പത്തൊൻപതാം സർഗ്ഗം

പട്ടു നല്ലതു ചൈനയിൽ; പരിവട്ട
മോടികൾ കൂട്ടുവാ-
നൊട്ടുമില്ലതിനെക്കവിഞ്ഞതരത്തി-
ലംശുകമെങ്ങുമേ.
എട്ടുദിക്കുമതിന്റെ കീർത്തി പുകഴ്ത്തി-
ടുന്നു ദിവാനിശം.
കിട്ടുവാനഭിവാഞ്ഛയുന്നതരാട്ടിനും
പരമാഢ്യനും.
1
“പട്ടുപാതയു”മെത്ര നൂറുസഹസ്ര
വത്സരകാലമായ്
കേട്ടു ലോകമറിഞ്ഞിരിപ്പു, ചരിത്ര-
സത്യമതല്ലയോ?
ഒട്ടകപ്പുറമേറിയും കുതിര-
പ്പുറങ്ങളിലേറിയും
കൂട്ടമായി വരുന്നു ചൈനയിൽ സാർത്ഥ
വാഹകർ നിത്യവും.
2
അന്നു നില വെൺപുകൾ പ്രഭകൊണ്ടു
നാടിനെയൊക്കെയും
വെന്ന രാട്ടുകൾ വാണിരുന്നൊരു രാജ-
ധാനിയിലേതിലും
ചെന്നുയർന്നു കളിച്ചു പാരമഹങ്ക
രിച്ചതും ചൈനയിൽ
നിന്നുപോയ ദുകൂലതല്ലജമായി-
രുന്ന വിതർക്കമായ്.
3
കപ്പലും മൃഗസഞ്ചയങ്ങളുമീയ-
മൂല്യതരാംശുകം
കല്പശാഖികൾപോലെ പേറുവതിന്നു
ഭാഗ്യമുദിക്കുവാൻ
സൽപ്രവൃത്തികളെന്തുചെയ്തവ? ദൈവ-
സത്കൃപമൂലമാ-
യിപ്രകാരമനന്തനന്മകൾ വന്നു
തങ്ങുമനേകരിൽ.
4
കേരളത്തിൽ വിളഞ്ഞിരുന്ന സുഗന്ധ-
വർഗ്ഗവിശേഷവും
പേരുനേടിയിരുന്നു വിസ്തൃതലോക-
സീമയിലെങ്ങുമേ
ഊടുപാതകളുടെ സഹ്യനതിന്റെ-
യോഹരിയെത്രയോ
പാടവത്തോടു ചോഴനാട്ടിനുമേകി-
യേറ്റമുദാരനായ്.
5
ചോഴമണ്ഡലമാർഗ്ഗമായവയെത്തു-
മങ്ങനെ ചൈനയിൽ
പാഴിലല്ല പരം വിശിഷ്ടദുകൂല –
മിങ്ങു ലഭിച്ചിടും.
ആഴിമാർഗ്ഗമിതേവിധം ക്രയവിക്ര –
യങ്ങൾ നടക്കയാൽ
തോഴരെന്ന നിലയ്ക്കു തന്നെ കഴിഞ്ഞിരു-
ന്നിരുരാജ്യവും.
6
വന്ന വാണിജപോതമൊന്നിനെയാശ്ര-
യിച്ചു വിശുദ്ധനും
ചെന്നു ചൈനയിലെത്തി ദൈവികരാഷ്ട്ര-
സീമ വളർത്തുവാൻ.
അന്നു ശീർഷമുയർത്തി മാന്യതയോടു
നിന്നൊരു ‘കമ്പലേ’-
യെന്ന പട്ടണമപ്പദാംബുജധൂളി-
യാൽ പരിശുദ്ധമായ്.
7
അത്രയല്ല, നടന്നു കണ്ടിടപെട്ട
നേകജനങ്ങളോ-
ടെത്രയേറെ വിശാലമായൊരു രാജ്യ-
സീമയിലെങ്ങുമേ.
സുപ്രസിദ്ധ വണിക്പ്രവീരർ യഹൂദ
രുണ്ടവിടത്തിലും
നിഷ്പ്രയാസമവന്നു മിത്രരുമാതി-
ഥേയരുമായവർ.
8
ക്രിസ്തുവിന്റെയനന്തപാവനരാജ്യ-
മങ്ങുവളർത്തുവാ-
നോർത്ത സിദ്ധനു കേവലം ലഘുയത്ന-
മായതു സാദ്ധ്യമായ്.
ഒത്തിരുന്നതിനൂനമറ്റൊരു ചുറ്റു-
പാടുകളൊക്കെയും
കൊത്തുകോളുകളൊത്തുചേർന്ന പണിക്കു
കഷ്ടത വന്നിടാ.
9
കാലമൊട്ടു കഴിഞ്ഞു, വിശ്രുതിയുറ്റ
താത്ത്വികനായ കൺ-
ഫ്യൂഷിയസ് പ്രവചിച്ചതിങ്ങനെ കേട്ടി-
രുന്നു ജനാവലി.
“ആഗമിച്ചിടുമുന്നതൻ ജനരക്ഷ-
കൻ പടിഞ്ഞാറിലേ
ഭൂവിഭാഗതലത്തിലൊന്നിലതീവ
പാവനപൂരുഷൻ.
10
ആഴിപോലവനാഴമേറുമനന്ത-
താനനുമായ് വരും
ദ്യോവിനപ്പുറവും പ്രകീർത്തിതനാകു-
മാദൃതനായിടും.
ആമയാപഹനായ് സ്തുതിച്ചിടുമൂഴി
മണ്ഡലസീമകൾ
ക്ഷേമദായകനായ് വണങ്ങിടുമാ
മഹാനെയനാരതം.
11
അപ്പുമാന്റെ വാചോമൃതം ഭുവി വിശ്വ –
സിക്കുമനേകരും
സൽപ്രവൃത്തികൾ ചെയ്ത സാത്ത്വിക-
നായ് ലസിക്കുമവൻ സദാ-
കപ്പലും രഥവും വിമാനവുമെത്തി-
ടും സൃതിയൊക്കെയും
സുപ്രസിദ്ധിയവന്റെ പേരിനു ചേർത്തു
കീർത്തിതനാക്കിടും.
12
സൂര്യചന്ദ്രമരീചികൾക്കിടമേകി-
ടും സ്ഥലമേതിലും
ചാറുമംബുകണം തുഷാരവുമേറ്റ
ഭൂതലമേതിലും
പാവനം തിരുനാമധേയമതിന്റെ
പാലൊളി വെൺപുകൾ
ലാലസിക്കുമിരുട്ടശേഷമകന്നു
മാഞ്ഞുമറഞ്ഞുപോം.
13
ഉന്നതൻ സുരലോകതുല്യനു സൗ-
ഹൃദം പരമേകിടും
മന്നിലുള്ള സമസ്തജീവിയു” മീ-
വചസ്സുകളോർക്കവേ,
വന്ദ്യനാമവതാരപൂരുഷനേശു-
വിൻ കഥതന്നെയാ
ണെന്നുചൊന്നതു സൽപ്രവാചകനെന്നു-
റച്ചു മനീഷികൾ.
14
പുണ്യപൂരുഷനെപ്പരാക്രമി രാഷ്ട്ര-
സീമയിലെങ്ങുമേ-
യൊന്നു ചുറ്റി പരാജയാനുഭവങ്ങ-
ളില്ല; കൃതാർത്ഥനായ്
ഇന്നുമുണ്ടവിടുന്നു ചേവടി ചേർത്ത-
തിൻതെളിവാ സ്ഥല-
ത്തെന്നു സാക്ഷി തരുന്നനേകചരിത്ര-
കാര്യഗവേഷകർ.
15
പോയി താർത്തറിയിൽ ടിബറ്റിലുമെന്നു
വേണ്ട പലേ സ്ഥല-
ത്തായിടങ്ങളിലൊക്കെയും വിജയം
വരിച്ചു മഹാശയൻ.
ആയിരങ്ങളെ യേശുനാഥനു നേടി-
യങ്ങനെ സഞ്ചരി-
ച്ചാ യതീശ്വരനൊട്ടുനാളുകൾ പിന്നി
ലാക്കി യഥാവിധി
16
ആഴി താണ്ടി വിശാലരാഷ്ട്രതലങ്ങൾ
ചുറ്റിയ ഭിക്ഷുവാ
ചോഴദേശമണഞ്ഞു പിന്നെയു,മെന്തു
ദൈവവിലാസമോ!
ആരറിഞ്ഞവിടുന്നു മുമ്പു തപസ്സു
ചെയ്ത മഹാബിലം
ചേരുമദ്രിതടം മുദാ വരവേ
നല്കിയ സംഗതി?
17
ആ മുമുക്ഷു ഗുഹയ്ക്കകത്തു തുടങ്ങി
വൻ തപമപ്പൊഴേ
ക്ഷേമപൂരിതഭാവിയും നിലകൊണ്ടു
ചിന്നമലയ്ക്കുമേൽ.
ചോരനല്ലൊളി വാസമെന്തിനിറങ്ങി –
ടും ചില വേളയിൽ
സൂര്യരശ്മി സമീരനും നടനം
നടത്തുമിടങ്ങളിൽ.
18
കണ്ടുതോമ്മയെ നല്ല ശിഷ്യരനേകരും
നരപാലകനും
വീണ്ടുമെന്തു കുഴപ്പമാണു വരുന്ന-
തെന്നു ഭയന്നവർ.
“വേണ്ട ഭീതി,യനന്തഭാവിയശേഷമാ-
ജഗദീശ്വരൻ
കണ്ടിരിക്കുകയാണു” സാന്ത്വനമോതി
ദേശികസത്തമൻ.
19
പാർത്ഥിവന്റെയമർഷമോർത്തതിഭീരു-
വായൊളിവിൽസ്സദാ
പാർത്തിരുന്നൊരു മംഗളാപതി രാജ-
ബന്ധുവുമായവൻ
ചിത്തവിഭ്രമഹേതുവാൽ പലതും
നിരർത്ഥകമായ് പറ-
ഞ്ഞെത്തി പുണ്യപുമാന്റെയന്തികമെത്രയും
ദയനീയമായ്.
20
‘എന്റെ മംഗളയെന്റെ മംഗളയെന്റെ
കണ്മണിയെങ്ങുപോയ്?
എങ്ങുപോയവളെങ്ങുപോയി മറഞ്ഞു
കണ്മണി മംഗള?
എന്നെ വിട്ടവളെങ്ങുപോയവളെന്തി-
നെന്നെ വെടിഞ്ഞുപോയ്?
ഒന്നു കാണണമെന്നു കാണണമിന്നു
കാണണമെങ്ങുപോയ്?
21
താടിമീശ വളർത്തിനീട്ടിയ താപസാ,
പറയില്ലയോ?
നാടുവിട്ടവളെങ്ങുപോയി? കിറുക്ക-
നാണു മഹർഷി നീ
നാടുവാഴി മുഴുക്കിറുക്ക,നര-
ക്കിറുക്കനമാത്യനും
വീടുതോറുമിരിക്കയാണു കിറുക്കു
മൂത്തവരൊക്കെയും.
22
വട്ടമിട്ടു നടന്നു സിദ്ധനെയാദ-
രിച്ചു പദങ്ങളിൽ
തൊട്ടു കൂപ്പി, പിടിച്ചു മീശ കുലുക്കി,
മുത്തിയനന്തരം
പാട്ടുപാടുകയായി, പേക്കളി കണ്ടു
നിശ്ചലനായൊരാ
ശിഷ്ടനുള്ളിലവന്റെ നേർക്കനുകമ്പ
സീമ കവിഞ്ഞതായ്.
23
സ്നേഹിതാ വരികെന്നുറച്ചവനെ-
പിടിച്ചു തപോധനൻ
ദേഹമാകെ വിറച്ചുടൻ വടികണ്ട
ബാലകനെന്നപോൽ.
രാജധാനിയിലേക്കു മെല്ലെ നടത്തി,
പിച്ചു തുടർച്ചയായ്
വ്യജമല്ല പുലമ്പി രാട്ടിനു മുമ്പി-
ലും പരമുന്മദൻ.
24
മാറ്റമില്ല കഴിഞ്ഞ പല്ലവി “നാടു-
വാഴി കിറുക്ക”നെ
ന്നൂറ്റമോടു തുടങ്ങി, മിണ്ടരുതെന്നു-
രച്ചു മുനീശ്വരൻ.
തെറ്റുചെയ്തവനെങ്കിലും ദയനീയ-
മിസ്ഥിതി കാൺകയാ
ലൂറ്റുചാലുകളായ്ക്കഴിഞ്ഞു നൃപന്റെ
കണ്ണുകളക്ഷണം.
25
“പാർത്ഥിവൻ തിരുമേനി കാണുക ദൈവ-
സൽകൃപയാലിവൻ
സ്വസ്ഥനാകുവ”തെന്നുരച്ചു വിനീതനാം
യതിപുംഗവൻ.
പ്രാർത്ഥനാസഹിതം ശിരസ്സിലണച്ചു
കൈക,ളവന്റെമേൽ
തീർത്ഥവാരി തളിച്ചു, നീങ്ങി മതിഭ്രമം,
സുഖിയായവൻ.
26
മാപ്പിരന്നു കരഞ്ഞു തെറ്റുകൾ ചെയ്തു-
പോയതിനൊക്കെയും
ചിൽകുമാനോടു മാത്രമല്ല, മികച്ച
പുണ്യപുമാനോടും
അപ്പൊഴും കനിവുറ്റ കണ്ണുകൾ തന്റെ
നേർക്കു തിരിച്ചുകൊ
ണ്ടപ്രിയം ചെറുതെന്നി നില്ക്കുമധ്യേഷ്യ-
നാം നൃപനോടുമായ്.
27
“രോഗബാധയകന്നു ദൈവമനുഗ്ര-
ഹിച്ചതിനാലിനി
ത്യാഗജീവിതമാണിതഃപരമെന്റെ-
യാശ”യുരച്ചവൻ.
“ആകുമെങ്കിലനുജ്ഞ നല്കുക വൈദി-
കന്നു സഹായിയാ-
യേകനായിഹ പള്ളിയിൽപ്പരിചര്യ
ചെയ്തു വസിക്കുവാൻ.”
28
സ്വാപവേളയിലും പ്രതീക്ഷിതമല്ല
കാര്യമിതത്ഭുതം,
സ്നാപനം വിധിപോലെ നല്കിയവനു
തോമ്മയസംശയം.
ഭൂപനായ പുരോഹിതൻ കൃതകൃത്യ-
നായതിതുഷ്ടനായ്
കൈപിടിച്ചരികത്തു ചേർത്തവനാഗ്ര-
ഹിച്ചതു നല്കുവാൻ.
29
സ്വർണ്ണശില്പി പണിഞ്ഞ പണ്ടമതീവ
മേത്തരമെങ്കിലും
കണ്ണിനുത്സവമേകുമാറതിന്നുന്നത-
പ്രഭ ചേർക്കുവാൻ
നല്ല മുത്തുകൾ കേവണങ്ങളിൽ വച്ചു
ചേർത്തു പതിച്ചിടും;
കല്യനും സഭയിൽ തുടങ്ങിയിതേവിധം
ചില ജോലികൾ.
30
കണ്ടു മംഗളയേ, മനസ്വിനി ‘മാന-
വേശ്വരി’യേയുമാ
രണ്ടുപേർക്കുമവൻ ശിരോവസനം
കൊടുത്തു കൃതാർത്ഥനായ്.
കണ്ണിനത്ഭുതകാഴ്ച കിട്ടിയ നർക്കിയാ*-
യുമതേ വ്രതം
പുണ്യപുരുഷനോടിര’ ന്നവളെ
ത്യജിക്കുക സാദ്ധ്യമോ?
31
കോടിലിംഗപുരത്തിലുണ്ടൊരു കന്യ-
കാമമാവിധം
വീടുവിട്ടു വസിച്ചവർക്കു തപസ്സു
ചെയതിനൊത്തപോൽ
മോടിയറ്റൊരു പാർപ്പിടം പരിരക്ഷ-
ണാദിയുദാരനാം
നാടുവാഴിയപേക്ഷപോൽ ഭരമേറ്റു
സംഗതി ഭദ്രമായ്.
32
സീപ്പറിന്നു വിളംബമെന്നി കൊടുത്തു
വൈദികപട്ടവും
സുപ്രതീക്ഷകളോടു ജോലി തുടർന്നു
പിന്നെയുമപ്പുമാൻ.
വിപ്രജാതികളൊട്ടുപേരവിടേയ്ക്കു-
വൈരികളായിരു-
ന്നിപ്പുരോഗതി കണ്ടിരിപ്പതവർക്കു
ദുസ്സഹമെപ്പോഴും.
33
അങ്ങുമിങ്ങുമുഴന്നുമണ്ടി നടത്തി
ചർച്ചകൾ ദിവ്യനേ-
യെങ്ങുമാരുമറിഞ്ഞിടാതെ വധിക്കുവാൻ
കൃതഹസ്തരായ്.
തങ്കിനിന്നതിനായ് വനങ്ങളിലൂടും-
പാതകളോടുചേർ-
ന്നെങ്കിലും പിടികിട്ടിടാതെയമർഷ-
മായി ദിനേ ദിനേ.
34
കാടുചുറ്റിയൊരമ്പലം; ബഹുകേമ-
മാണതിലുത്സവം
കാളിയാണതിലെ പ്രതിഷ്ഠ; മഹാ-
ഭയങ്കരി രക്തപാ
കാടരോടെതിരാണു മർതൃരു,മാഴി
തോല്ക്കുമൊരാരവം
കാമജിക്കൊരു പാന്ഥനാവഴി വന്നു
വൃദ്ധയതീശ്വരൻ.
35
ആലു കണ്ടരികത്തു കോവിലു കണ്ടു,
ചുറ്റുമുറപ്പെഴു
സാലമങ്ങനെ കണ്ടനേകജനങ്ങൾ
നില്പതു കണ്ടവൻ.
മാലതൂക്കിയലങ്കരിച്ച മനോജ്ഞ
മായ കമാനവും
ചേലൊടേ വിലസുന്നു, കാൽനട മന്ദ-
മായഥ നിന്നുപോയ്.
36
ആരിവൻ? മുനി തോമ്മതന്നെ;യടുത്ത-
ടുത്തവനങ്ങുചെ
ന്നാരണർക്കു രസിച്ചതില്ലതു കാര്യ-
മാക്കിയുമില്ലവൻ.
‘ആരെടാ?’ ചിലർ ചോദ്യമായവനേ-
യറിഞ്ഞ വിരോധികൾ
“കാര്യമെന്തിഹ നീ വരാനിവിട-
ത്തിലോ വഴിയമ്പലം?”
37
“കാളികോവിലിതെന്നറിഞ്ഞു കളി-
ക്കണം” പരമുഗ്രനാ
യേകനോതി “യെടാ കുളിച്ചുതൊഴാതെ
നിന്നെ വിടാ ശഠാ
“കാളിയെത്തൊഴുകില്ല ഞാനതിലർത്ഥ-
മില്ലവൾ ദേവിയ്
ല്ലോതി മാമുനി; മറ്റൊരുത്തനുടൻ
പറഞ്ഞു സഗൗരവം.
38
“എന്തെടാ പറയുന്നു നീ തൊഴുകില്ലയോ?
വിടുവിഡ്ഢി നീ-
യെന്തറിഞ്ഞൊരു ദിവ്യമന്ത്രമിവൻ
ജപിക്കുകിലിക്ഷണം
ഭദ്രകാളി കടന്നു തുള്ളിടുമെന്നിൽ,
നിന്റെ കളേബരം
ക്ഷുദ്രതണ്ഡലതുല്യമാക്കി ഞെരിച്ചു
ചോര കുടിച്ചിടും.
39
എല്ലൊടിച്ചുടലും പിളർന്നവൾ ചാർത്തിടും
കുടൽമാല, നീ
നല്ലവാക്കിനധീനനാകുവതുത്തമം”
വിരമിച്ചവൻ.
“അല്ലയോ’ പറയുന്നു തോമ്മ”യഭിജ്ഞർ
നിങ്ങളെ വാക്കിനാൽ
വെല്ലുവാൻ പണി സത്യമിങ്ങനുഭൂതി-
യാൽ തെളിയിച്ചിടാം
40
കാളിപൂജ നിഷിദ്ധമെന്നതു കാട്ടു-
വാനൊരു കാട്ടുതീ-
യാളിവന്നിടുമ്പലം വനമാകെ
വെന്തു നശിച്ചിടും.”
ആളിവന്നതമർഷമാണതിരാളി-
യിൽ,പരമുഗ്രാം
കാളിയെന്നു നടിച്ചൊരുത്തനഹോ ഭയ-
ങ്കര തുള്ളലായ്
41
തറ്റുടുത്തു വിശേഷരീതിയിൽ രക്ത-
വർണ്ണമൊരംബരം
ചുറ്റി മീതിലണിഞ്ഞു ചേലൊടു കോർത്തു-
ചേർത്തൊരു വെണ്ടകൾ
ഏറ്റവും ഭയമേകിടും കൊടുവാളു
കൈയിലുമേന്തി നി-
ന്നൂറ്റമോടു തുടങ്ങി ഭീകരനർത്തനം
വെളിവറ്റപോൽ.
42
പേപറച്ചലതിൽപ്പരം; നിലവിട്ടു
തുള്ളിമറിഞ്ഞുകൊ
ജോതി “ദുഷ്ടരെ വെട്ടി മാറു പിളർന്നു
ചോര കുടിച്ചിടും.
കാർന്നു ഞാൻ കരൾ തിന്നു’മെന്നു പറഞ്ഞു
തന്റെ ശിരസ്സിലേ-
ക്കാഞ്ഞുവെട്ടിയൊഴുക്കി ചോര, കുടി-
ച്ചപ്പോ വ്യകതുല്യനായ്
43
എന്തു ഭീകര,മെന്തിനിക്കളി കണ്ടു
ഞാനിഹ നില്പതെ-
ന്നന്തരംഗവിചാരമോടു നടന്നു
തെല്ലിട നീങ്ങവേ
പിന്തിരിഞ്ഞവനമ്പലത്തിനു നേർക്കു-
യർത്തി വലത്തുകൈ
ചന്തമായ്ക്കുരിശിന്റെയാകൃതിയിൽ
ചലിച്ചതു വായുവിൽ.
44
ഘോരമായൊരിരമ്പൽകേട്ടു,ടനെത്തി
വന്യഹുതാശനൻ
പാരിടത്തെ വിഴുങ്ങുമാറു; ജനങ്ങ-
ളോടി ഭയത്തോടേ.
ആരു കണ്ടിതുപോലെ സംഭവ,മഞ്ചു
മാത്രയിലാസ്ഥലം
ക്ഷാരസംഹതികൊണ്ടുമൂടിയ ശാപ-
വേദിക മാത്രമായ്.
45
മാരണത്തിനു ഹേതുവായവനെ-
ത്തിരഞ്ഞു പിടിക്കുവാൻ
വീരശൂരപരാക്രമങ്ങൾ തുടങ്ങി
വൈരികൾ തൽക്ഷണം.
കാരണൻ നിജ ഭക്തനെസ്സവിധത്തി-
ലേയ്ക്കു വിളിക്കുവാൻ
നേരമൊന്നു കുറിച്ചിരുന്നതടുത്തു-
വോ ജഗദീശ്വരാ!
46
ഭക്തിയുള്ള ജനത്തിനില്ലകതാരിൽ
മൃത്യുഭയം ലവം
മുക്തിവാഞ്ചയിലാണ്ട മർത്യനു
വിഷ്ടപം പരദേശമാം.
ക്രിസ്തുശിഷ്യനരാതികൾക്കറിവിൽ-
പ്പെടാത്ത ഗുഹയ്ക്കക
ത്തെത്തി ശീഘ്ര,മതാണു ഗൂഢതപ-
സ്ഥലം പരിപാവനം.
47
മുട്ടുകുത്തി നമിച്ചു വീണു കടുത്ത
പാറയതിന്നു മോ-
ലൊട്ടുമാത്രകളേകതാനതയോടു
പ്രാർത്ഥനചെയ്യവേ,
തട്ടുമുട്ടു നിനാദമന്തികസീമ്നി
കേട്ടവ”നേശുവേ,
വിഷ്ടപേശ്വര, പാഹി” യെന്നു വിളിച്ചു
സംഭ്രമമെന്നിയെ.
48
അത്ഭുതം! ശിലയാലടഞ്ഞ കനത്ത
ഭിത്തിയിൽ ദൃശ്യമാ-
യപ്പൊഴത്തിരുമേനിയോടളവൊത്ത-
തായ് വിടവൊന്നുടൻ
അപ്പുറത്തു കടക്കുവാൻ ജഗദീശ-
ചിത്തമിതെന്നുറ-
ച്ചപ്രകാരമിറങ്ങി തൽക്ഷണമാ
വിലത്തെ വെടിഞ്ഞുപോയ്.
49
ശത്രദൃഷ്ടികളിൽപ്പെടാതെ നടന്നു
സത്വരമങ്ങു ചെ-
ന്നെത്തി വേറൊരിടത്തു നല്ല മലപ്പുറ-
ത്തവനേകനായ്
തത്ര വീണ്ടുമവൻ സുരക്ഷിതനല്ല,
കാര്യമറിഞ്ഞുവോ?
പ്രാർത്ഥനയ്ക്കു തിടുക്കമാണതു സൽപ്ര
ചോദനമുത്തമം.
50
ഹാ! ശിലാതലമൊന്നിൽ മുട്ടുകളൂന്നി
കൈകൾ വിരിഞ്ഞുയർ
“ന്നേശുവേ, പരിപാഹി”യെന്നു ജപം
തുടങ്ങി യതീശ്വരൻ.
“ഈശനന്ദന, കന്യകാസുത, ലോക-
രക്ഷക, പാഹിമാം!
ദേശികോത്തമ, നാശനാശന, മോക്ഷ-
ദായക, പാഹിമാം!
51
“ശക്തിദായക, മുക്തിദായക, പാഹിമാ
പരിപാഹിമാം
വ്യക്തമായിതു പേർത്തുപേർത്തുരുവിട്ടു
മീലിതനേതനായ്
നില്ക്കവേയൊരു കശ്മലന്റെ കടുത്ത
കൈയുടെ ശക്തിയാ
ലൂക്കൊടെത്തിയ ശൂലമത്തിരുമാർ
പിളർന്നു ഭയങ്കരം!
52
“യേശുവേ, മരിയാംബികേ, തുണയെ-
ന്നുരച്ചു നിലംപതി
ച്ചാശു ഘാതകനോടി കൂട്ടരുമൊത്തു,
വാർത്ത പരന്നുടൻ.
“ഈശ്വരാ! പരിഹാരമെന്തിതി”നെന്നു
മാറിലടിച്ചുപോയ്
ദേശികന്റെ ദുരന്തവാർത്തയറിഞ്ഞ
ഭൂപതിയാർത്തനായ്.
53
ഓടിയല്ല പറന്നുതന്നെയടുത്ത-
ണഞ്ഞു മഹീശ്വരൻ
കൂടെയുണ്ട്രുമസ്സുതൻ പരിവാരവും
പരിതപ്തരായ്.
ആടലാർന്നു കിടന്ന തോമ്മയെ ബാഷ്പ-
പൂരിതലോചനത്തോ
ടു നോക്കിയടുത്തു മുട്ടുകളൂന്നി
സാദരമേവരും.
54
മേല്പുരോഹിതനായ പാർത്ഥിവനന്ദൻ
കരവല്ലികൾ
കൂപ്പിനിന്നു വിളിച്ചു ഗൽഗദപൂർവ്വ-
മാ ഗുരുപാദരെ.
അല്പമൊന്നു തുറന്നു കണ്ണു,കളൂറി
പുഞ്ചിരി ചുണ്ടിലും
ബാഷ്പമുത്തുകളാ മുഖത്തു പൊഴിച്ചു
വത്സലശിഷ്യനും.
55
അപ്പൊഴും തിരുമാറിലൂന്നിയിരുന്ന
ശൂലമതിൽത്തൊടാൻ,
ക്ഷിപ്രമൂരിയെടുക്കുവാൻ, ചെറുതില്ല
ധീരതയെങ്കിലും
അല്പവേപഥുവാർന്ന കൈകളവശ്യ-
മായതു ചെയ്യവേ
തല്പമാം ശില പൂതമായി ചൊരിഞ്ഞ
ശോണിതധാരയാൽ.
56
ശൂലമേ, തവ ഭാഗധേയമനല്പ-
മാ ഹൃദയത്തിൽ നീ
ചേലൊടെത്തി വസിച്ച മാത്രകളാഴ്ത്തി
നിന്നെ വിശുദ്ധിയിൽ.
മേലിലാദൃതവസ്തുവായറിയപ്പെടും
ഭുവനത്തിൽ നീ,
മാലകറ്റിയനേകരിൽ പരിതുഷ്ടി
ചേർക്കുമസംശയം.
57
രാജകീയരഥത്തിലേറ്റിയടുത്തു
നല്ല സുരക്ഷിത
സ്ഥാനമൊന്നിലണച്ചു ധന്യനെഭക്ത-
നാം പെരുമാളുടൻ.
വേണ്ടപോൽ പരിചര്യചെയ്തരികത്തു
നിന്നു; മഹാജനം
വീണ്ടുമെത്തുകയായതീവപരിഭ്രമ-
ത്തോടു ചുറ്റിലും
58
അന്ത്യമായൊരു വാക്കു കേൾപ്പതി,നെന്നു
വേണ്ടവിശുദ്ധനോ
യന്ത്യമാത്രയിലൊന്നു കാണ്മതി,നത്ര-
യല്ലൊരനുഗ്രഹം
അന്ത്യമായി ലഭിപ്പതിന്നവരെത്തിടു-
ന്നധികാശയോ-
ടെന്തിനത്ഭുത,മങ്ങവർക്കിഹ ദൃശ്യ-
ദൈവവുമല്ലയോ?
59
ഘാതകന്നുകൊടുത്തുമാക്കവിടുന്നു,
രാട്ടുമതേവിധം
ജാതമോദമവന്റെ ശിക്ഷയൊഴിച്ചു
ക്രൈസ്തവമാതൃക
നീതിയെ ക്ഷമ വെല്ലുമാറു കൊടുക്കു-
വാൻ കനിയേണമോ-
ന്നാതുരന്റെ വിനീതയാചനയാദ-
രിച്ചു ധരാധവൻ.
60
വേദനയ്ക്കിടയിൽ പ്രശാന്തത കൈ-
വിടാതെ കിടന്നുകൊ
ണ്ടോതി ഭാവിയിലേക്കുവേണ്ടിയവശ്യ-
മായ് പല കാര്യവും
സാദരം പെരുമാളുമാത്മജനും ശ്രവി-
ച്ചവയൊക്കെയും
ഖേദമോടു സമീപമായി നിലകൊണ്ടി-
രുന്നൊരു സീപ്പറും.
61
“ശിഷ്ടനാം ഗുരുദേവ, സുസ്ഥിതിയല്ല
കാണുവതെങ്കിലും
വിട്ടുപോകരുതങ്ങു ഞങ്ങളെ; ദീർഘ-
മാം സുഖജീവിതം
വിഷ്ടപാധിപനേശുനാഥനൊടങ്ങു
യാചന ചെയ്യുകിൽ
കിട്ടു”മെന്നുരചെയ്തു ശിഷ്യരിലൊട്ടു-
പേർ പരമാർത്ഥരായ്.
62
“മക്കളേ, പ്രിയശിഷ്യരേ, പരിപാടി
തീർന്നിനിയിങ്ങു ഞാൻ
നില്ക്കുവാനൊരു കാര്യമില്ലറിയുന്നു
ദൈവമതൊക്കെയും
ഓർക്കണം യജമാനനാണു വിളിച്ചിടു-
ന്നതു. …. ഭാഷണം
തീർക്കുവാൻ കഴിയാതെ സാദമനുക്ഷണം
ബഹുശക്തിയായ്.
63
സ്വർഗ്ഗദർശനകാംക്ഷയാർന്നവിധം തുറ-
ന്നഥ കണ്ണുകൾ,
നോക്കിയാ ജനസഞ്ചയത്തെയവർക്കു
നല്കിയനുഗ്രഹം
മേൽപ്പുരോഹിതനിൽക്കടാക്ഷമണഞ്ഞു
വത്സലശിഷ്യനിൽ,
ചേർത്തു കൈകളുമന്ത്യമായഭിഷിക്ത-
മായ ശിരസ്സതിൽ.
64
അന്ത്യശാസനമായുരച്ചു മൈത്രി-
യാണു പരസ്പരം
ശാന്തി നേർന്നഖിലർക്കുമാപ്പരിശുദ്ധ-
വാങ്മധുധാരയാൽ.
രണ്ടുനാലുരുവിട്ടു രക്ഷകനേശു-
വിൻ തിരുനാമമ-
ച്ചുണ്ടിലെച്ചലനം പതുക്കെ നിലയ്ക്കയോ
ജഗദീശ്വരാ!
65
ശ്വേതവാരിദശോഭയാർന്ന കപോത-
മൊന്നു പറന്നുയർ-
ന്നേതുമേ തടവെന്നിയംബരസിമ്നി
പോയ് മറയുന്നതാ
ഓതി കണ്ടവരൊട്ടനേകരതേ
വിനാഴികയിൽ; പരം
പൂതമാം തിരുദേഹിയങ്ങനെ കൂടു
വിട്ടു പറന്നുപോയ്.
66
ചോഴമണ്ഡലമാകെ നിശ്ചലമായി;
കിംകരണീയമെ-
ന്നൂഴിപാലനുമോർത്തു; നഷ്ടമിതല്പമോ
പരിഹാര്യമോ?
ഊഴിയിൽക്കുഴി താഴ്ത്തിയ നിധി പൂഴി-
യിട്ടു മറയ്ക്കയോ?
വ്യാഴമണ്ഡലമെത്തി വച്ചിതു ഭദ്ര-
മാക്കുവതുത്തമം.
67
എന്തു ചെയ്യുമതാർക്കു സാദ്ധ്യ,മസാദ്ധ്യ-
മായതിനെക്കുറി-
ച്ചെന്തിനിങ്ങനെ ചിന്തയെന്നുമുടൻ
നിനച്ചു മഹീപതി
അന്തരംഗവികാരമാകെയടക്കി
-യാ മൃദുമേനിത
ന്നന്തികേയറിയാതെയങ്ങനെ നിന്നു-
പോയ് ചില മാത്രകൾ.
68
ക്രൈസ്തവോചിതമാംവിധം പരി-
പൂജ്യമാം തിരുമേനിയേ
സംസ്കരിക്കുകയെന്നുറച്ചു; വരിച്ചവൻ
ഹൃദി ശാന്തിയും
അസ്തമിച്ചുകഴിഞ്ഞഹർപ്പതി,യബ്ധി-
മേഖലയപ്പൊഴേ
വസ്ത്രമൊന്നസിതം ധരിച്ചു വിലാപ-
സൂചകരീതിയിൽ.
69
മോടിയേറിയനർഘനിസ്തുലമായ
പട്ടുതരങ്ങളാൽ
മൂടിയത്തിരുമേനി ശിഷ്യരതീവ
ഭക്തിപുരസ്സരം
താതനാം പെരുമാളുമുന്നതവൈദി-
കൻ മകനും വഹി-
ച്ചാദരിച്ചണിമഞ്ചമൊന്നിനുമേൽ
കിടത്തി യഥാവിധി.
70
അത്തമസ്വിനിയപ്പുറത്തു കടന്നു
മാറിമറഞ്ഞുപോയ്
ചിത്രഭാനുവണഞ്ഞു ദീധിതി വീശി
ഭൂമിയിലെങ്ങുമേ.
എത്തിയൊട്ടധികം ജനം വിലപിച്ചു.
കൊണ്ടു വിശുദ്ധമാം
മൂർത്തിയെപ്പരമാദരിച്ചവർ നിന്നി-
രുന്നു വിനീതമായ്.
71
രാജകീയനിലയ്ക്കു ചേർന്ന വിലാപ-
യാത്ര തുടങ്ങുവാൻ
വ്യാജമല്ല ജനങ്ങളാകെ നിരന്നൊ-
രുങ്ങി യഥോചിതം.
ഹാ! ജിതേന്ദ്രിയനായവന്റെയമൂല്യ-
മായ കളേബരം
പൂജിതം ബത സംസ്കരിപ്പതിനർഹ-
മേതിടമീ ഭുവി?
72
അങ്ങുതന്നെയൊരിക്കലുന്നതസിദ്ധി-
യാൽപ്പണിയിച്ചൊരാ
തുംഗഭൂതികലർന്ന പള്ളിയൊടൊത്തു
നിൽപ്പൂ മയിൽപ്പൂരി.
ഭംഗിവാക്കുരചെയ്കയല്ലവിടം വി-
ശുദ്ധനു നേർന്നിടു-
ന്നിംഗിതത്തിനിണങ്ങിടുംപടി ഹൃദ്യ-
മാം വരവേല്പുകൾ.
73
ചന്ദനത്തടി ഹേമശില്പവുമൊത്ത
നല്ലൊരു പെട്ടിയിൽ
വന്ദ്യമാം ജഡമാദരിച്ചവർ വച്ചു
പട്ടു വിരിച്ചതിൽ.
നിന്നുകേണ ജനത്തോടായൊരു ശാന്തി-
ദായകഭാഷണം
വന്ദ്യനുന്നതവൈദികൻ സരസം
നടത്തി സഗദ്ഗദം.
74
തേരിലേറ്റിയിരുന്ന പൂജിതപേട-
കത്തിനു മുമ്പിലായ്
ശോകഗീതികളാലപിച്ചു നിരന്നു-
നിന്നു ജനാവലി.
വാരിവാരിയെറിഞ്ഞതിലേയ്ക്കു
പൂക്കളനേകരും
വീശിവീശിയഹോ തളിച്ചു സുഗന്ധ-
തൈലവിശേഷവും.
75
നീളെനീളെ നിരന്നകമ്പടിയാ
രഥത്തിനു നിന്നുകൊ-
ണ്ടാളു പോയതിനെണ്ണമില്ലതു നാട്ടിൽ
നൂതനകാഴ്ചയായ്.
ഭാരതത്തിലിതാദ്യസംഭവ,മീദൃശം
മൃതദേഹസം-
സ്കാര,മാളുകളെത്തി പള്ളിയി,ലാ
വിശുദ്ധശരീരവും.
76
തീർത്തിരുന്നു യഹൂദരീതിയിലുള്ള
കല്ലറ ചന്തമായ്
പാർത്ഥിവൻ നെടുവീർപ്പൊടേയതിൽ നോക്കി
യങ്ങനെ നില്ക്കവേ,
പേർത്തുമാ ജനമശ്രുധാരയൊഴുക്കവേ,
ബഹുപൂജ്യമായ്
ഭക്തമന്ത്രമുരച്ചുകൊണ്ടതിൽ വച്ചു
ദിവ്യകളേബരം.
77
തത്ര കണ്ടൊരു ദീപ്തമാം പരിവേഷ
മാ ജനസഞ്ചയം
ചിത്രമായ് വിലസുന്ന ശക്രധനുസ്സതി-
ന്നടി കൂപ്പണം.
ഹൃത്തിലേയ്ക്കതിൽനിന്നു ശീതളരശ്മി-
വീശിയകത്തുചെ-
ന്നെത്തിയെന്നു ചിലർക്കുതോന്നി, മറഞ്ഞു-
പോയതു സത്വരം.
78
മൂടി കല്ലറ വൈദികാഗ്രണി,യീ വച-
സ്സുകൾ കൂപ്പുകൈ-
യോടുകൂടി ജപിച്ചു മന്ദ”മനന്ത-
നാമഖിലേശ്വരൻ
ആടലറ്റൊരുയിർപ്പുമുന്നത നിത്യ-
ജീവിതവും കൊടു-
ത്തീടുവാൻ കനിയട്ടെ ഭക്തനിവന്നു
ശാശ്വതഭാഗ്യവും
79
ഈ വിശുദ്ധജഡത്തിനന്തിമസേവ-
നം ബഹുമാനവും
ചെയ്തവർക്കരുളട്ടെ ദൈവമനുഗ്രഹ-
ങ്ങൾ സമൃദ്ധിയായ്.
ആവസിച്ചു വളർന്നിടട്ടെ സദാപി
നിങ്ങളിലക്യപാ
പൂരമിപ്പൊഴുമെപ്പൊഴും വിരമിച്ചിടാ-
ത്തൊരുനാൾ വരെ.
80
ജനസംഹതി ശോകമൂകരായ്
നിലകൊണ്ടങ്ങനെ കൃത്യമൂഢരായ്
നെടുവീർപ്പുകൾ വാനിലെത്തവേ
ചുടുകണ്ണീരുതിരുന്നു ഭൂമിയിൽ.
81
കുഴിമാടമതിനകത്തു നി-
ന്നവരോടാ മധുരപ്രഭാഷണം
കൃതിദേശികനെപ്പൊഴും മുദാ
തുടരുന്നെന്നു നിനച്ചുപോയവർ.
82
ഇനി ഭാഗ്യമുദിക്കയില്ലയോ
പ്രിയമുത്തപ്പനെയൊന്നു കാണുവാൻ
ഇതി ചിന്ത, വിശിഷ്യനാരിമാർ-
ക്കിടനെഞ്ചൊട്ടു തകർത്തു മേൽക്കുമേൽ.
83
അഴലേറിടുമാ ജനങ്ങളോ-
ടിതി മെത്രാനരുൾ ചെയ്തു സാന്ത്വനം:
“ഒരു ശാശ്വതലോകമുണ്ടു നാ-
മവിടെച്ചെന്നൊരുമിക്കുമേവരും.
84
വിരഹം വരികില്ല. ദുഃഖമി-
ല്ലവിടെക്കൂരിരുളില്ല രോഗവും
മൃതിയെന്നതുമില്ലൊരുത്തനും
പരമാനന്ദരംഗമാ സ്ഥലം.
85
മരണം പടിവാതിലാണു നാ-
മതിലൂടേയകമേ കടക്കണം.
അതിനേഹൃദി ശാന്തിയോടുനാ-
മെതിരേല്ക്കേണ്ടതവശ്യമല്ലയോ?
86
അറിയേണമശുദ്ധിലേശമു-
ള്ളവരേ വാതിലകത്തു വിട്ടിടാ.
വ്യഭിചാരമകന്നു നില്ക്കണം
കൊലയും വഞ്ചനതൊട്ടതൊക്കെയും.”
87
ഉപദേശമിതാദരിച്ചുകൊ-
ണ്ടുടനേ പോയ് പലരും ഗൃഹങ്ങളിൽ
അഹിതങ്ങളിലൊക്കെയന്തമ-
റ്റൊരു ഭാഗ്യത്തെയനുസ്മരിക്കനാം.
88
പകലും നിശയും വിശുദ്ധക-
ല്ലറയെച്ചുറ്റിയതീവഭക്തരായ്
ജപവും തപവും നടത്തി ക്രൈ-
സ്തവമാം ചേതനയോടനേകരും.
89
കേപ്പാമെത്രാൻ മരണവിവരം
വാനിലേ ദൂതരോതി
ക്കേട്ടിറ്റേറ്റം ഹൃദയകിടിലം-
കൊണ്ടു നിശ്ചേഷ്ടനായി.
മാർത്തോമ്മായാം പ്രിയഗുരുവരൻ
പള്ളികൊള്ളും സ്ഥലത്തൊ-
ന്നെത്തിച്ചേരാൻ ചിറകുകൾ ലഭി-
ച്ചെങ്കിലെന്നാഗ്രഹിച്ചു.
90
അമ്പേറുന്നോരനുഗരിരുവർ
മാളിയേയ്ക്കൽ കടപ്പൂർ
റമ്പാന്മാരാണവരെയറിയി-
ച്ചീടുവാനാളയച്ചു.
എന്തായാലും നിമിഷമവരും
നഷ്ടമാക്കാതെയെത്തി
ട്ടന്തസ്താപത്തൊടു പദികരായ്
മൂവരും ചേർന്നിറങ്ങി.
91
എത്രനീണ്ട വഴിയാത്രചെയ്തു പല
കാടുമേടുപുഴയൊക്കെയും
പ്രാർത്ഥനാ നിരതരായ്ക്കടന്നധിക-
ധീരരായ് സുകൃതി വീരരായ്
തീർത്ഥകപ്രമുഖരായി ദിവ്യഗുരു-
വിന്റെയന്ത്യശയനസ്ഥല-
ത്തെത്തിയപ്പൊഴകതാരിലേ വിധുതി
വർണ്യമോ കവി കലാഢ്യനും?
92
സ്വാഗതം സപദി ചോഴഭൂപതിയു-
മാത്മനന്ദനനുമൊത്തുചേർ-
ന്നാഗതർക്കരുളി ബാഷ്പമുത്തുമണി-
കൊണ്ടു തീർത്ത നവ മാല്യവും.
ആ വിശുദ്ധപിതൃസദ്മസീമനി
നടത്തിയശ്രകണതർപ്പണം
മൂവരോടുമൊരുമിച്ചു മുമ്പവിടെ
നിന്നിരുന്നവരുമൊന്നുപോൽ
93
ഒത്തുചേർന്നു പലരന്നുതൊട്ടു ജപ-
യജ്ഞമായവിടെ,യേറ്റവും
ഭക്തിപൂർവ്വമഥ മാറിമാറിയവർ
നിന്നിരുന്നിതു ദിവാനിശം.
പത്തുനാളുകൾ തികഞ്ഞിടാൻ സമയ-
മേറെയില്ല, ഗഗനത്തുനി-
ന്നെത്തി നല്ലൊരു മഹസ്സ,നന്തരമ-
തീവദിവ്യമൊരു ദർശനം.
94
കൊട്ടാരമൊന്നധികദീപ്തി കലർന്നു വാനി-
ലൊട്ടേറെയുന്നതിയിലായ് നിലകൊണ്ടിരുന്നു
ദൃഷ്ടിക്കതിന്റെ പരിണാഹമിഹത്തിലാരും
തിട്ടപ്പെടുത്തിയൊരുവാക്കുരചെയ്യുകില്ല.
95
കാന്തിപ്പകിട്ടിനുപമാനമെടുത്തുകാട്ടാൻ
ചിന്തിച്ചിടുമ്പോഴതിനോടതുതന്നെ തുല്യം
സന്താനശാഖി, കനകം, നവരത്നമെല്ലാ-
മെന്താ,ണതിനൊരു ചവിട്ടുപടിക്കുമാകാ.
96
ആനന്ദവാരിധി മഥിച്ചമൃതം ഭുജിപ്പോ –
രാണെന്നുതോന്നുമധിവാസികൾ തത്രയുള്ളോർ.
ആ നല്ല സൗധമതിൽ വാണരുളുന്നു തോമ്മാ
മാനാധികദ്യുതിയെഴുന്ന നൃപാസനത്തിൽ.
97
പാൽപുഞ്ചിരിപ്രഭ, കടാക്ഷവുമങ്ങുനിന്നും
കീഴ്പ്പോട്ടു മക്കളുടെ നേർക്കു ചൊരിഞ്ഞിടുന്നു.
അല്പതരം മധുരമായ് ചില വാക്കുമേവം
കല്പിച്ചുരച്ചു കുളിരേകിയവർക്കു ഹൃത്തിൽ.
98
“നിങ്ങൾക്കു ശാന്തി പ്രിയമക്കളെ, നിത്യകാലം
ഭംഗം വരാത്ത തുലയറ്റ സുഖാനുഭൂതി
എന്നെപ്പുണർന്നിടുകയാണിഹ; മേലിലാരു
മെന്നെക്കുറിച്ചു കരയായ്ക, സമാശ്വസിക്ക.
99
വന്നെന്റെ ശാന്തി സദനത്തെ നമിച്ചിടുന്നോർ-
ക്കെൻനാഥനേശു ചൊരിയും വരമാരി നിത്യം
എന്നല്ല കേരള സഭാതരു പന്തലിച്ചു
നന്നായ്ത്തഴച്ചു തണൽ നാട്ടിനശേഷമേകും.”
100
മാർത്തോമ്മാ വിജയം വരിച്ചതറിയി-
ച്ചീടുന്നൊരീ ദർശനം
മെത്രാന്മാർ മികവുറ്റ വൈദികർ, മഹീ-
പാലൻ ജനക്കൂട്ടവും
പാർത്തിട്ടക്ഷിയുഗംകടന്നു കരളി-
ന്നാഴം വരേ വീചിപോ-
ലെത്തിച്ചേർന്ന കുളിർമ്മയെന്തു പറയാം.
ഭവ്യോദയം ഭാസുരം!
101
