Makale Vishamippathenthu Nee

മകളേ! വിഷമിപ്പതെന്തു നീ


കളേ! വിഷമിപ്പതെന്തു നീ? 

അകമേ കുണ്ഠിതമെന്തിനീ വിധം 

പരിപക്വത ചേർന്നിടാത്ത നിന്നിൽ 

ചെറുബുദ്ധിക്കൊരു പാഠമാണിത്. 

വിലയേറിയ നിൻ സുഹൃത്തിനായ് 

സ്ഥലമുള്ളിൽ കരുതേണ്ടതിന്നു നീ 

ഒരു മൂലയിലെന്റെ പീഠമി-

ട്ടതു ഞാൻ കണ്ടു ചിരിച്ചനല്പമായ്. 

തവകണ്മണിയാം സുഹൃത്തിനെ 

വിരവിൽ തേടിയലഞ്ഞുഴന്നു നീ

പലദിക്കിലുമോടിയിട്ടതിൻ

ഫലമെന്തോന്നു ലഭിച്ചു ചൊല്ലണം! 

അവളേയൊരു നോക്കു കാണുവാ-

നവളിൽ നിന്നൊരു വാക്കു കേൾക്കുവാൻ

അവളോടൊരുമിച്ചിരിക്കുവാ –

നനിശം നീ പണി പെട്ടിടുന്നു ഹാ! 

അവിടെസ്സദിരിന്നുപോയി നീ –

യൊരുസംഘത്തിനുമറ്റെടത്തുപോയ് 

ഇവയൊക്കെയുമെന്തുലാക്കിലെ-

ന്നകമേയൊന്നു നിനയ്ക്കനീ സുതേ!

അവളെത്തുമിടത്തിലൊക്കയും

ജവമങ്ങോടിയണഞ്ഞിടുന്നു നീ 

അവളെപ്രതി നിന്റെ ജീവനെ 

ബലിചെയ്യാനുമൊരുക്കമാണു നീ.

പ്രിയമേറിടുമാസുഹൃത്തിനെ-

യകലത്തെങ്കിലുമൊന്നു കാണുവാൻ

കഴിയാത്ത ദിനങ്ങൾ ശൂന്യമായ് 

കരുതിക്കേണുകഴിച്ചിടുന്നു നീ. 

നെടുവീർപ്പുകളെ നീ പുറ-

പ്പെടുവിക്കുന്നവളേ നിനയ്ക്കവേ? 

പരമശ്രുകണങ്ങളെത്രയോ

ചൊരിയുന്നുണ്ടു വിരിച്ച മെത്തയിൽ!

ഇതുവല്ലതുമല്‌പമാസുഹൃ-

ത്തറിയുന്നോ മകളേ! നിനയ്ക്കനീ

തടവറ്റതുറന്നഹൃത്തിലും

തടവും സത്യമറിഞ്ഞിടാപരൻ.

തവജീവനിലർധമെന്നു നീ-

യവളേയെണ്ണി വരുന്നു സന്തതം

അവൾ നിന്നെയൊരുറ്റമിത്രമായ്-

കരുതുന്നോ? ചെറുതുണ്ടു സംശയം. 

അവൾ കാലുചവിട്ടിടുന്നൊരാ

തറയിൽ കാൺമൊരു പുല്ലു, ധൂളിയും 

തവദൃഷ്ടിയിലെത്തിടുമ്പോഴോ 

നവരത്നങ്ങളിലും മഹത്തരം. 

അവൾ തൻ വസതിക്കടുത്തു നി-

ന്നണയും കാറ്റിലമർന്നിടും സുഖം 

പറവാനെളുതല്ല; നീയവൾ

ക്കരുളും സ്വാഗതമെത്രഹൃദ്യമാം.

അവൾ കൂന്തൽ വിടുർത്തിടുമ്പൊഴാ-

തലയിൽ നിന്നു പൊഴിഞ്ഞുവീണിടും

മുടിപോലുമെടുത്തുതന്മണി-

ച്ചിമിഴിൽ ചേർത്തണിയുന്നു മാറിൽ നീ. 

തനിയെയവളോടടുത്തിരു-

ന്നശനം നിദ്രയിതൊന്നുമെന്നിയേ

പലതും പറയാൻ കൊതിച്ചു നീ 

വലയുന്നാരറിയുന്നിതൊക്കെയും? 

അകതാരിലൊതുങ്ങിടാത്തൊരാ

വലുതാം സ്നേഹസുധാംബുരാശിയേ 

സഖിതൻ ഹൃദയത്തിലേക്കു ഹാ! 

ചൊരിയാത്ര കൊതിച്ചിടുന്നു നീ. 

പലനാളുകൾ സംശയിച്ചു നീ-

 യൊരുനാളാഭവനത്തിലെത്തവേ

പലതോഴികളാൽ പരീതയാ-

യവളേക്കണ്ടു നിരാശ പൂണ്ടലം. 

മുഷിവെന്നിയെവീണ്ടുമെത്തി നീ –

യൊരുനാളന്നവൾ ഗാഢനിദ്രയിൽ 

സുഖമോടുലയിച്ചിരുപ്പതായ്  

സഖിമാരോതി; മടങ്ങി തൽക്ഷണം. 

മടിയില്ല, നിരാശയില്ല, നീ-

യവിടെപ്പിന്നെയുമെത്തി; യന്നഹോ! 

മുറി പൂട്ടിയിരുന്നു, ഖിന്നയായ് 

നെടുവീർപ്പിട്ടു തിരിച്ചു നീയുടൻ. 

ഹൃദയത്തിനകത്തു തിങ്ങിടും 

വലുതാം ഭാരമസഹ്യമാകയാൽ 

കടലാസുകളിൽ ചൊരിഞ്ഞുവ- 

ച്ചിടുവാനോർത്തതിനായ് ശ്രമിച്ചു നീ. 

ഒരു തൂലിക തന്റെ ശക്തിയിൽ

കവിയും ജോലികൊടുത്തതിന്നു നീ 

മൃദുവാം കടലാസിൽ നിർദ്ദയം 

വലുതാം ഭാരമതും ചുമത്തി നീ. 

ഫലമെന്തതുചെയ്തകൈകൾ താ-

നവയെത്തീയിലെരിച്ചു വായുവിൽ 

നലമോടു പറത്തി; നിൻ സുഹൃ –

ത്തറിയുന്നോ ഇതു വല്ലതും സുതേ!

അവിചാരിതമായ് പരസ്പരം 

വഴിമദ്ധ്യേബത! കണ്ടുമുട്ടുകിൽ 

പിരിയും സമയത്തു നീ സുതേ! 

കരയും; മറ്റവൾ ഗണ്യമാക്കിടാ 

തവഹൃത്തിനകത്തു നിന്നു നീ 

ചൊരിയും സ്നേഹകടാക്ഷമൊന്നുമേ. 

സഖിതൻ തൊലിയെക്കടന്നതി-

ന്നകമേയെത്തുവതില്ലൊരിക്കലും. 

അയിഭോഷി! തകർത്തിടായ്ക നിൻ 

ഹൃദയത്തേനെടുവീർപ്പുകൊണ്ടു നീ 

മുതലും തിരിയെക്കിടയ്ക്കയി-

ല്ലിതുപോലുള്ള കടത്തിലൊന്നിലും. 

പലപാഠമയച്ചു ഞാൻ നിന –

ക്കതുകൊണ്ടേതുമറിഞ്ഞിടാതെ നീ 

പൊലിയും പ്രഭകൊണ്ടു മിന്നലിൻ 

പിറകേ പിന്നെയുമോടിടുന്നു ഹാ! 

ഒരുവന്റെ മനസ്സു കാണുവാൻ 

പരനാളല്ലതു നീ ഗ്രഹിക്കണം. 

ഹൃദയങ്ങളെയൊക്കെ വേണ്ടപോ-

ലറിയും സ്നേഹിതനേകനാണു ഞാൻ.

വരികെന്നരികത്തു നീ സുതേ!

തരുവേനെൻ ഹൃദയം നിനക്കു ഞാൻ.

ഒരുനാളുമിതിൽക്കവിഞ്ഞുമ-

റ്റൊരു സമ്മാനവുമാരുമേകിടാ

                                                                     (കർമ്മലകുസുമം പു. 25, ല. 5, 6)