ്പവൻ,

വത്തിക്കാനിലെ രാജരാജനളവ-

റ്റൗദാര്യവാരാന്നിധി”

ഇത്ഥം ജാതിമതാദിഭേദമണുവും

കൂടാതെ കീർത്തിച്ചിടു-

ന്നത്യന്തം പരിതുഷ്ടരായ് സകലരും

നാടാകെയാത്മാർത്ഥമായ്.

 

രാഷ്ട്രത്തിന്റെ ഭരണാധിപൻ മുതൽ വെറും

നിസ്സാരരായ് ജീവിതം

കഷ്ടപ്പെട്ടുകഴിക്കുമാളുകൾ വരേ

യെല്ലാത്തരക്കാരൊടും

ശിഷ്ടൻ വിസ്തൃതമാനസൻ പരമസൗ-

ഹാർദ്ദം നയജ്ഞൻ മഹാ-

നൊട്ടല്ലാതെ പുലർത്തിടുന്നു മരിയാ

പുത്രന്റെ പാദാനുഗൻ.

 

ഓർത്താൽ നാമഭിമാനജന്യ പുളകം

സന്ദേഹലേശംവിനാ

ചാർത്തിടാമതുഭാരതീയജനത-

യ്ക്കെന്നേയ്ക്കുമായ്ത്തീർത്തിടും.

പത്തുക്കൾ പരിപാവനങ്ങളിവിടെ-

ച്ചേർത്തുള്ള പൊന്മുദ്രകൾ

നിത്യം നമ്മുടെ മാതൃഭൂമിയണിയും

മാറിന്നു പൂണാരമായ്.

 

പൊങ്ങുന്നുണ്ടു നഭസ്സിലേയ്ക്ക് തിരുമെയ്

താങ്ങും വിമാനം, പ്രിയം

തിങ്ങും പൈതൃകഹൃത്തുഗൂഢമിവിടെ

ത്തങ്ങുന്നിതാ പിന്നെയും

നീങ്ങിടുന്നിതാപശ്ചിമാദിമുഖമാ-

യാവാഹനം, കേൾക്കനാ-

മിങ്ങോട്ടായ് ബതവീണ്ടുമാസ്വരവുമാ-

സസ്നേഹസന്ദേശവും.

 

വന്നപ്പോൾ ഹൃദയം കുളിർത്തു തിരികെ-

പ്പോകുന്നതിൽ ഖേദമു-

ണ്ടെന്നാലും ഹൃദിസങ്കടത്തിനകമേ

പൊന്തുന്നു സന്തോഷവും

എന്നും ഭാരതമേ, നിനക്കു ചെറുതും

മങ്ങാത്ത ദിവ്യപ്രഭാ-

സന്ദോഹം നയനങ്ങളിൽ ചൊരിയുമീ

രംഗം മഹാനേട്ടമാം.

 

എല്ലാം മംഗളമായ്ക്കഴി,ഞ്ഞിവിടെയി-

സമ്മേളനം ഭംഗിയാ-

യല്ലോ പോൾ തിരുമേനിഷഷ്ഠനുടെ സൽ

സാന്നിദ്ധ്യമുണ്ടാകയാൽ

എല്ലാജാതിമതാനുയായികളെയും

സന്തപ്തരാക്കിജ്ജയി-

ച്ചല്ലോ പിൻതിരിയുന്നതങ്ങു, തൊഴുകൈ!

പോൾ പോപ്പുരാജൻ ജയ!

 

കണ്ടിട്ടർച്ചനബേത്ലഹേം ഗുഹയിലേ

യാരാധ്യനാം പൈതലി-

നിൻഡ്യാചെയ്തു ‘കിഴക്കുകൾ’ക്കിടയിൽ നി-

ന്നിപ്പോഴിയതാ നൽവരം!

ഇൻഡ്യക്കെത്ര കൃതാർത്ഥതാഭരം! ഇതാ

ശ്രീയേശു സാമ്രാട്ടിനേ

വേണ്ടുമ്പോൽ ജയഘോഷപൂർവ്വമെഴുനെ-

ള്ളിച്ചു മഹാഭാഗ്യമേ!

 

                                                                          (കുടുംബദീപം, ജനുവരി 1965)