ഒരു നിമിഷം

സമയമധികം വിലപ്പെട്ടതാണോർക്കണം
നിമിഷവുമൊരാളിനായ് നില്ക്കില്ലൊരിക്കലും
അതുവരുമതേവിധം മുമ്പോട്ടുപോയിടും
പുതിയനിമിഷം വരും പോകും തുടർച്ചയായ്
സമയമൊഴുകുമ്പോൾ തടഞ്ഞുവച്ചീടുവാ-
നമിതബലവാനാരു മൂന്നുലോകത്തിലും
പരമപുരുഷൻ പോലുമേതിനും ശക്തമാം
കരമതിനുയർത്തുകില്ലെന്നുമെന്നും ദൃഢം
പലനിമിഷസംഘാതമല്ലോ മണിക്കൂറു,
നലമൊടു ദിനങ്ങളാകും മണിക്കൂറുകൾ.
പലപലദിനങ്ങളാൽ മാസവും വർഷവും
വലിയയുഗമൊക്കെയും നീണ്ടുനീണ്ടങ്ങുപോം
സഫലനിമിഷങ്ങളാൽ സമ്പന്നനായിടാം
വിബുധകുലകൂടസ്ഥനായ് പ്രശോഭിച്ചീടാം.
വിഹഗതതിയെപ്പോൽ നഭസ്സിൽ പറന്നീടാം
തുഹിനകരനിൽ ചെന്നു വണ്ടിയോടിച്ചിടാം.
വലിയപലകാര്യങ്ങളോരോന്നുമീവിധം
പലസഫലയാത്രകൾ കൊണ്ടു സാധിച്ചുതൻ
വരവിലെതിരേല്ക്കണം, കാര്യങ്ങൾ നേടണം
തിരികെ വരുമാ പോയ മാത്രയെന്നോർക്കൊലാ.
ഒരു നിമിഷവും പാഴിലാക്കാത്ത ജീവിതം
പരമവിജയംകൊണ്ടു ധന്യധന്യം; ശുഭം!
(തൊടുപുഴ ആശ്രമം സ്കൂൾ സ്മരണിക, 1976)
