Snehathinte Mahatmya

സ്നേഹത്തിന്റെ മാഹാത്മ്യം


നോഹരം മനുഷ്യഭാഷ, ദൈവദൂതഭാഷയും 

മനസ്സിലാക്കി ഞാൻ സദാ പ്രഭാഷണങ്ങൾ ചെയ്തിലും 

മനക്കുരുന്നു മൈത്രിയറ്റതെന്നിരിക്കിലെന്തു ഞാൻ? 

ധ്വനിച്ചിടുന്ന ലോഹമോ ചിലമ്പിടുന്ന താളമോ? 

 

അഹം മഹാപ്രവാചകൻ, മഹാരഹസ്യമൊക്കെയും

ഗ്രഹിപ്പവൻ തികഞ്ഞ വിജ്ഞനേതു പർവ്വതത്തെയും

മറിച്ചിടാമൊരൊറ്റ വാക്കുവിശ്വസിച്ചുരിലെ-

ന്നുറപ്പുമുണ്ടു, സ്നേഹശൂന്യനാകിലൊന്നുമല്ല ഞാൻ.

 

ദരിദ്രരെപ്പുലർത്തുവാനുഴിഞ്ഞുവച്ചു സർവ്വതും 

കരിഞ്ഞു ചാമ്പലാകുവാൻ സ്വദേഹവും കൊടുക്കിലും

അകത്തു തെല്ലു പോലുമില്ല മൈത്രിയെന്നിരിക്കിലോ

പ്രകാശലേശമേകിടാത്ത ദീപനാളമാണു ഞാൻ. 

 

നിറഞ്ഞ കൂറുഹൃത്തിലുള്ള മാനുഷൻ ദയാലുവാ –

ണറിഞ്ഞിടേണമാരൊടും ക്ഷമിക്കുമാ മഹാശയൻ 

കുറച്ചുപോലുമില്ലവന്നഹന്തയെന്ന ദുർഗുണം 

തുറന്നു കാൺക തിന്മയില്ലവന്റെയുള്ളിലല്പവും. 

 

തനിക്കു തന്റെ കാര്യമൊന്നുമാത്രമെന്നു ഭാവമി –

ല്ലനിഷ്ടമേതു മെത്രയും പ്രശാന്തനായ് സഹിച്ചിടും 

അനീതിയിൽ പ്രമോദമില്ലനിഷ്ടമില്ല; നീതിയിൽ

മനസ്സുഖം, സ്വയം പ്രശംസയില്ലവന്നു തെല്ലുമേ 

 

കടന്ന മോഹമില്ല, വിശ്വസിക്കുമേതു സത്യവും

 തുടർന്നു നിന്നിടും പ്രതീക്ഷ ഭദ്രമായഭംഗമായ്, 

പ്രവാചകന്റെ ഭാഷിതങ്ങൾ ഭാഷയും ക്ഷയിച്ചിടാം 

പവിത്രമായ സൗഹൃദം ക്ഷയിക്കയില്ലൊരിക്കലും 

 

മനുഷ്യരിൽ പ്രവാചകത്വമല്പമാണ് പൂർണ്ണമാ-

ണനിത്യമാണു ഭാഷകൾ, ക്ഷയിപ്പതാണു ജ്ഞാനവും

ബലിഷ്ഠനെത്തിടുമ്പെഴേയ്ക്കകന്നുമാറിടുന്നു ദുർ-

ബലൻ; വിശാലത കൈയടക്കുമാ പ്രതാപവാൻ.

 

കിശോരനായിരുന്ന ഞാൻ പറഞ്ഞിരുന്നു വേണ്ടത-

ക്കിശോരഭാഷയിൽ, ഗ്രഹിച്ചുകേട്ടതൊക്കെയും തഥാ

ശിശുത്വചിന്തകളിയാടി ബുദ്ധിയിൽ, വളർന്നു ഞാൻ

വിശാലബുദ്ധിയാകവേ പരിത്യജിച്ചിതൊക്കെയും. 

 

അപൂർണ്ണമായ കാഴ്ചയിന്നു ദർപ്പണത്തിലെന്നപോൽ

അപാരദർശനം ലഭിക്കുമെന്നു നാമതോർക്കണം.

സമസ്തവും മുഖാമുഖം യഥാതഥം ഗ്രഹിക്കുമ-

ന്നമംഗളങ്ങളില്ല, പൂർണ്ണഭാഗ്യമേ പ്രതീക്ഷയേ 

 

നമുക്കു മൂന്നു പുണ്യമിന്നു സുപ്രധാനമെങ്കിലും

സമത്വമില്ലവയ്ക്കു സ്നേഹമാണനന്തമക്ഷരം 

സമസ്തമന്നു കണ്ടിരിക്കെയെന്തു വിശ്വസിക്കണം?

സമസ്തവും ലഭിച്ചിരിക്കെയെന്തിനായ് പ്രതീക്ഷയും?

 

                                                        (ധ്യാനഗുരുവിനുവേണ്ടി എഴുതിയത്, 1978)