മൃതിയനുഗ്രഹദേവതയല്ലയോ?

മരണമേയൊരു ഭീകരിയെന്നഹോ
കരുതിടുന്നിതു നിന്നെയനേകരും.
അതിനു കാരണമെന്തു നിനയ്ക്കുകിൽ
മൃതിയനുഗ്രഹദേവതയല്ലയോ?
ജനനമാർന്നു ദിനംപ്രതിയീമഹാ
ദുരിതവാരിധി നീന്തിയുഴന്നിടും
നരനു ശാശ്വത ഭാവുകജീവിതം
കരുണയാർന്നരുളുന്ന ജനിത്രി നീ
ഒരു തുറന്നകവാടവുമാണു നീ-
യതു കടക്കണമേതൊരു മർത്യനും
ദുരിതകൃത്തുക്കളെങ്കിലവർക്കു നീ
നരകവാതിലുതന്നെയസംശയം.
സുകൃതികൾക്കൊരു നൂതനലോകമി-
പ്രകൃതിയിന്നുവരേയറിയാത്തതായ്
മറവിലുണ്ടവിടേയ്ക്കു കടത്തി നീ-
യവരെ നിത്യവിഭൂതിയിലാക്കിടും.
അവിടമെന്തൊരു ലോകമതാരറി-
ഞ്ഞിവിടെയില്ലതു കണ്ടവരാരുമേ
വളരെ നാളുകൾ മുമ്പൊരു ധന്യന-
ങ്ങുടലൊടെത്തിയൊരുന്നത സിദ്ധിയാൽ.
തിരികെ വന്നു; ജനാവലി ചൂഴവേ
ത്രിദിവദർശനമുള്ളിലിരിക്കിലും
വരുവതില്ലൊരു വാക്കധരങ്ങളിൽ
പരമ സാത്വികനങ്ങനെ നിന്നുപോയ്.
ഒടുവിലോതി “യഹോ നരദൃഷ്ടികൾ-
ക്കവിഷയം! ചെവികൾക്കുമതേവിധം
ഗ്രഹണശക്തിയിലെത്തുപെടാത്തതും’’
തുടരെയില്ലപദം, വിരമിച്ചവൻ.
മനുജനേയവിടേയ്ക്കു കടത്തുവാൻ
മരണമെന്ന സുവർണ്ണകവാടമേ
തവകൃപാമൃതമെന്നിയിതേവരേ-
യറിവതില്ലൊരു നൂതനമാർഗ്ഗവും.
പരമസത്യമിതെങ്കിലുമേവനും
തവകമാനമതിൻ നിഴലുച്ചിയിൽ
വരുമൊരാനിമിഷം വലുതാ,ണതിൻ
സ്മരണചേർത്തിടുമുൾക്കിടിലംപരം.
സുകൃത ദുഷ്കൃതപാതകളിൽ ചരി-
ച്ചതിനു തക്ക മഹാവിധി വാചകം
അവിടെയാ നിമിഷത്തിൽ മുഴങ്ങിടും,
പുനരെടുത്തു വിചാരണയില്ലതിൽ.
അതിലുമെന്തിനു ഭീതി നിനയ്ക്കുകിൽ
വിധി സ്വയംകൃതമെന്നതു നിശ്ചയം
അവനവൻ പണിയുന്നൊരു നാകമോ
നരകമോ വിധി നല്കുക മാത്രമാം.
അവിടെനിന്നു തിരിഞ്ഞൊരുനോട്ടമു-
ണ്ടരവിനാഴികയെന്നു നിനയ്ക്ക നാം
സുകൃതികൾക്കു കൃതാർത്ഥത സീമയ-
റ്റലയടിപ്പൊരുമാത്രയതായിടും.
കഴലിണയ്ക്കതി ദുസ്സഹവേദന-
യ്ക്കിടവരുത്തിയ ദുർഘടപാതകൾ
അണിനിരന്നിടതൂർന്ന സുമങ്ങളാൽ
കരൾ കവർന്നു ലസിപ്പതു കണ്ടിടും.
വഴിതടഞ്ഞുടൽ കീറിയിരുന്ന മുൾ-
ച്ചെടികളാലിടതിങ്ങിയ മേടുകൾ
അതിമനോജ്ഞ വസന്തവിലാസമാർ-
ന്നുപവനങ്ങളോടൊത്തു വിളങ്ങിടും.
ഇരുളിലാശ്രയമെന്നി നടന്നു കാ-
ലിടറി വീണൊരിടങ്ങളിലൊക്കെയും
ദിനകരപ്രഭയിൽ കളിയാടിടും
സ്ഫടികതുല്യമനോജ്ഞ സരസ്സുകൾ.
ഇവിടെ വന്ന നിരാശ പരാജയം
സകലതും നവരത്നസമൂഹമായ്
പടികൾ തീർന്നൊരു കോവണിയായ്, വഹി-
ച്ചവനെയുന്നത സൌധമണച്ചിടും.
ജഡിക ഭൌതിക ജീവിതമാർന്ന ദുഷ്-
കൃതികൾ നിത്യനിരാശയിലാണ്ടിടും
പരമസൂക്തിയിൽ നാമറിയുന്നൊരാ
ധനികനോടവർ തുല്യരുമായിടും.
മരണമല്ലതിനുത്തരവാദി,യാ
ദുരിതമോർക്കുക കർമ്മഫലം ദൃഢം
അറിക, നമ്മുടെ ചെയ്തികളേ ഭയ-
ന്നിടുകിൽ മൃത്യുവനുഗ്രഹകാരിണി.
അവളടുത്തുവരുന്നതറിഞ്ഞു നാ-
മകലെയോടുവതിന്നു നിനയ്ക്കുകിൽ
അടികൾ നീങ്ങുകയില്ല, പരിഭ്രമി-
ച്ചിടുകിലും ഫലമില്ലൊരു ലേശവും.
സപദിസ്വാഗതമോതിടുമെങ്കിലോ
മധുരചുംബനമെത്തിടുമുച്ചിയിൽ
അതിനുമുന്നിൽ വരും പരിരംഭണം,
സകലഭീതിയുമോടിമറഞ്ഞുപോം.
ജനനിയാണു നമുക്കവൾ, നിത്യമാം
ജനനമാണു തരുന്നതുമാകയാൽ
ഇനിവിനാഭയമഞ്ജലിതന്നെയാ-
ണവളെയോർത്തുയരേണ്ടതു സാദരം.
(കുടുംബദീപം, ഫെബ്രുവരി, 1963)