Manavalante Maniveena

മണവാളന്റെ മണിവീണ


സരിഗമപധ… കൊച്ചുവീണ ഞാനി-

ന്നമരുവതുന്നതഗായകന്റെ കൈയിൽ, 

ഒരു നിമിഷവുമെന്നെയങ്ങുമേവി-

ട്ടകലുവതങ്ങു സഹിക്കയില്ലനൂനം.                                              1

 

അകതളിർ മമരാഗപൂർണ്ണമെന്നാ-

ലറിയുകയില്ലതു ബാഹ്യദൃഷ്ടിയാലേ

ഉടയവനുടെയാവിരൽ തൊടുമ്പോ-

ളുടനുണരും ബത! സുപ്തരാഗമെല്ലാം.                                            2

 

വിരലുകളവിടുന്നു മാറ്റിയെങ്കിൽ 

വെറുമൊരു ചേതനയറ്റ വസ്തുവീ ഞാൻ 

ഉടനടിയവിടുന്നു മീട്ടിയാലോ 

പടുതയൊടുന്നതരാഗമാലപിക്കും.                                                3

 

ശ്രവണയുഗമതിൽ കുളിർത്തിടുന്നോ-

നതിനുടെ വാസ്തവമെന്തറിഞ്ഞിടുന്നു!

“ജയജയ മണിവീണകേമമെ’ന്നി

സ്തുതിവചനങ്ങ ചറപ മുഴക്കിടുന്നു മേന്മേൽ.                             4

 

സ്വയമൊരു കഴിവില്ലെനിക്കു പാടാൻ

സ്വയമൊരഹംകൃതിയാർന്നിടുന്നുമില്ല

നിപുണതയോടു കൈയിലേന്തുവോനി-

 ച്ചെറിയ വിപഞ്ചികയിൽ കളിക്കയത്രേ.                                     5

 

കളിയിതുമതിയാക്കി വിശ്രമിക്കാൻ

ചിലസമയത്തവിടുന്നുറങ്ങിയേക്കാം 

പ്രിയതരമണിവീണയപ്പൊഴും മ-

റ്റൊരുവനു തൊട്ടുകളിക്കുവാൻ കൊടുക്കാ.                            6

 

അതുനിജ തിരുമാറിൽ വച്ചമർത്തി-

ക്കരലതയാലെ പുണർന്നുറങ്ങിടുമ്പോൾ

ഹൃദയചലനമേറ്റു വീണപാടും

തിരുവടി നിദ്രവിടാതെ പുഞ്ചിരിക്കും.                                     7

 

സുമപരിമളവാഹി തെന്നലെന്നിൽ 

പൊടിവിതറുന്നതുമങ്ങു കണ്ടിരിക്കാ

ഉടനുടനതിനെത്തുടച്ചുമാറ്റും 

മുഖസരസീരുഹ കേസരങ്ങളാലേ.                                           8

 

സ്വരമധികമുയർത്തിടേണ്ട, നന്നായ് 

ശ്രുതിസുഖപഞ്ചമരാഗമാലപിച്ചാൽ 

സഹൃദയരതു കേൾക്കുമേതിടത്തും

മതിമതിയെന്നൊരുനാളുമോതിടാതെ.                                   9 

 

പരനുടെ മണിവീണയിൽക്കളിക്കാ-

നപരനൊരാഗ്രഹമങ്കുരിച്ചടുത്താൽ

അവനൊരു വടിവേലുവാകിലും കൈ-

വിറയലപ ശ്രുതി രണ്ടുമാണുലാഭം.                                           10

                                                                          (കാർമ്മൽ, ജൂലായ് 1961)