Vidavangidunnu Njan

“വിടവാങ്ങിടുന്നു ഞാൻ”


തൊഴുകൈമതിബാലവൃന്ദമേ,

മിഴിനീർത്തുള്ളികൾ നഷ്ടമാക്കൊലാ.

ഗുരുശിഷ്യനിലയ്ക്കു ഭേദമി-

ല്ലിനിയും നിങ്ങളറിഞ്ഞിരിക്കണം.

 

ഹൃദയത്തിലെനിക്കു നിങ്ങളു-

ണ്ടതുപോൽ നിങ്ങളിൽ ഞാനുമാകുകിൽ

ജഡമാത്രവിയോഗമേവരു

കഥയില്ലായതു; പുഞ്ചിരിക്ക നാം.

 

പതിനാറുവയസ്സിലാദ്യമായ്

ഗുരുവെന്നെന്നെ വിളിച്ചു കുട്ടികൾ

ലിപിതമ്മിലിടംവലം മറി-

ഞ്ഞിടുവാനിപ്പോളൊരുങ്ങി നില്ക്കയാം.

 

നിയമത്തിനധീനയായിടേ-

ണ്ടതിനാലിപ്രിയമാർന്ന സേവനം

മതിയാവോളമെനിക്കു ലബ്ധമായ്.

മതിയാക്കുകയാണു; നേട്ടവും

 

പണമല്ലതുപണ്ടമല്ല ഭൂ-

തലഭാഗങ്ങളുമല്ല ഭാഗ്യമേ!

പ്രിയശിഷ്യമഹാസമൂഹമാ-

ണവരാൽ ഹാ! നിതരാം ധനാഢ്യ ഞാൻ.

 

“പിരിയേണമരങ്ങിൽനിന്നുടൻ 

ശരിയായിക്കളിതീർന്ന നട്ടുവൻ”

ഇതു വാസ്തവമല്ലയോ? കവി

പ്രവരൻ ചൊന്നൊരു വാക്യമല്ലയോ? 

 

അതിനാൽ പ്രിയശിഷ്യരേ, കൃതാർ-

ത്ഥതയോടേ വിടവാങ്ങിടുന്നു ഞാൻ. 

ഭവുകങ്ങൾ വരട്ടെ, മേല്ക്കുമേൽ 

വിജയശ്രീ പുണരട്ടെ നിങ്ങളേ!

 

അറിവാലമൃതൂട്ടി വത്സരെ

പരിപാലിച്ചിടുമീനികേതനം

പരിപാവന,മത്രയല്ല സൌ-

ഹൃദമേറുന്നൊരു സൽസവിത്രിയാം.

 

ഇഹതാവകപിഞ്ചുകാലുകൾ

പതിയാനൊത്തൊരു സുപ്രഭാതമോ

സ്മരണീയ,മനന്തഭാവുക-

പ്രഭവങ്ങൾക്കൊരു നാന്ദിയാദിനം.

 

വിഹരിച്ചു രസിക്കുവാനിടം 

പലനാളേകിയൊരിസ്ഥലത്തിലേ

മണലിൻ തരിയോടുമുന്നതാ-

ദരവുണ്ടാകണമുള്ളിലെപ്പോഴും. 

 

അടികൊണ്ടു, ശകാരമേറ്റു, തെ-

ല്ലൊരു പോരായ്കയുമില്ലവത്സരേ,

ഉരകല്ലിലുരഞ്ഞ മേൽത്തരം 

മണിപോൽ ശോഭ വളർന്നു നിങ്ങളിൽ.

 

അരുതേയവഹേളനം ഗുരു –

പ്രവരന്മാരോടു നിദ്രയിങ്കലും 

ഹൃദയം വഷളാകുമത്രയ-

ല്ലതിനാൽ മർത്യനധഃപതിച്ചിടും.

 

ഗുരുശിഷ്യ വിശിഷ്ടബന്ധമെ-

ന്നതു ജീർണ്ണിച്ചുവരുന്നു മർത്യരിൽ

അതിനെപ്പുനരുദ്ധരിച്ചിടേ-

ണ്ടതു സന്മാതൃകയൊന്നിനാലെ താൻ. 

 

സഹപാഠികൾ തമ്മിലെപ്പോഴും 

നിതരാം മൈത്രിപുലർത്തി വാഴണം 

സഹജാതരിലും വിശേഷമായ് ;

മഹദാദർശമതെന്നു നിശ്ചയം.

 

തൊഴിലിൽ വിജയിക്ക; “പുസ്തക –

പ്പുഴു’വെന്നുള്ളാരു പേരെടുക്കൊലാ

നരർ നെറ്റി വിയർത്തു ഭക്ഷണം

കഴിയാനാണഖിലേശ ശാസനം.

 

അറിവിന്റെ വികാസസീമയിൽ 

പരമജ്ഞാനമഹൽ സ്വരൂപനെ

അറിയും ജഗദീശനേ,യതാ-

ണറിവെൻ വത്സലശിഷ്യവൃന്ദമേ. 

 

ഇനിയും പലതുണ്ടുചൊല്ലുവാൻ; 

വിനയം ഭൂഷണമായ് ധരിക്കണം. 

അനഭിജ്ഞരിൽ നിന്നഭിജ്ഞരേ-

യതിനാലാണറിയേണ്ടതേവനും. 

 

ഇതു സംഗ്രഹമാണു; ദീർഘമാ-

യിടുകിൽ നിങ്ങൾ മറന്നുപോയിടാം. 

ദൃഢമീവരികൾ ഹൃദിസ്ഥമായ്

നടനം ചെയ്യണമോർമ്മയിൽ സദാ. 

 

ചിലവേളയിലീദിനങ്ങളേ 

മധുരസ്വപ്നസമം സ്മരിപ്പതും 

ഉളവാക്കിടുമാത്മശാന്തിയും

പരമാനന്ദവുമില്ല സംശയം.

 

ഇനി ഞാൻ പിരിയട്ടെ; നിങ്ങളെ-

ക്കരവല്ലിദ്വയസംവൃതിക്കകം 

ഒരുമിച്ചു പുണർന്നിടാവതോ?

തരുവേനെന്റെയനുഗ്രഹങ്ങൾ ഞാൻ.

 

                                                                                        (ദീപിക, 24 ജൂൺ 1961)