Oru Sisuvinte Prarthana

ഒരു ശിശുവിന്റെ പ്രാർത്ഥന


രുനാളൊരു കൊച്ചുകുട്ടിതൻ 

പ്രിയമാതാവിനു ദീനമാകയാൽ, 

നിതരാം വ്യസനത്തിലാണ്ടിരു- 

ന്നിതരാലംബനമാരുമെന്നിയേ.                                                                 

 

ചെറുപൈതലവന്നഹോ വയ- 

സ്സൊരു മൂന്നിൽ പരമില്ല, നിശ്ചയം, 

പിതൃലാളനയാസ്വദിക്കതും

വിധിതൻ ദുഷ്ടതയാലസാദ്ധ്യമായ്                                                            

 

സഹജാതരുമാരുമില്ല; തൻ 

ഭവനം നിർധനമത്രമാത്രമോ! 

അയൽവാസികൾ ദുഷ്ടർ, പിന്നെയ- 

ച്ചെറുതാം ബാലകനെന്തുചെയ്തിടും!                                                     

 

വളരുന്ന വിശപ്പുകൊണ്ടവൻ 

തളരും കാഴ്ചയിലാർദ്രചിത്തനായ്, 

അരികത്തു വിളിച്ചു പുത്രനെ- 

ത്തരുണീമാർമണിയമ്മ, രോഗിണി.                                                          

 

തനിയേ നിജശത്രുവിട്ടവൾ-

ക്കെഴുന്നേല്ക്കാൻ കഴിയാമൂലമായ്, 

ഒഴുകുന്നൊരു കണ്ണുനീരോടേ 

തഴുകിപ്പായിലിരുത്തി പുത്രനെ.                                                                

 

ഒരു ചുംബനമമ്മതൻ മുഖ-

ത്തരുളീട്ടേറ്റ മടുത്തിരുന്നവൻ,

തലചാച്ചു ശയിച്ചു മാറില-

സ്സതിതൻ ഹൃത്തു കുളുർത്തിടുംവിധം.                                                  

 

ഇടതിങ്ങിയ ചിന്തയാലുമ

ക്കൊടുതാകും രുജയാലുമാർത്തയായ്,

മകനേ മുറുകെപ്പുണർന്നുകൊ-

ണ്ടലസാപാംഗി കിടന്നരക്ഷണം.                                                                 

 

“അഖിലേശ്വര, പാഹി, പാഹി,”യെ- 

ന്നറിയാതർത്ഥനചെയ്തുപോയവൾ. 

ചെറുപൈതലിനാ സ്വരം ശ്രവി-

ച്ചൊരു പൂർവ്വതി വന്നുദിച്ചുടൻ.                                                                  

 

“ഒരു സംഗതിയോർത്തിടുന്നു ഞാ- 

നിനിയമ്മച്ചി കരഞ്ഞിടേണ്ടിദം; 

വരുവേനുട,” നെന്നുരച്ചവൻ 

പുരുമോദത്തോടു ചാടിയോടിനാൻ.                                                          

 

“എവിടേക്കു ഗമിച്ചിടുന്നു”വെ- 

ന്നവൾ ചോദിച്ചതു കേട്ടിടാതവൻ

ചൊടിയോടു തകർത്തു പാഞ്ഞുപോയ്,

മടവാർമൗലിയതീവഭീതയായ്.                                                                     

 

“ദിനനായകനസ്തമിച്ചിതാ,

തനിയേയോമനയെങ്ങു പോയിതോ?

ഉയരുന്നതുമില്ല ശബ്ദമെ-

ന്നരുമക്കണ്മണിയേ വിളിക്കുവാൻ.                                                              

 

വഴിയിൽബ്ബത വല്ല പട്ടിയോ

പശുവോ വന്നെതിരിട്ടുകൊൾകയോ, 

ചെറുകാലുകൾ കല്ലിൽ മുട്ടിയ-

റയിൽത്തന്നെ മറിഞ്ഞുവീഴ്ചയോ!                                                               

 

പിണയാൻ പലതുണ്ടബദ്ധമെ- 

ന്നരുമക്കുഞ്ഞിനു, ദീനരക്ഷകാ! 

തുണയറ്റവരെത്തുണയ്ക്കുമ-

ക്കരുണക്കണ്ണുകൾ മാത്രമാശ്രയം.” 

 

ജനയിത്രി പരിഭ്രമിച്ചിദം

വലയും വേളയിലക്കിശോരകൻ, 

എവിടേക്കു ഗമിച്ചതായ് വരാ- 

മവനെത്തന്നെ തുടർന്നു പോക നാം. 

 

അരികത്തൊരു കൊച്ചുപള്ളിയു-

ണ്ടവിടേക്കായവനോടിടുന്നിതാ, 

വികൃതിക്കു തിരിച്ചതല്ലവൻ, 

കലുഷസ്പർശമെഴാത്ത ബാലകൻ. 

 

ഇരുകൈകളുമൂന്നിയും, പരം 

വിഷമിച്ചും, വലുതായ കല്പടി 

പലതും കയറീട്ടു പള്ളിത-

ന്നരികേ ശീഘ്രമണഞ്ഞു ബാലകൻ. 

 

ഒരു വാതിൽ തുറന്നു കണ്ടുടൻ 

മടിയെന്യേയകമേ കടന്നവൻ; 

ചെറുമുട്ടുകളൂന്നിയാനില-

ത്തരുമക്കൈകളണച്ചു നെഞ്ചിലും. 

 

പരമാർത്ഥതയാൽ വിളങ്ങുമാ 

നയനങ്ങൾ ദൃഢമായ് പതിച്ചവൻ 

ബലിപീഠമതിന്നുമേലിരി-

പ്പൊരു ‘സക്രാരി’യതിന്റെ വാതിലിൽ.

 

മനുജാകൃതി പൂണ്ടിറങ്ങിവ-

ന്നൊരു “മാലാഖ’കണക്കിതേവിധം,

ഒരു പത്തു മിനിട്ടു നേരമാ-

നിലയിൽത്തന്നെ കഴിച്ചു ബാലകൻ. 

 

“ചെറുകുട്ടികളെ പ്രിയപ്പെടു-

ന്നൊരു കുഞ്ഞുണ്ണിയെയൊന്നു കാണണം

മമ സങ്കടമാകെയോതണം,

മടിവേണ്ടങ്ങു ദയാലുവല്ലയോ?

 

പരമാർത്ഥതയോടിരക്കുവോർ-

ക്കരുളും വേണ്ടതു സർവ്വമെന്നിദം, 

പിറവിത്തിരുനാളിനമ്മ ചൊ-

ന്നൊരുവാക്യത്തെ മറന്നതില്ല ഞാൻ. 

 

അവിടുന്നു വസിച്ചിടുന്നൊരാ

മുറിയോ തെല്ലുയരത്തിലാകയാൽ,

അതിലെൻ ചെറുകൈകളെത്തുകി-

ല്ലതിനെന്തോന്നിഹ ചെയ്തിടേണ്ടു ഞാൻ?

 

ഇതുമട്ടു നിനച്ചു മന്ദമ-

ങ്ങെഴുന്നേറ്റപ്പരമാർത്ഥി ബാലകൻ,

ബലിപീഠമതിന്നടുത്തു ചെ-

ന്നകമേ നിസ്തുലഭക്തിയുക്തനായ്. 

 

ഒരു നല്ല കസേരനീക്കിയി- 

ട്ടതിലേറീട്ടൊരു ശങ്കയെന്നിയേ,

പരിപാവനവേദികയ്ക്കുമേൽ 

കയറിച്ചേലൊടിരുന്നു ബാലകൻ. 

 

ചെറുകൈകളിലൊന്നുയർത്തിയാ 

ചെറുസാരിയതിന്റെ വാതിലിൽ, 

മൃദുവായൊരു മുട്ടുമുട്ടിയി- 

ട്ടവിടെത്തനചെവിവച്ചു പാർത്തവൻ. 

 

ഒരു ശബ്ദവുമില്ല, പൈതലാ 

ക്രിയയെത്തന്നെ തുടർന്നു പിന്നെയും; 

ഫലമില്ലതിലെന്നു കണ്ടവൻ

വിനയത്തോടു പറഞ്ഞിതേവിധം:

 

“ചെറുകുട്ടികളെ പ്രിയപ്പെടു-

ന്നൊരു കുഞ്ഞുണ്ണിയുറങ്ങിടുന്നുവോ?

അഥവാ മുറിപൂട്ടിയേകനായ് 

വെളിയിൽ പോയ വിഹരിച്ചിടുന്നുവോ? 

 

ചെറുപൈതലിവൻ വിളിക്കുമീ 

വിളികേൾക്കായതിനെന്തു കാരണം? 

മുറിയൊന്നു തുറക്കണേ കനി-

ഞ്ഞൊരു സന്താപമുണർത്തിടട്ടെ ഞാൻ.” 

 

ഉടനത്ഭുതമുള്ളിൽനിന്നു കേ-

ട്ടൊരു ശബ്ദം സുരലോകമോഹനം!

സരളം, മൃദുലം, സുധാരസം

കരളിൽ ചേർത്തിതു പൈതലിന്നഹോ!

 

“മമ കുഞ്ഞുസഹോദരാ സദാ

നിവസിക്കുന്നിഹ ദിവ്യപൈതൽ ഞാൻ: 

കളിയും കുളിയുണുറക്കമെ- 

ന്നവയിപ്പൈതലിനില്ലൊരിക്കലും. 

 

പരമാർത്ഥത, ജീവനുള്ളതാ-

മൊരു വിശ്വാസവുമുള്ളവർക്കുടൻ, 

കുറവെന്നിയെ വേണ്ടതൊക്കെയ- 

ങ്ങരുളും സ്നേഹിതനേകനാണു ഞാൻ. 

 

പറയാം തവ വാഞ്ഛിതങ്ങളെൻ 

പ്രിയകുഞ്ഞേ, മടിവേണ്ട തെല്ലുമേ. 

ചെറുകുട്ടികളെന്റെയിഷ്ടരാ- 

ണതു മുമ്പേയറിയാത്തതല്ല നീ. “

 

കരളിൽ കലരുന്ന ഭക്തിയോ 

ടുടനേ ബാലകനോതിയീവിധം: 

“പനികൊണ്ടു വലഞ്ഞിടുന്നൊരെൻ 

ജനയിത്രിക്കു സുഖം ലഭിക്കണം.

 

അതുമല്ല വിശപ്പിനപ്പവും 

തരണേ ഞങ്ങൾ ദരിദ്രരാകയാൽ. 

അതു രണ്ടുമെനിക്കു പോരുമെൻ 

പ്രിയകുഞ്ഞുണ്ണി കനിഞ്ഞിടേണമേ! 

 

“തരുവേനിതു രണ്ടുമാശ്വസി- 

ച്ചുടനേ പോകുക വീട്ടിലേക്കു നീ.” 

അവനീ മറുവാക്കു കേട്ടലം 

കുതുകത്തോടു മടങ്ങിയപ്പൊഴേ.

 

ഇരുളുന്നതിനൊട്ടു മുന്നമേ 

നിജഗേഹത്തിലണഞ്ഞു ബാലകൻ, 

വിവരങ്ങളശേഷമമ്മയോ- 

ടുരചെയ്താനൊരു ഭേദമെന്നിയേ. 

 

“ഇവനെന്തു കിനാവു കണ്ടുവോ! 

വെറുതേ വല്ലതുമോതിടുന്നുവോ?! 

അഥവാ പരമാർത്ഥമോയിതെ”- 

ന്നവൾ ശങ്കിച്ചു പലതരത്തിലും. 

 

നിമിഷങ്ങളൊരഞ്ചുപത്തു ചെ- 

ന്നവിടേക്കാഗതരായി രണ്ടുപേർ: 

ഒരു മദ്ധ്യവയസ്കനാരി, മ-

റ്റൊരു മാന്യൻ യുവകോമളൻ പുമാൻ.

 

പരിചാരകരുണ്ടു രണ്ടുപേർ,

ചുമടും രണ്ടവർ കൊണ്ടുവന്നുടൻ

വിനയത്തൊടിറക്കി തിണ്ണമേൽ,

പലഹാരം പഴമാദിയായവ.

 

ജഗദീശ്വരസൽകൃപാമൃത-

പ്പുഴയിൽ താനൊരു സാധു രോഗിണി, 

കവിയും പ്രതിനന്ദി കണ്ണുനീർ- 

വഴിയായ് പാരമൊഴുക്കി മെത്തയിൽ. 

 

“ബഹുമാന്യതയുള്ള നിങ്ങളെ

സ്ഥിതിപോലെങ്ങനെ സൽക്കരിച്ചു ഞാൻ? 

ഇവൾ സാധുവെണീറ്റിരിപ്പിടം 

തരുവാൻ പോലുമശക്ത, രോഗിണി. “

 

ഗൃഹനായികയീവിധം തുടർ-

ന്നൊരു നല്ലോരുപചാരവാക്കുകൾ 

മധുരം കലരും വചസ്സിനാ- 

ലുടനേതന്നെ തടുത്തു മറ്റവൾ. 

 

അവരോതി, “കിടന്നുകൊള്ളണം 

മകളേ, നിൻ ജനയിത്രിയെന്നു മാം 

കരുതീടണ,മിന്നു നിന്നെ ഞാൻ 

പരിരക്ഷിക്കുവതെന്റെ ധർമ്മമാം. 

 

ഒരു പുത്രികണക്കുതന്നെ നീ 

പുരുമോദത്തൊടെനിക്കു ചെയ്തൊരാ 

പരിചര്യകളേതുനാളിലും 

തരുണീരമെ, ഞാൻ മറക്കുമോ? 

 

ഒരു ശമ്പളമന്നു ഞാൻ നിന- 

ക്കരുമക്കണ്മണി, തന്നുവെങ്കിലും 

ശരിയായ് പ്രതി നന്ദി കാട്ടുവാ-

നിവിടേക്കെന്നെയയച്ചിതീശ്വരൻ.

 

ഇവനെന്മകനാണു, ഡോക്ടരാ-

ണിവനേ നീയറിയുന്നതില്ലയോ? 

മദിരാശിയിലാണു ജോലിയി-

ന്നതിനായ് പോവുകയാണു സത്വരം. 

 

ഒരു കൊച്ചനതീവസുന്ദരൻ 

വഴിമദ്ധ്യേയൊരുമിക്കമൂലമായ് 

അവനോതിയറിഞ്ഞു നിന്റെ യീ- 

സ്ഥിതിയെല്ലാ, മതു ദൈവകല്പിതം, 

 

അതിനാലിഹ വന്നു കാണുവാ- 

നിടയായ്, വേണ്ട സഹായമൊക്കെയും 

ഒരു തള്ളയൊടൊപ്പമിന്നു ചെ-

യ്തിടുവാൻതന്നെയൊരുക്കമാണു ഞാൻ. 

 

ചെറുപൈതലിവൻ വലഞ്ഞിടു-

ന്നതു കേട്ടെൻ ഹൃദയം തകർന്നുപോയ്.

വരികെന്നരികത്തു വത്സലാ,

തരുവേൻ വേണ്ടതു സർവ്വമിന്നു ഞാൻ.”

 

അനുകമ്പയൊടക്കുമാരനേ-

യരികിൽ ചേർത്തു പുണർന്നു മങ്കയാൾ;

പലഹാരമെടുത്തു കൊച്ചു കൈ-

യ്ക്കകമേ വച്ചവളോമനിച്ചു തേ!

 

അഥ, രോഗിണി താൻ ശയിച്ചീടു- 

ന്നൊരു മെത്തയ്ക്കരികേയിരുന്നവൾ, 

ഉടനെത്തി’യൊരുഷ്ണമാപിനി’- 

ക്കുഴലും കൊണ്ടരികത്തു ഡോക്ടരും. 

 

അധികം പറയുന്നതെന്തിനാ 

വിധവയ്ക്കും ചെറുകുഞ്ഞിനു ശുഭം

അഖിലേശ്വരനേകി;യാശ്രയി- 

പ്പവരെ താൻ കനിവോടു കാത്തിടും.

 

പരമാർത്ഥതയോടിരന്നൊരാ

ശിശുവിൻ പ്രാർത്ഥനയെത്ര ഭംഗിയായ് 

ഉടനേ നിറവേറി,യീവിധം

പെരുമാറീടുകിലേവനും ശുഭം.

                                                                                                           (1927)