Sakhubhai

സഖുഭായ്


ഇങ്ങനെയുണ്ടോ പ്രസവിത്രികളെ-

              ന്നാരും ഞെട്ടിടുമിക്കഥകേട്ടാ- 

ലംഗനമാരെക്കിടിലം കൊള്ളി-

              ച്ചിടുമെന്നാലിതു സംഭവകഥ താൻ. 

ഭാരതചരിതം പിറകോട്ടൊന്നു

               മറിച്ചു, ശതകംപലതുകടന്നി- 

ല്ലോരോതാളുകളോരോ പാഠം

               സ്മരണയിൽ വച്ചു പതിച്ചു മറിഞ്ഞു. 

 

അന്നൊരുനാളൊരു രാജകളത്രം,

               സുന്ദരി യൌവനയുക്തയുമാണവ- 

ളൊന്നേസന്തതിയുള്ളു, കുമാരൻ

               കണ്മണി, ദുർഭഗവിധവയുമത്രേ. 

പതിയാം ഭൂപതിമൃതനായപ്പോൾ

               സുതനൊരു ബാലകനാണതുമൂലം

പ്രതിനിധിഭരണം തന്നെവരണേ;

               മതിശാലിനിയാൾ നാടുഭരിച്ചു. 

 

ഭരണനയങ്ങളറിഞ്ഞ വിദഗ്ധൻ

               സചിവോത്തമനതിനാലേതന്നേ

തരുണീമണിയുടെ മകുടത്തിൽകീഴ് 

               ഭരണം ശോഭനമായിനടന്നു 

അവളുടെ പേരു ‘സഖഭായ്’; നാളുക- 

               ഉങ്ങനെയൊട്ടുകഴിഞ്ഞു കുമാരൻ

നവയൌവനസുഭഗശ്രീമാനായ്

               ചെങ്കോലേന്തി ഭരിച്ചുതുടങ്ങി.

 

സിംഹാസനമതിലേറിയിരിക്കും

              മകനെക്കാണുവതിൽപരമോർത്താ-

ലമ്മയ്ക്കെന്തൊരു പരമാനന്ദം

              ധരണിയിലാശിച്ചീടാൻ കഴിയും? 

കണ്ണുകുളിർക്കും കരളു കുളിർക്കും 

              ജന്മംതന്നെ സഫലമിതെന്നാ 

പെണ്മണിയോർക്കും, പക്ഷേയനുഭവ-

              മിവിടെമറിച്ചാണത്ഭുതമോർത്താൽ.

 

അധികാരം പൊയ്പോയതു ദുസ്സഹ- 

              മതുവീണ്ടും കരഗതമാക്കിടുവാ-

നവളോരോ വഴിയാലോചിച്ചു,

              ഹൃദയം വിഷമയമായിത്തീർന്നു. 

ഔരസപുത്രനവന്റെ മുഖത്തവൾ 

              നേരേനോക്കിപ്പുഞ്ചിരിതൂകും 

ദൂരെച്ചെറ്റു മറഞ്ഞഥ നില്ക്കും

              പല്ലുകൾ തമ്മിൽ കൂട്ടിയിറുമ്മും. 

 

രാക്ഷസിയെക്കാൾ ഭീകരിയാണവ- 

              ളരുമസ്സന്താനത്തെ വധിക്കാൻ 

രാക്ഷസജാതിയുമോർത്തിടുകില്ല,

              പുരാണങ്ങളിലതു കാണുകയില്ല. 

എന്നാലവളതുതന്നെയുറച്ചു

              മന്ത്രം തന്ത്രം മാരക വിദ്യകൾ

സന്ദേഹം കൂടാതെ പലേ തര-

              മതിനായ് ചെയ്തവ വിഫലവുമായി. 

 

വൈരാഗ്യത്തിനു ശക്തിപെരുത്തു,

             പുതുതായ് വിദ്യകളാലോചിച്ചു

ക്രൂരതവന്നാലിത്രവരാമോ?

             സ്ത്രീവർഗ്ഗത്തെക്കരിതേയ്ക്കാമോ?

സേവകനൊരുവനു സഞ്ചിനിറച്ചവൾ 

             കാശുകൊടുത്തൊരു പുഞ്ചിരികാട്ടി 

നാശമിതൊപ്പിച്ചിടുകിൽ മേൽഗ്ഗതി

             പലതുണ്ടെന്നും വാക്കുകൊടുത്തു.

 

ശബ്ദംതാണു, സംസാരത്തിൽ

              ഗൌരവമേറീ കേൾവിക്കാരൻ

നില്പിൽത്തന്നെ വിഗ്രഹസമനാ-

              യങ്ങനെനിന്നു നിശ്ചലനായി. 

കൈയിൽ നിന്നു പണക്കിഴിവീണു 

              പയ്യെത്താണതു വീണ്ടുമെടുത്തു 

“ചെയ്യില്ലിതു ഞാനെന്നോതുകയോ? 

              പോരാ ധൈര്യം സേവകനല്ലേ? 

 

“കല്പന’-കഷ്ടിച്ചിത്രയുമോതീ- 

              ട്ടപ്പോൾത്തന്നെയവിടം വിട്ടു

“ചിലപുരുഷൻ തുണ’യെന്നവനോതിയ- 

              തീശ്വരനെന്യേ കേട്ടില്ലാരും.

യാമിനിമദ്ധ്യം, കൊട്ടാരത്തിലെ

              നീന്തൽക്കുളമതിനരികത്തായി-

ട്ടാമാനവനെക്കാണാം നിഴൽ പോ-

               ലവിടെയിരുട്ടിൽ ചെയ്യുവതെന്തോ!

 

ഏതാണ്ടെല്ലാം പറയുന്നുണ്ടവ-

               നേതാണ്ടെല്ലാം ചെയ്യുന്നുണ്ടവ-

നേതായാലും ഹിതകരമല്ലാ

               രംഗം; വാക്കുകൾ ശ്രദ്ധിക്കുക നാം.

“എന്റെ മനസ്സാക്ഷിക്കിതു സമ്മത-

               മല്ലെന്നാലും ഞാനിതുചെയ്‌വാ-

നുണ്ടായൊരു വിധി മുജ്ജന്മത്തിൻ

               പാതകഫലമോ സങ്കടമേറ്റം.

 

അധികാരഭ്രമമിത്ര വരാമോ?

               പ്രസവിച്ചവൾ തന്നരുമസ്സുതനെ- 

യിതുപോൽ കുടിലതയോടെ കൊല്ലുക, 

               ധരണിയിലിങ്ങനെ സംഭവമുണ്ടോ?

കൊടിയൊരുപാതകമിതിനൊരു കൂട്ടായ് 

               നില്ക്കുവതെക്കാളീയിരുളിൽ ഞാൻ

നടകൊണ്ടാലോ മറ്റൊരു നാട്ടിനു

               പൊയ്ക്കൊണ്ടാലോ വേഷംമാറി?

 

എന്തു പണക്കിഴിയെന്തൊരു മേൽഗ്ഗതി? 

              പാപകളങ്കിത ജീവിതമെന്തിനു? 

നിന്തിരുവടി ശരണം ഭഗവാനേ,

              വേണ്ടതു ചെയ്യാൻ തോന്നിച്ചിടണേ! 

അടിയനൊരജ്ഞൻ…” ശബ്ദം വല്ലാ- 

              തിടറി പിന്നെക്കേട്ടതുമില്ല,

നിമിഷങ്ങൾ ചിലതങ്ങനെപോയി, 

              ജലമിളകുന്നു വാപിക്കുള്ളിൽ 

 

മിന്നിപ്പൊലിയും മിന്നൽപ്പിണറുക-

             ളവിടെ നടക്കും ജോലികളേറ്റം 

ഖിന്നതയോടെ കാണുകയാണതു

             തടയാൻ മാർഗ്ഗം ചിന്തിക്കുകയും 

സ്ഫടികസമാന ജലത്തിന്നടിയിൽ 

             കുന്തങ്ങൾ മുന മേലോട്ടായി- 

ട്ടുടയവനെ, നാട്ടീടുകയാണവ-

             നെന്തൊരു ഭീകര രംഗവിധാനം! 

 

കഷ്ടം! സാധു മനുഷ്യനെയെന്തിനു-

             പഴിയോതുന്നു? മകനെക്കൊല്ലാൻ 

ദുഷ്ടസ്ത്രീയവളുപദേശിച്ചുകൊ-

             ടുത്തവയാണിക്കുടിലതയെല്ലാം.

എന്നുമുഷസ്സിൽ നീന്തിക്കുളിപതി- 

             വാണാ വാപിയിൽ മകനാം മന്നവ- 

നിന്നും വന്നു കുളത്തിൽച്ചാടും

             സ്വഹിതം നേടാമെന്നവളോർത്തു. 

 

ഇരുളാം മൂടുപടത്താൽ ഭൂമിയെ 

             മൂടിയുറക്കിയിരുന്ന നിശീഥിനി 

യതിനകമേയീ ദുസ്സഹദുഷ്ടത 

             നടമാടുന്നതിലകതളിരുരുകി

ആ മൂടാപ്പകലത്തിലെറിഞ്ഞി-

              ട്ടവളും പോയി മറഞ്ഞു, ഭൂതല- 

മരുണമയൂഖ മനോഹരമായി,

              നാടകപരിണതിയേതൊരു വിധമോ!

 

ഈശ്വരനെക്കാളുന്നതസേവന-

              മമ്മ മഹാറാണിക്കു കൊടുപ്പൻ,

ശാശ്വതനീതിയനീതിക്കടിയിൽ

              ശ്വാസംമുട്ടി മരിപ്പതു കാണ്മാൻ, 

സാധിക്കായ്കനിമിത്തം സേവക-

              നേതൊരു വിധമോ സംഗതിയെല്ലാം 

രാജാവിനെയറിയിച്ചവിടുത്തേ

              ജീവൻ രക്ഷിച്ചവനഭിവന്ദ്യൻ. 

 

കൊട്ടാരത്തിലുയർന്നൊരു നിലയിൽ

             പൂട്ടിയ മുറിയിൽ റാണി സഖൂഭായ് 

കാറ്റുംകൊണ്ടു വസിക്കുകയത്രേ

             ചുറ്റും പോലീസ് കാവലുമായി. 

സിംഹാസനമതിലാശമുഴുത്തൊരു

             സിംഹി തടങ്കലിലായിത്തീർന്നോ?

സംഹാരത്തിനൊരുങ്ങിയവൾക്കീ

             സൌധം കാരാഗാരവുമായോ? 

 

ദുരിതം ചെയ്താൽ നരകം ഫലമെ-

             ന്നറിയണമാരും, പക്ഷേയതിലൊരു 

ചെറിയ വിഭാഗമിഹത്തിലുമാകാം

             റാണി സഖുവിനു വന്നതുപോലെ 

നരലോകത്തിൽ സുഖദുഃഖങ്ങൾ

             നശ്വരമത,യിവിടം വിട്ടാൽ

പരലോകത്തിൽ പരമാനന്ദ-

             മനന്തം, സുകൃതം ചെയ്യണമതിനായ്.

                                                                            (മനോരമ വാർഷികപ്പതിപ്പ്, 1963)